ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ വില്പനക്കാർ പിടിമുറുക്കുന്നു, ഷീറ്റ് ക്ഷാമം രൂക്ഷമാകുമെന്ന വിലയിരുത്തലുകൾ മെച്ചപ്പെട്ട വിലയ്ക്ക് വഴിതെളിക്കാം. ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പ് ഊർജിതമായി, മാസത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ചരക്ക് കൂടുതലായി വില്പനയ്ക്ക് എത്താം. ചെറുകിട കർഷകർ നാളികേര വിളവെടുപ്പിന് ഉത്സാഹിച്ചു. സ്വർണ കിരീടം വീണുടഞ്ഞു, പവൻ റിക്കാർഡിൽനിന്നും 7760 രൂപ ഇടിഞ്ഞു.
റബർ ഉത്പാദനത്തിലും കയറ്റുമതിയിൽ മുൻനിരയിൽ നിലയുറപ്പിച്ചിട്ടുള്ള തായ്ലൻഡിലും വിയറ്റ്നാമിലും മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ഗണ്യമായി ചുരുങ്ങും. ആഗോള വിപണിയിൽ ഇത് ഷീറ്റ് ക്ഷാമത്തിന് ഇടയാക്കുമെന്നതു രാജ്യാന്തര വിപണിക്ക് താങ്ങു പകരാം.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഡിസംബർ ആദ്യം കിലോ 321 യെന്നിൽ ഇടപാടുകൾ നടന്ന മേയ് അവധി കഴിഞ്ഞവാരം 356 യെൻ വരെ കയറി. വിപണി 378 യെന്നിനെ ലക്ഷ്യമാക്കുന്നത് തടയാനുള്ള നീക്കങ്ങളാണു വാരത്തിന്റെ രണ്ടാം പകുതിയിൽ ഓപ്പറേറ്റർമാർ നടത്തിയത്. വൻതോതിൽ റബർ ആവശ്യമുള്ള ടയർ കമ്പനികളെ സംബന്ധിച്ച് ഉത്പന്ന വില ഏത് വിധേനയും ഇടിക്കുകയെന്ന ലക്ഷ്യത്തിൽ ചരടുവലികൾ നടത്തി.
പ്രതികൂല കാലാവസ്ഥയിൽ ബാങ്കോക്കിൽ റബർ കിലോ 206 രൂപ വരെ കയറിയത് ഇറക്കുമതി രാജ്യങ്ങളെ ഞെട്ടിച്ചു. 225‐240 റേഞ്ചിലേക്ക് വിപണി ശ്രമം നടത്തുമെന്ന സൂചന വാങ്ങലുകാരെ കൂടുതൽ സമ്മർദത്തിലാക്കി. ഇറക്കുമതിക്കാർ സംഘടിതരായി രാജ്യാന്തര വിപണിയിൽനിന്നും പിൻവലിഞ്ഞതു മൂലം വാരാന്ത്യം വില 203 രൂപയായി ഇടിഞ്ഞു. ലൂണാർ പുതുവത്സരാഘോഷങ്ങൾക്ക് ചൈന ഒരുങ്ങുന്നതിനാൽ പുതിയ കരാറുകൾക്ക് ബെയ്ജിംഗിലെ വ്യവസായികൾ താത്പര്യം കാണിച്ചില്ല.
സംസ്ഥാനത്ത് പകൽ ചൂടിനു കാഠിന്യമേറുന്നത് മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത കുറച്ചു. മുന്നിലുള്ള മാസങ്ങളിൽ പകൽ താപനില ഇനിയും ഉയരാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ഉത്പാദകർ വില്പന നിയന്ത്രിച്ചു. വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിൽ അമരുന്നത് കണ്ട് ടയർ ലോബിയെ പുതിയ തന്ത്രവുമായി രംഗത്ത് ഇറങ്ങി. പൂഴ്ത്തിവയ്പ്പുകാർ വിപണിയുടെ സന്തുലിതാവസ്ഥയ്ക്കു ഭീഷണി ഉയർത്തുന്നതായാണു വ്യവസായികളുടെ കണ്ടുപിടിത്തം.
സംസ്ഥാനത്ത് റബർ ഉത്പാദനം കുറവാണെന്ന കാര്യം വ്യാപാരികളും സമ്മതിക്കുന്നു. പക്ഷേ ആഭ്യന്തര വില ഉയർത്തി ഷീറ്റ് സംഭരിക്കാൻ അവർ തയാറല്ല. 200 രൂപയ്ക്ക് മുകളിൽ നീങ്ങുന്ന നാലാം ഗ്രേഡിനു 225 വരെ മുന്നേറാനുള്ള കരുത്തുണ്ടെങ്കിലും അത്തരം ഒരു കുതിപ്പിനെ എങ്ങനെ തടയാനാവുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. വാരാന്ത്യം നാലാം ഗ്രേഡ് ഷീറ്റ് കിലോ 203 രൂപയിലും അഞ്ചാം ഗ്രേഡ് 200 രൂപയിലുമാണ്.
കുരുമുളകിന് കാലാവസ്ഥ ഭീഷണി
കുരുമുളക് വിളവെടുപ്പ് ഊർജിതമെങ്കിലും കാർഷിക മേഖലകളിലെ ചെറുകിട വിപണികളിൽ ചരക്കുവരവ് നാമമാത്രം. നേരത്തേ നിലനിന്ന പ്രതികൂല കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മുളകുമണികൾ മൂപ്പ് എത്തും മുന്നേ അടർന്നുവീണത് മൊത്തം ഉത്പാദനത്തിൽ കുറവ് വരുത്തും. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആദ്യ റൗണ്ട് വിളവെടുപ്പിൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഇതു മൂലം ഉയർന്നില്ല.
കുരുമുളക് വിപണി വില മികവിൽ നീങ്ങുന്ന സന്ദർഭത്തിൽ ഉത്പാദനം കൂടി മെച്ചപ്പെട്ടിരുന്നങ്കിൽ കൃഷിയിൽനിന്നും കൂടുതൽ നേട്ടത്തിനു കർഷകർക്ക് അവസരം ലഭിക്കുമായിരുന്നു. ക്വിന്റലിന് 70,000 രൂപയെ ചുറ്റിപ്പറ്റിയാണു മുളകിന്റെ ഇടപാടുകൾ. ഉയർന്ന വിലയിലും ആഭ്യന്തര ഡിമാൻഡ് ശക്തമാണ്. ദക്ഷിണേന്ത്യയിൽ ഉത്പാദനം കുറയുമെന്നത് കണക്കിലെടുത്താൽ ഉത്സവ സീസണിൽ വീണ്ടും റിക്കാർഡ് പ്രകടനം പ്രതീക്ഷിക്കാം.
ഉത്പാദന മേഖല വിളവെടുപ്പ് നടത്തിയ കുരുമുളക് സംസ്കരിക്കുന്ന തിരക്കിലാണ്. പകൽ താപനില ഉയർന്നത് മുളക് വേഗത്തിൽ ഉണക്കാൻ അവസരം ഒരുക്കും. മാസമധ്യത്തോടെ വിവിധ ഭാഗങ്ങളിൽനിന്നും പുതിയ മുളക് കൂടുതലായി വില്പനയ്ക്ക് ഇറങ്ങാം. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 69,300 രൂപയിലും ഗാർബിൾഡ് 70,300 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7900 ഡോളറാണ്.
ജാതിക്ക ചരക്കുവരവ് കുറവ്
അറബ് രാജ്യങ്ങളിൽനിന്നുള്ള അന്വേഷണങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ വ്യവസായികളും ജാതിക്ക സംഭരിക്കാൻ ഉത്സാഹിച്ചു. വിപണികളിൽ ചരക്ക് വരവ് വാങ്ങലുകാരുടെ പ്രതീക്ഷയ്ക്കൊത്തു പല അവസരത്തിലും ഉയർന്നില്ല. ജാതിക്ക തൊണ്ടൻ 330 രൂപ വരെ ഉയർന്നപ്പോൾ ജാതിപരിപ്പ് കിലോ 650 - 680 രൂപയിലെത്തി. ജാതിപത്രിക്കും ജാതിക്ക ഫ്ളവറിനും ആവശ്യക്കാരുണ്ട്. ഔഷധ വ്യവസായികളുടെ സാന്നിധ്യം ഉത്പന്നത്തിനു കരുത്ത് പകരാം.
ഏലക്ക വില ഉയരുന്നില്ല
പകൽ താപനില ഉയർന്നതോടെ ഏലത്തോട്ടങ്ങളിൽനിന്നും ഉത്പാദകർ അല്പം പിൻവലിഞ്ഞു. അന്തരീക്ഷ താപനില മുന്നിലുള്ള മാസങ്ങളിൽ വീണ്ടും ഉയരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഒരു വിഭാഗം കർഷകരും മധ്യവർത്തികളും ഉത്പന്നനീക്കം നിയന്ത്രിക്കാം. ഏലക്ക വിലയിൽ കാര്യമായ ഉണർവ് ദൃശ്യമായില്ല. ശരാശരി ഇനങ്ങൾ കിലോ 2495യിൽ.
നാളികേര വിളവെടുപ്പ് ഊർജിതം
നാളികേര വിളവെടുപ്പിന് ഉത്പാദകർ ഉത്സാഹിച്ചതോടെ ചെറുകിട വിപണികളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നുതുടങ്ങി. എന്നാൽ, കൊപ്രയാട്ട് വ്യവസായികൾ ചരക്ക് കണ്ടെത്താൻ ക്ലേശിക്കുന്നമ്പോഴും അവർ നിരക്ക് ഉയർത്താതെ കൊപ്ര സംഭരിക്കാനുള്ള ശ്രമത്തിലാണ്. കാങ്കയത്തെ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും കേരളത്തിൽനിന്നും ആവശ്യക്കാർ കുറവായിരുന്നു. മാസാരംഭമായതിനാൽ ഈ വാരം പ്രദേശിക ഡിമാന്ഡ് വെളിച്ചെണ്ണയ്ക്ക് പ്രതീക്ഷിക്കാം.
ആഭരണ വിപണികളിൽ സ്വർണ വില പവന് 1,16,320 രൂപയിൽ നിന്നും സർവകാല റിക്കാർഡായ 1,24,080 രൂപ വരെ കയറി. വാരാവസാനം രാജ്യാന്തര വിപണിലുണ്ടായ വിലത്തകർച്ച മൂലം പവന്റെ നിരക്ക് ശനിയാഴ്ച 1,17,760 രൂപയായി താഴ്ന്നു.
Tags : Rubber and pepper production