കോട്ടയം: റബര്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് ഇത് നേട്ടമാകാന്‍ പല കടമ്പകള്‍ കടക്കണം. മുന്‍പ് താങ്ങുവില 180 രൂപയായിരുന്നു. ഏറെ മാസങ്ങളിലും വില 180 രൂപയ്ക്കു മുകളിലായിരുന്നതിനാല്‍ സ്കീമില്‍ ചേര്‍ന്ന 80 ശതമാനം കര്‍ഷകരും സബ്സിഡി പദ്ധതി രജിസ്ട്രേഷന് പുതുക്കിയിട്ടില്ല.
പുതുതായി രജിസ്ട്രേഷനും നടന്നതുമില്ല. സെപ്റ്റംബര്‍ 30 വരെയായിരുന്നു രജിസ്ട്രേഷന് പുതുക്കാനുള്ള അവസാന തീയതി. വില ഉയര്‍ത്തിയ സാഹചര്യത്തില്‍ രജിസ്ട്രേഷന് പുതുക്കാനും പുതുതായി ചേരാനുമുള്ള തീയതി നീട്ടിനല്കുന്നില്ലെങ്കില് കര്‍ഷകര്‍ക്ക് നേട്ടമില്ല. ഏറെപ്പേരും ഷീറ്റ് ഒഴിവാക്കി ലാറ്റക്സ് വില്‍ക്കുന്നവരാണ്. ഷീറ്റ് വിലയേക്കാള്‍ ഏറെ താഴെയാണ് ലാറ്റക്സിന് സബ്സിഡി ലഭിക്കുന്നത്. നിലവിലെ വില നിശ്ചയത്തില്‍ മാനദണ്ഡം മാറ്റിയാല്‍ മാത്രമേ ലാറ്റക്സ് വില്‍ക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കൂ.
ഇന്നലെ ബാങ്കോക്ക് വിലയില്‍ പത്തു രൂപയുടെ കയറ്റമുണ്ടായതിനാല് ആഭ്യന്തര വില അല്‍പ്പം ഉയരാനാണ് സാഹചര്യം. വ്യവസായികളുടെ അനിയന്ത്രിതമായ ഇറക്കുമതിയാണ് റബര്‍ അഭ്യന്തര വില ഇടിയാന്‍ നിലവിലെ കാരണം. എല്ലാ മാസവും അഞ്ചു ശതമാനം മാത്രം തിരുവ അടച്ച് 25,000 ടണ്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതി നടക്കുന്നുണ്ട്. കയറ്റുമതിക്ക് ആനുപാതികമായ ഇറക്കുമതി ആനുകൂല്യത്തില്‍ തിരുവ അടയ്ക്കാതെയും റബര്‍ ഇറക്കുമതിയുണ്ട്.
കഴിഞ്ഞ നാലു മാസങ്ങളിലും ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ് സ്വാഭാവിക റബറിന്റെ ഇറക്കുമതി. ജൂലൈയില്‍ 45,000 ടണ്‍, ഓഗസ്റ്റില്‍ 55,000 ടണ്‍, സെപ്റ്റംബറില്‍ 70,000 ടണ്‍ എന്ന തോതില്‍ ഇറക്കുമതിയുണ്ടായി. നാലു മാസങ്ങളിലും ആഭ്യന്തര ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ താഴെയാണ്. ഇറക്കുമതിയില്‍ 80 ശതമാനവും ഷീറ്റിനെക്കാള്‍ വിദേശത്ത് വിലക്കുറവുള്ള ക്രംബ് റബറാണ്.
കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കില്‍ ഇളവു വരുത്തിയതോടെ വാഹനങ്ങള്‍ക്കും ടയറിനും വില കുറഞ്ഞു. ഇതോടെ വാഹനങ്ങള്‍ക്കും ടയറിനും ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ വ്യവസായികള്‍ ടയര്‍ ഉത്പാദനത്തില്‍ 20 ശതമാനം വര്‍ധന വരുത്തിയതാണ് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കാരണമായത്. അതേസമയം വിദേശവില കുറഞ്ഞു നിന്നതിനാല്‍ ആഭ്യന്തര വില കഴിഞ്ഞ രണ്ടു മാസമായി വര്‍ധിച്ചതുമില്ല.
Tags : Rubber Rubber price hike