വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റ് ഡോഡൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക ഇറക്കുമതി തീരുവ നടപടി യുഎസ് സുപ്രീം കോടതി നിയമവിരുദ്ധമാണെന്നു വിധി പ്രഖ്യാപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കോണമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം പ്രസിഡന്റ് ട്രംപ് ചുമത്തിയ ആഗോള തീരുവ നിയമവിരുദ്ധമാണെന്നാണ് യുഎസ് സുപ്രീംകോടതിയുടെ വിധി. 175 ബില്യണ് ഡോളറോളം (15 ലക്ഷം കോടി രൂപ) വരുന്ന അധികമായി നേടിയ നിയമവിരുദ്ധ തീരുവ തുക റീഫണ്ട് നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ തുക എങ്ങനെ നൽകണമെന്ന് നിർദേശമൊന്നും കോടതി പറയുന്നില്ല. തുക തിരികെ നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ “അടുത്ത അഞ്ചു വർഷത്തേക്ക് നമ്മൾ കോടതിയിൽ തന്നെ തുടരേണ്ടിവരും” എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ട്രംപിന്റെ മറുപടി. നിയമപരമായ തടസങ്ങളും ദൈർഘ്യമേറിയ കോടതി നടപടികളും കാരണം ഈ തുക തിരിച്ചുകിട്ടാൻ വർഷങ്ങളോളം എടുത്തേക്കാം.
തീരുവ കളക്ട് ചെയ്യുന്നത്...
തീരുവ ബാധകമായ മിക്കവാറും എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തിൽ ഇറക്കുമതി ചെയ്യുന്ന വ്യക്തി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയിൽ ഒരു ബോണ്ട് കെട്ടിവയ്ക്കും. ആ ഉത്പന്നങ്ങൾ യുഎസിലേക്കു കൊണ്ടുവരുന്നതിനായി അവയുടെ ഏകദേശ നികുതി മുൻകൂറായി അടയ്ക്കുകയും ചെയ്യുന്നു.
ഈ ഉത്പന്നങ്ങൾക്കുമേലുള്ള തീരുവകളുടെ അന്തിമതീരുമാനം സർക്കാർ നിർണയിക്കും. ലിക്വിഡേഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ സാധാരണയായി ചരക്കുകൾ രാജ്യത്ത് എത്തി 314 ദിവസങ്ങൾക്കുശേഷമാണ് നടക്കുന്നത്. തുക അധികമായി അടച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകും. അല്ലെങ്കിൽ ഇറക്കുമതിക്കാരൻ കുറവ് നികത്തണം. ഈ കേസിലെ സുപ്രീംകോടതി വിധി വരുന്നതുവരെ അന്തിമ തീരുവ നിശ്ചയിക്കുന്ന നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറക്കുമതിക്കാർ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ ഹർജി നൽകിയെങ്കിലും കോടതി അത് നിരസിച്ചു.
പണം തിരികെ നൽകുന്നതിനെക്കുറിച്ചുള്ള വിധി
പണം എങ്ങനെ തിരികെ നൽകണം എന്നതിനെക്കുറിച്ച് സുപ്രീം കോടതി വ്യക്തമാക്കിയില്ല. റീഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിനായി കേസ് ഇനി കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലേക്ക് തിരികെ പോകും.
റീഫണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നത്...
റീഫണ്ടുകൾ ആവശ്യപ്പെട്ട് ആയിരത്തിലധികം കേസുകളാണ് ഇറക്കുമതിക്കാർ ഇതിനോടകം ട്രേഡ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. സമാനമായ ഒട്ടനവധി പുതിയ കേസുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
അന്തിമ തീരുവ നിർണയങ്ങൾ പുനഃപരിശോധിക്കാനും പലിശ സഹിതം തുക തിരികെ നൽകാൻ സർക്കാരിനോട് ഉത്തരവിടാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് ഡിസംബറിൽ കോടതി വിധിച്ചിരുന്നു. കോടതിയുടെ ഈ അധികാരത്തെ തങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ അറിയിച്ചിരുന്നു. ഈ തീരുമാനം റീഫണ്ടുകൾ നൽകുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കിയതായി വ്യാപാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
റീഫണ്ട് ലഭിക്കുന്നതിന് ഇറക്കുമതിക്കാർ ചെയ്യേണ്ടത്?
ഓരോ ഇറക്കുമതിക്കാരും റീഫണ്ട് ലഭിക്കുന്നതിനായി ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ’ പ്രത്യേകം കേസ് ഫയൽ ചെയ്യേണ്ടിവന്നേക്കാം. നികുതി അടച്ച വിവിധ മേഖലകളിലെ കന്പനികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ‘ക്ലാസ് ആക്ഷൻ’ (കൂട്ടായ ഹർജി) ഫയൽ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. യുഎസ് വ്യാപാര നിയമപ്രകാരം, റീഫണ്ടിനായി കേസ് ഫയൽ ചെയ്യാൻ ഇറക്കുമതിക്കാർക്ക് രണ്ട് വർഷത്തെ സമയമാണുള്ളത്.
ചെറുകിട വ്യവസായികളെ അപേക്ഷിച്ച് വൻകിട കോർപറേറ്റുകൾക്കായിരിക്കും ഈ റീഫണ്ട് പ്രക്രിയ കൂടുതൽ ഗുണകരമാകുകയെന്നാണ് വിവരം. ഈ വിധിയിലൂടെ ലഭിക്കുന്ന വൻതുകയിലുള്ള റീഫണ്ടിന് പ്രധാനമായും അർഹതയുള്ളത് അമേരിക്കൻ ഇറക്കുമതിക്കാർക്കാണ്. വൻകിട കന്പനികളേക്കാൾ ഈ തീരുവകൾ മൂലം നേരത്തേതന്നെ വലിയ തരിച്ചടി നേരിട്ടവരാണ് ചെറുകിട സ്ഥാപനങ്ങൾ. കേസ് നടത്തുന്നതിനായി ആയിരക്കണക്കിന് ഡോളർ കോടതി ഫീസും വക്കീൽ ഫീസും നൽകുന്നതിനേക്കാൾ ഭേദം റീഫണ്ട് വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന് ചില ചെറിയ ഇറക്കുമതിക്കാർ ചിന്തിച്ചേക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
റീഫണ്ടുകൾക്ക് മുന്പ് സമാനമായ മാതൃകകൾ
ഇതിനുമുന്പും വലിയ തോതിലുള്ള റീഫണ്ടുകൾക്ക് ‘കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്’ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 1986ൽ യുഎസ് തുറമുഖങ്ങളിലൂടെയുള്ള എല്ലാ ചരക്കുനീക്കങ്ങൾക്കും അവയുടെ മൂല്യത്തിനനുസരിച്ച് ‘ഹാർബർ മെയിന്റനൻസ് ടാക്സ്’ കോണ്ഗ്രസ് നടപ്പിലാക്കിയിരുന്നു. എന്നാൽ, 1998ൽ ഈ നികുതിയുടെ ഒരു ഭാഗം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. തുടർന്ന് ഏകദേശം ഒരു ലക്ഷത്തിലധികം പരാതിക്കാർ ഉൾപ്പെട്ട സങ്കീർണമായ റീഫണ്ട് പ്രക്രിയയ്ക്ക് അന്താരാഷ്ട്ര വ്യാപാരക്കോടതി മേൽനോട്ടം വഹിച്ചു.
റീഫണ്ടുകൾ സങ്കീർണമാകേണ്ട കാര്യം
നികുതി പേയ്മെന്റുകൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും റിക്കാർഡുകൾ സൂക്ഷിക്കുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപാര വിദഗ്ധർ പറയുന്നു. ഇത് റീഫണ്ട് തുക കണക്കാക്കുന്നത് എളുപ്പമാക്കും. റീഫണ്ടുകൾ സ്വയമേവ നൽകണമെന്ന് ചെറുകിട സ്ഥാപനങ്ങൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇറക്കുമതി രേഖകൾ സർക്കാർ അമിതമായി പരിശോധിക്കുന്നത് റീഫണ്ട് നടപടികൾ വൈകിക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
റീഫണ്ടുകൾ വിതരണം ചെയ്താലും, അവ ആവശ്യപ്പെട്ട ചില കന്പനികൾക്ക് പണം ലഭിച്ചെന്നു വരില്ല. കാരണം, ആ കന്പനി ഒരുപക്ഷേ ‘ഇംപോർട്ടർ ഓഫ് റിക്കാർഡ്’ (Importer of Record) ആയിരിക്കില്ല. കസ്റ്റംസ് രേഖകളിൽ ’ഇംപോർട്ടർ ഓഫ് റിക്കാർഡ് ആയി രേഖപ്പെടുത്തിയിട്ടുള്ള കന്പനികൾക്കായിരിക്കും പണം ലഭിക്കുക. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നികുതി അടയ്ക്കാനും ഉത്തരവാദപ്പെട്ട ഒൗദ്യോഗിക സ്ഥാപനത്തെയാണ് ഇംപോർട്ടർ ഓഫ് റിക്കാർഡ് എന്ന് വിളിക്കുന്നത്.
റീഫണ്ട് തുക വിതരണം ചെയ്തുകഴിഞ്ഞാൽ, ആർക്കാണ് ആ പണം ലഭിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് തീരുവ അടച്ച കന്പനിയും ‘ഇംപോർട്ടർ ഓഫ് റിക്കാർഡും’ തമ്മിലുള്ള കരാറുകളെ അടിസ്ഥാനമാക്കിയായിരിക്കും. ഇത് മറ്റൊരു നിയമതർക്കത്തിനുകൂടി കാരണമായേക്കാം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുത്തേക്കാമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പിഡബ്ല്യുസി (പ്രൈസ് വാട്ടർഹൗസ്കൂപ്പേഴ്സ്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ മൊത്തം കാര്യത്തിൽ 2025 ഒക്ടോബർ വരെ നടന്ന വ്യാപാരത്തിൽ മൊത്തം 108 ബില്യണ് ഡോളറിൽ ഏകദേശം ഏകദേശം 487 മില്യണ് ഡോളർ തീരുവയായി നൽകേണ്ടിവന്നിട്ടുണ്ട്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക തീരുവ അടച്ചത് ഇറക്കുമതിക്കാരാണ് അല്ലാതെ കയറ്റുമതിക്കാരല്ല. ട്രംപിന്റെ വ്യാപാരയുദ്ധത്തിന്റെ ഭാരം ചുമക്കേണ്ടിവന്നത് പിന്നീട് അമേരിക്കൻ വ്യാപാര സ്ഥാപനങ്ങളും സാധാരണ ജനങ്ങളുമാണ്.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കാരെ ഉൾപ്പെടെയുള്ളവരെയും ഇത് ബാധിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. ട്രംപിന്റെ താരിഫുകൾ ഇന്ത്യൻ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുകയും അമേരിക്കൻ വിപണിയിൽ അവയുടെ മത്സരക്ഷമത കുറയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് അവരുടെ നഷ്ടത്തിന് പരിഹാരം കാണാൻ വ്യവസ്ഥകൾ നിലവിലില്ല. ഈ താരിഫുകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാലും, ഇന്ത്യൻ കയറ്റുമതിക്കാർക്ക് അവരുടെ ബിസിനസ് നഷ്ടത്തിന് പകരമായി പിഴതുകകളോ നഷ്ടപരിഹാരമോ ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റീഫണ്ട് തുക ആർക്ക് ലഭിക്കണമെന്നത് ഇന്ത്യൻ കയറ്റുമതിക്കാരും അമേരിക്കൻ ഇറക്കുമതിക്കാരും തമ്മിലുള്ള കരാറുകളെ ആശ്രയിച്ചിരിക്കും.
Tags : refund verdict Trump US Supreme Court Global