ഒരുകാലത്ത് ഹോളിവുഡിന്റെ രോമാഞ്ചമായിരുന്ന അതുല്യനടനാണ് ഗ്രിഗറി പെക്ക് (1916- 2003). കാലിഫോർണിയയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അന്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് സിനിമയിലേക്കു കടന്നുവന്നത്. 1940കളിൽ സിനിമയിൽ തുടക്കമിട്ട പെക്ക് 1950-60 കാലഘട്ടങ്ങളിൽ ലോകപ്രശസ്തനായി മാറി.
1962ൽ "ടു കിൽ എ മോക്കിംഗ് ബേർഡ്' എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചു. അതിലെ ആറ്റിക്കസ് ഫിഞ്ച് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പെക്കിന് ആ വർഷത്തെ പ്രധാന നടനുള്ള ഓസ്കർ അവാർഡ് ലഭിച്ചു. ഹാർപ്പർ ലി എന്ന നോവലിസ്റ്റ് രചിച്ച ഈ സിനിമയിലെ കഥയനുസരിച്ച് സത്യസന്ധനായ, മൂല്യപ്രതിബദ്ധതയുള്ള വിനീതനായ ഒരു മനുഷ്യനാണ് ഫിഞ്ച്. ഈ കഥാപാത്രത്തെപ്പോലെ മഹാനടനായ പെക്കും മനോഹരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
സിനിമാലോകത്ത് അദ്ഭുതകരമായ നേട്ടങ്ങൾ കൊയ്തെടുത്ത അദ്ദേഹം ഒരിക്കൽ പറഞ്ഞു: ""ഞാൻ എന്റെ ജോലി ഇഷ്ടപ്പെടുന്നു. എന്റെ ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ എപ്പോഴും സ്വയം പറയാറുണ്ട്- നീ ഒരു ഭാഗ്യവാനാണ് ഗ്രിഗറി പെക്ക്. ശരിക്കും ഒരു ഭാഗ്യവാൻ!''
പെക്ക് അങ്ങനെ പറയുക മാത്രമല്ല ചെയ്തത്. അദ്ദേഹം ജീവിച്ചത് അങ്ങനെതന്നെയായിരുന്നു. വിനയാന്വിതമായിരുന്നു പെക്കിന്റെ ജീവിതശൈലി. മറ്റു പ്രസിദ്ധ നടന്മാരെപ്പോലെ കൊട്ടാരസമാനമായ വീട്ടിലല്ല അദ്ദേഹം ജീവിച്ചത്. ഹോളിവുഡിലെ പാർട്ടികളിലും ആഘോഷങ്ങളിലുംനിന്ന് അദ്ദേഹം പൊതുവേ അകന്നുനിന്നു. ഒരു സാധാരണ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരുദിവസം സുഹൃത്തിനോടൊപ്പം പെക്ക് ലോസ് ആഞ്ചലസിലെ തിരക്കേറിയ ഒരു റസ്റ്റോറന്റിൽ പോയി. തിരക്കുമൂലം അവർക്ക് സീറ്റു കിട്ടാൻ ഏറെസമയം കാത്തുനിൽക്കേണ്ടിവന്നു. അവിടത്തെ റിസപ്ഷനിസ്റ്റാവട്ടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. അപ്പോൾ സുഹൃത്ത് അസഹിഷ്ണുതയോടെ പറഞ്ഞു: ""ഗ്രിഗറി, നീ പോയി ആരാണെന്ന് റിസപ്ഷനിസ്റ്റിനോടു പറയൂ. അപ്പോൾ നമുക്കു വേഗം സീറ്റ് കിട്ടും.'' ഉടനെ ശാന്തമായി അദ്ദേഹം പറഞ്ഞു: ""ഇല്ല, നീ ആരാണെന്നു പറയേണ്ടിവന്നാൽ നീ യഥാർഥത്തിൽ അതായിരിക്കുകയില്ല.''
എത്രയോ അർഥപൂർണമായ മറുപടിയാണിത്! എന്താണ് ഈ മറുപടിയുടെ അർഥം? സ്വയം പ്രഖ്യാപിക്കേണ്ടതല്ല യഥാർഥ മഹത്വം എന്നതല്ലേ? യഥാർഥ മഹത്വം ഒളിഞ്ഞിരിക്കുന്നത് വിനയത്തിലാണ്. യഥാർഥ മഹത്വമുള്ളവർക്ക് അത് സ്വയം പ്രഖ്യാപിക്കേണ്ട കാര്യമില്ല. അവരുടെ നന്മ നിശബ്ദമായി അവരുടെ ജീവിതത്തിൽ പ്രതിഫലിച്ചുകൊള്ളും.
പെക്കിന്റെ ജീവിതത്തിലെ നന്മ അദ്ദേഹം പ്രതിഫലിപ്പിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. 1953ൽ പെക്ക് നായകനായി അഭിനയിക്കുന്ന "റോമൻ ഹോളിഡേ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന അവസരം. അപ്പോഴാണ് തന്നോടൊപ്പം അഭിനയിക്കുന്ന ഓഡ്റി ഹെപ്ബേണ് എന്ന നടിയുടെ അഭിനയശേഷിയും മഹത്വവും അദ്ദേഹം മനസിലാക്കിയത്.
സിനിമയുടെ കരാർ അനുസരിച്ച് പരസ്യങ്ങളിൽ പെക്കിന്റെ പേരും ചിത്രവുമായിരുന്നു പ്രധാനമായും നൽകേണ്ടിയിരുന്നത്. എന്നാൽ ഓഡ്റിയുടെ അഭിനയം കണ്ടപ്പോൾ ആ നടിക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ അദ്ദേഹം തീരുമാനിച്ചു. പരസ്യങ്ങളിൽ തന്റെ ചിത്രത്തിന്റെയും പേരിന്റെയുമൊപ്പം അതേ വലിപ്പംതന്നെ ഓഡ്റിയുടെയും ചിത്രത്തിനും പേരിനും നൽകണമെന്നും അദ്ദേഹം ശഠിച്ചു.
എന്നാൽ ഇങ്ങനെ ചെയ്തത് തന്റെ മഹത്വമായി കാണാൻ അദ്ദേഹം തയാറായില്ല. അത് സ്റ്റുഡിയോയുടെ സല്പേരിന് ആവശ്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം ഓഡ്റി ഓസ്കർ അവാർഡ് നേടുമെന്ന് അദ്ദേഹത്തിന് തീർച്ചയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഓഡ്റിക്ക് മുൻകൂട്ടി പബ്ലിസിറ്റി കൊടുക്കാതിരുന്നാൽ അത് സ്റ്റുഡിയോയുടെ തെറ്റാകുമെന്ന് അദ്ദേഹം വിലയിരുത്തി. അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തു.
ദൈവവചനം പറയുന്നു: ""ആത്മപ്രശംസ ചെയ്യരുത്. മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്, നിന്റേതല്ല അതു ചെയ്യേണ്ടത്'' (സുഭാഷിതങ്ങൾ 27:2). പെക്ക് എന്ന അസാധാരണ നടൻ ആത്മപ്രശംസയുടെ വഴിയേ പോയില്ല. വിനീതമായ ജീവിതം നയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
നാം ആരും പെക്കിനെപ്പോലെ കേമന്മാരോ പ്രസിദ്ധരോ അല്ല. എങ്കിൽപ്പോലും നാം അറിയാതെയാണെങ്കിലും ആത്മപ്രശംസയുടെ വഴി തെരഞ്ഞെടുക്കാറില്ലേ? സ്വന്തം സ്തുതിയും പുകഴ്ചയും നാം ആഗ്രഹിക്കുന്നുവെന്നു സാരം. എന്നാൽ ദൈവവചനം പറയുന്നു: ""തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും'' (മത്താ 23:12).
ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും നാം വിനയമുള്ളവരായിരിക്കണം. കാരണം പൗലോസ് അപ്പസ്തോലൻ അനുസ്മരിപ്പിക്കുന്നതുപോലെ നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1 കോറിന്തോസ് 15:10). നമ്മുടെ ജീവിതത്തിലെ സകല നന്മകളുടെയും അടിസ്ഥാനം ദൈവത്തിന്റെ കൃപയാണെന്നു സാരം. ഈ യാഥാർഥ്യം മനസിലാക്കിയാൽ നാം എന്നും വിനയമുള്ളവരായി ജീവിക്കും. അപ്പോൾ നമ്മുടെ നന്മ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും.
Tags : Jeevithavijayam