ജില്ലയിലെ 16.41 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശവിധിയെഴുതാന് അഞ്ചു നാള് ബാക്കി. സ്വര്‍ണപ്പാളിയും രാഹുല്‍ മാങ്കൂട്ടത്തിലും കവല വര്‍ത്തമാനങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും വിഷയമാകുമ്പോള്‍ കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല. പടിഞ്ഞാറന്‍ പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് വിറ്റുപോകാതെ തുലാമഴ നനയുന്ന ആധിയിലും ആശങ്കയിലുമാണ് നെല്‍കര്‍ഷകര്‍. നെല്ല് വിറ്റാല്‍ വില എന്നു കിട്ടുമെന്ന് സര്‍ക്കാർ പറയുന്നില്ല. കിഴക്കന്‍ മേഖലയില്‍ റബറിനു വിലയും നിലയുമില്ലാതെ വലയുകയാണ് കര്‍ഷകര്‍. റബര്‍ ജില്ല കൈതത്തോട്ടമായി മാറുമ്പോള്‍ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു.
ജില്ലയില്‍ വനം അതിരിടുന്ന 16 പഞ്ചായത്തുകളില്‍ വീടിനു വിളിപ്പാടകലെ കൃഷിയിടം ഉഴുതുപിഴുതെറിയുന്ന വന്യമൃഗങ്ങള്‍. ബഫര്‍സോണ്‍ ഭീഷണിക്കൊപ്പം കൈവശഭൂമിക്കു പട്ടയം ലഭിക്കാതെ വലയുന്ന മലയോരജനത.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിലും യുഡിഎഫും എല്‍ഡിഎഫും നേരിട്ടുപോരാടുമ്പോള് ഒരു സീറ്റിലും എന്‍ഡിഎയുടെ അട്ടിമറിക്കു സാധ്യതയില്ല. എന്നാല്‍ നാലു ഡിവിഷനുകളില്‍ തരക്കേടില്ലാത്ത നാലക്കം വോട്ടുപിടിച്ചു കാണിക്കാനുള്ള പ്രചാരണത്തിലാണ് ബിജെപി.
11 ബ്ലോക്ക് പഞ്ചായത്തുകളിലും മുഖ്യവൈരികള് യുഡിഎഫും എല്‍ഡിഎഫുമാണ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, മുത്തോലി, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനോളം ബിജെപി വളര്‍ന്നു പന്തലിച്ചു. ജില്ലയിലെ ഇരുനൂറോളം പഞ്ചായത്ത് വാര്‍ഡുകളിലും അത്രതന്നെ നഗരസഭാ വാര്‍ഡുകളിലും പ്രവചനാതീതമായ ത്രികോണമത്സരമാണെന്നു വ്യക്തം. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന്-533, എല്‍ഡിഎഫിന്-786, എന്‍ഡിഎയ്ക്ക്-124, മറ്റുള്ളവര്‍ക്ക്-69 എന്ന കണക്കിനായിരുന്നു ആകെ പ്രാതിനിധ്യം. ആകെ 71 പഞ്ചായത്തുകളില്‍ 50 ഇടത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍, ആ ഇടതുതരംഗം നഗരസഭകളിലേറെയിടങ്ങളിലും പ്രതിഫലിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട നിലംപൊത്താനിടയായത് തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ സഖ്യകക്ഷിയായി എത്തിയതാണെന്ന വിലയിരുത്തലില്‍ കഴമ്പുണ്ടെന്ന് വാര്‍ഡുതല വോട്ടുവിധി തലനാരിഴ കീറിയാല്‍ വ്യക്തമാണ്. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്തുകളില്‍ പത്തോ ഇരുപതോ വോട്ടുകള്‍ക്കാണ് പലയിടത്തും യുഡിഎഫ് തോൽവി രുചിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ മുന്നേറുമ്പോള്‍ ജില്ലാ പഞ്ചായത്തിലെ പകുതിയോളം ഡിവിഷനുകളില്‍ വിജയം പ്രവചനാതീതമാണ്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളില്‍ നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പാര്‍ട്ടിയുടെ കരുത്തും അടിത്തറയും ആള്‍ബലവും അളന്നു കാണിക്കാനുള്ള അഭിമാനപ്രശ്നമാണ് മാണി-ജോസഫ് കേരള കോണ്‍ഗ്രസുകള്‍ക്ക്.
ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെയുള്ള 5,261 സ്ഥാനാര്‍ഥികളില്‍ 2,813 പേര് വനിതകളും 2,448 പുരുഷന്മാരുമാണ്. അതായത് മത്സരക്കളത്തില്‍ 365 വനിതകളുടെ മുന്‍തൂക്കമുണ്ട്. ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലായി 83 സ്ഥാനാര്‍ഥികള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 482 സ്ഥാനാര്‍ഥികള്‍. 71 പഞ്ചായത്തുകളില്‍ 4021 പേരുടെ പോരാട്ടം. ആറ് നഗരസഭകളില്‍ 675 സ്ഥാനാര്‍ഥികള്‍.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും തദ്ദേശത്തിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട അതിരിടുന്ന ജില്ലയായതിനാലും ദേവസ്വം മന്ത്രിയുടെ നാടായതിനാലും ശക്തമായ പ്രതിഷേധ വികാരം വോട്ടര്‍മാരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കെഴുത്ത്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും വീറോടെ പോരാടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ യുഡിഎഫിന്റെ മുന്‍നിര നേതാക്കള്‍ പ്രചാരണത്തിനെത്തി. പി.ജെ. ജോസഫ് പാട്ടുവണ്ടിയുമായിട്ടായിരുന്നു പ്രചാരണം.
ആസന്നമായ തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അര്‍ഹമായ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയതായാണ് അവരുടെ പക്ഷം. എം.വി. ഗോവിന്ദന്, ബിനോയ് വിശ്വം, പി.സി. ചാക്കോ ഉള്‍പ്പെടെ നേതാക്കള്‍ എല്‍ഡിഎഫ് പ്രചാരണത്തിനെത്തി.
എന്‍ഡിഎ ഇത്തവണ 12 പഞ്ചായത്തുകളിലാണു ഭരണം ഉന്നമിടുന്നത്. പഴയ ജനപക്ഷത്തിന്റെ ബലത്തില്‍ പൂഞ്ഞാര്‍, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയിലെ മിഷനറി പീഡനം അപ്രതീക്ഷിത ആഘാതമായെങ്കിലും നാല്പതിലേറെ പഞ്ചായത്തുകളില്‍ ഒന്നു മുതല്‍ ഏഴു വരെ വാര്‍ഡുകളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിർത്തി ബിജെപി രാഷ്ട്രീയ പരീക്ഷണത്തിലാണ്.
ആളൊഴിഞ്ഞ വീടുകളും ആള്ക്കാര് നാട്ടിലില്ലാത്ത സാഹചര്യവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനവിധിയില്‍ പ്രതിഫലിക്കും. ഒരു വാര്‍ഡില്‍ ശരാശരി അന്‍പതു മുതല്‍ നൂറു വരെ ന്യൂ ജെന്‍ വോട്ടുകള്‍ അയല്‍നാട്ടിലും വിദേശത്തുമായതിനാൽ സ്ഥാനാര്‍ഥികളുടെ ആശങ്ക ചെറുതല്ല.
Tags : Kerala Local body election Kottayam LDF UDF Kerala Congress BJP NDA