കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുത്തത് സിപിഎം വിരുദ്ധരാണെന്ന്
സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നുവെന്നും രാഗേഷ് കൂട്ടിച്ചേർത്തു. അതിന്റെ ലക്ഷ്യം ഏതൊരാൾക്കും മനസിലാകുമെന്നും രാഗേഷ് പറഞ്ഞു.
പുസ്തകത്തിലുള്ളത് മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു. പക മൂത്ത് അന്ധത ബാധിച്ചത് പോലെയുള്ള കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളതെന്നും രാഗേഷ് വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നും രാഗേഷ് പറഞ്ഞു.
പാർട്ടിയുടെ കരിവള്ളൂർ ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിന് ഉദാഹരണമാണ്. ആ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി താനും മുതിർന്ന നേതാക്കളായ കെ.പി സഹദേവൻ, വി നാരായണൻ, സി കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സാധാരണഗതിയിൽ മൂന്ന് ടേം പൂർത്തിയാകുമ്പോൾ ഏരിയ സെക്രട്ടറിമാർ മാറാറുണ്ട്.
പുതിയ സെക്രട്ടറിയെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ നടന്ന കൃത്യമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് പേര് നിർദേശിച്ചത്. എന്നാൽ ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ആക്രമിക്കാനും വേണ്ടി വളരെ ഹീനമായ രീതിയിലാണ് ഈ സംഭവത്തെപ്പോലും പുസ്തകത്തിൽ വളച്ചൊടിച്ചിരിക്കുന്നത്.
മധുസൂദനനെ പൂർണമായി ഇല്ലാതാക്കിയാലേ കുഞ്ഞികൃഷ്ണന് തൃപ്തിയാകൂ എന്ന വാശിയിലാണ് അദ്ദേഹം. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കണക്ക് ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പരാതികളോടും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട വരവ് ചെലവ് അംഗീകരിക്കൽ നടപടി നാല് വർഷമെടുത്തു എന്ന സാങ്കേതിക പിഴവാണ് ഉണ്ടായത്.
എന്നാൽ ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും വിനിയോഗിക്കേണ്ട രീതിയിൽ അല്ല അത് വിനിയോഗിക്കപ്പെട്ടതെന്നും പാർട്ടി 2022ൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ അച്ചടക്ക നടപടികൾ അന്ന് തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓഫിസ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ഉത്തരവാദികളായ ഏരിയ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തു.
കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയും നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെറ്റ് തിരുത്തി പ്രവർത്തകരെ ശരിയായ രീതിയിലേക്ക് മാറ്റാനാണ് പാർട്ടി നടപടി സ്വീകരിക്കുന്നത്. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന നീതി പാർട്ടി നടപ്പിലാക്കിക്കഴിഞ്ഞു.
Tags : kk ragesh cpm kannur district secretary against kunhikrishnan book