കൊല്ലം: കൊല്ലം കൈയൊന്നുയർത്തിയപ്പോൾ എൽഡിഎഫ് വിറച്ചു. കൊല്ലം ജില്ല ഇടതു ചെരിഞ്ഞേ നടക്കൂ എന്ന പ്രവചനമെല്ലാം പതിരായി മാറി. അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പായ സെമിഫൈനലിൽ വിറപ്പിച്ചുതന്നെ യുഡിഎഫ് ഫൈനലിലേക്കു കടക്കുന്നു. കൊല്ലം ജില്ലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിനിർത്തിയാൽ നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചുവപ്പുകൊടി പാറിയ ചരിത്രമേള്ളൂ. പക്ഷേ, ഇതെല്ലാം പഴങ്കഥയായി മാറുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോർപറേഷനും ഗ്രാമപഞ്ചായത്തും വൻഭൂരിപക്ഷത്തോടെ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിനു കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലാ കൗൺസിൽ മുതൽ 30 വർഷക്കാലമായി കോർപറേഷൻ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് അധികാരം പിടിച്ചെടുത്തതു ചരിത്രസംഭവമാണ്.കോർപറേഷൻ മേയർപോലും പരാജയപ്പെട്ടു. എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തി കയറി വന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണം മൂന്നെണ്ണം പിടിച്ചെടുത്തു. മുനിസിപ്പിലാറ്റിയിൽ എൽഡിഎഫ് കഴിഞ്ഞ സ്ഥിതി തുടർന്നു. നാലെണ്ണത്തിൽ മൂന്നുംഎൽഡിഎഫിന്റെ പക്കലാണ്. അതേസമയം, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായി. 68ൽ 34 എണ്ണം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 32 എണ്ണം നേടി. ഒരു എണ്ണം ടൈയായി മാറി.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി മാറ്റിയെടുക്കാൻ യുഡിഎഫിനു സാധിച്ചു. കൊല്ലം ജില്ലയിലെ രണ്ടു പ്രബല പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം എൽഡിഎഫിനു തിരിച്ചടിയായി.
കൊല്ലം: കോർപറേഷന്റെ രൂപീകരണം മുതൽ കാൽ നൂറ്റാണ്ടു കാലം ഭരിച്ചുകൊണ്ടിരുന്ന കൊല്ലം കോർപറേഷൻ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. കോർപറേഷൻ രൂപീകരണത്തിനുമുമ്പ് അഞ്ചുവർഷകാലം ജില്ലാ കൗൺസിൽ ഭരിച്ചതും എൽഡിഎഫായിരുന്നു.
കൊല്ലം കോർപറേഷൻ എന്നു മാത്രമല്ല, ജില്ലാ ഒന്നാകെ ചുവന്നകൊടികൾ പാറിക്കളിച്ചിടത്താണ് ഇന്ന് ത്രിവർണക്കൊടികൾ പാറിക്കളിക്കുന്നത്. കോർപറേഷൻ മേയർ പോലും പരാജയപ്പെട്ടത് എൽഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. കൊല്ലം മേയർ ഹണി ബെഞ്ചമിനെ 355 വോട്ടിനാണ് കോൺഗ്രിലെ കുരുവിള ജോസഫ് തോല്പിച്ചത്. 56 അംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്കു കയറുന്നത്. എൽഡിഎഫ് 16 സീറ്റിൽ ഒതുങ്ങി. എൻഡിഎ 12 സീറ്റ് നേടി. എസ്ഡിപിഐയ്ക്കും ഒരു സീറ്റ് കിട്ടി.
2020ൽ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ 55 സീറ്റിൽ 39 സീറ്റ് നേടി പ്രതിപക്ഷം പോലുമില്ലാതെയാണ് ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ ഭരിച്ചത്. അന്നു യുഡിഎഫിനു ലഭിച്ചതു വെറും ഒമ്പത് സീറ്റാണ്. ആറെണ്ണമായിരുന്നു എൻഡിഎയ്ക്കു ലഭിച്ചത്. ഈ കണക്കു നോക്കുമ്പോഴേ എൽഡിഎഫിന്റെ പതനം മനസിലാക്കാൻ സാധിക്കുകയുള്ളൂ.
കോർപറേഷൻ രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിൽനിന്നു പിടിച്ചെടുക്കുക മാത്രമായിരുന്നു യുഡിഎഫിന്റെ പ്രഥമ ലക്ഷ്യം. ഇക്കുറി നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് തിരിച്ചുവരവിനു തുടക്കംകുറിച്ചത്.
യുവാക്കൾക്കും സീനിയർ നേതാക്കൾക്കും സീറ്റ് നൽകി അധികാരത്തിലേക്കുള്ള വഴിയും യുഡിഎഫ് കണ്ടെത്തി. വിമത സ്ഥാനാർഥികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും നേട്ടമായി. അറവുശാല മുതൽ മാലിന്യസംസ്കരണം വരെ 25 വർഷക്കാലമായി എൽഡിഎഫ് പറയുന്ന കാര്യങ്ങളിൽ തീരുമാനമില്ലാത്തത് അവർക്കു തിരിച്ചടിയായി.
Tags : Kollam LDF UDF NDA Kerala Local body election