കോട്ടയം: കോട്ടയം ജില്ലയിൽ യുഡിഎഫിന് സമഗ്ര ആധിപത്യം. പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫില്‍ എത്തിയതാണു കഴിഞ്ഞ തദ്ദേശത്തില്‍ ത്രിതല പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും വകഞ്ഞെടുക്കാന് നിമിത്തമായതെന്ന വിലയിരുത്തല്‍ ഇത്തവണ വിലപ്പോയില്ല. കേരള കോണ്‍ഗ്രസ്-എമ്മിന് അടിത്തറയുള്ള വാര്‍ഡുകളും പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രകടമാക്കുന്നതായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലം.
റബര്‍, നെല്ല് മേഖലകളിലെ കര്‍ഷകവികാരം സര്‍ക്കാരിനെതിരായിരുന്നു. നഗരവാസികളും മാറ്റം ആഗ്രഹിച്ചു. ശബരിമല സ്വര്‍ണക്കൊള്ള, കാര്‍ഷിക വിലയിടിവ് തുടങ്ങിയവ തദ്ദേശ ഫലത്തില്‍ പ്രതിഫലിച്ചു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റില്‍ യുഡിഎഫ് 16 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് ഏഴു സീറ്റിലൊതുങ്ങി.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 11ല്‍ ഒമ്പതിടത്തും യുഡിഎഫ് ഭരണം നേടി. രണ്ടിടത്തു മാത്രമാണ് എല്‍ഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് യുഡിഎഫ് ഭരണം നേടിയത്. പത്തിടത്തും എല്ഡിഫിനായിരുന്നു ഭരണം. 71 പഞ്ചായത്തുകളില്‍ യുഡിഎഫ് -44, എല്‍ഡിഎഫ്-19, എന്‍ഡിഎ -മൂന്ന് എന്നിങ്ങനെയാണ് ഭരണം. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
ജില്ലയില്‍ ബിജെപി നില മെച്ചപ്പെടുത്തുക മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഒന്നാം കക്ഷിയായി. മൂന്നു ബ്ലോക്ക് പഞ്ചായത്തുകളില്‍ ആദ്യമായി ഇടം പിടിക്കുകയും ചെയ്തു. ജില്ലയിലെ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളില്‍ താഴെയാണു പ്രാതിനിധ്യം. പത്ത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാനാകും.
Tags : NDA LDF Kottayam UDF Kerala local body election