കോഴിക്കോട്: യുഡിഎഫിന്റെയും എന്‍ഡിഎയുടെയും മുന്നേറ്റത്തില്‍ ആടിയുലഞ്ഞ് കോഴിക്കോട്ട് എല്‍ഡിഎഫ്. പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ ശക്തി ചോര്‍ന്നു. 2020 നെ അപേക്ഷിച്ച് യുഡിഎഫും എന്‍ഡിഎയും മികച്ച പ്രകടനം കാഴ്ചവച്ചു.
ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വലത്തേക്കു ചെരിഞ്ഞു. വടകര നഗരസഭയില്‍ ആദ്യമായി ആര്‍എംപിഐക്ക് പ്രതിനിധിയുണ്ടായി. വടകര നഗരസഭയില്‍ ആര്‍എംപിഐയും സിപിഎമ്മും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന 27-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
നേരിയ ഭൂരിപക്ഷത്തിനാണ് കോഴിക്കോട് കോര്പറേഷന് എല്‍ഡിഎഫ് ഭരിക്കുക. കോര്‍പറേഷനില്‍ 2020ല്‍ എല്‍ഡിഎഫ് 48 ഡിവിഷനുകള്‍ നേടിയ സ്ഥാനത്ത് ഇപ്രാവശ്യം 35 ആയി കുറഞ്ഞു. 17 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 28 ആക്കി. ഏഴില്‍നിന്ന് 13ലേക്കാണ് എന്‍ഡിഎയുടെ കുതിപ്പ്. കോര്‍പറേഷനില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മേയര്‍ സ്ഥാനാര്‍ഥികളെ ജനം തോൽപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് എല്‍ഡിഎഫിനെ തറപറ്റിച്ചത്. 14 സീറ്റുകള്‍ നേടിയ യുഡിഎഫിന് അഴിയൂര്‍ വാര്‍ഡില്‍ നിന്നു ജയിച്ച ആര്‍എംപിഐ പ്രതിനിധി ടി.കെ. സിബിയുടെ പിന്തുണയോടെ ഭരണത്തിലേറാം. എല്‍ഡിഎഫിന് 13 സീറ്റുകള്‍ ലഭിച്ചു.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണവും നേടി എല്‍ഡിഎഫ് മേല്‍ക്കൈ പുലര്‍ത്തിയപ്പോള്‍ യുഡിഎഫിന് രണ്ടു ബ്ലോക്കുകളാണ് ലഭിച്ചത്. മറ്റ് രണ്ടിടങ്ങളില്‍ സമനില. അതേസമയം എഴു മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം നേടി യുഡിഎഫിന് ആധിപത്യം പുലര്‍ത്താനായി. എല്‍ഡിഎഫ്-3.
70 പഞ്ചായത്തുകളില്‍ ഇത്തവണ 39 എണ്ണം നേടിയാണ് യുഡിഎഫ് മുന്നേറ്റം. 27 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം. നാലു പഞ്ചായത്തുകളില്‍ ഇരുമുന്നണികളും സമനിലയിലാണ്.
2020ല്‍ 43 പഞ്ചായത്തുകള്‍ നേടിയ എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.
Tags : Kozhikode LDF UDF NDA Kerala Lcoal body election