തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാരിന്റെ കരുനീക്കമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നിലെന്ന് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ പോരാടുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
രാഹുലിന്റെ കാര്യത്തിൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണ് നടക്കുന്നത്.കേസ് വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കള്ളക്കേസുകൾ കുത്തിപ്പൊക്കുന്നത് എൽഡിഎഫിന്റെ സ്ഥിരം പ്രവണതയാണ്.
ശബരിമലപ്രശ്നം തകിടംമറിക്കാനുള്ള എൽഡിഎഫ് തന്ത്രമാണ് ഇപ്പോൾ നടപ്പാക്കുന്നത്. താൻ കോന്നിയിൽ മത്സരിച്ചപ്പോഴൊക്കെ നിരവധി കള്ളക്കേസുകളാണ് തനിക്കെതിരേ കൊണ്ടുവന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നതു കള്ളക്കേസാണോ എന്ന ചോദ്യത്തിന്, നിയമത്തിനു വിധേയനായി രാഹുൽ ഇക്കാര്യം വ്യക്തമാക്കട്ടെ എന്നായിരുന്നു പ്രതികരണം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎ നിയമസഭയിൽനിന്നു മാറിനിൽക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, പോലീസ് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ തെളിയിക്കട്ടെ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് മുന്നേറ്റത്തിനു കോട്ടംവരുത്താനുള്ള സർക്കാരിന്റെ ശ്രമമാണ് മറ്റു കേസുകൾ കുത്തിപ്പൊക്കുന്നതിനു പിന്നിൽ.
സ്വർണക്കൊള്ളയിൽ പ്രതികളായ പത്മകുമാറും വാസുവുമെല്ലാം തനിക്കൊപ്പം രാഷ്ട്രീയചേരികളിലുണ്ടായിരുന്നവരാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളോ എസ്ഐടി റിപ്പോർട്ടുകളോ പുറത്തുവരാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.
പ്രതികൾക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എൽഡിഎഫ് മറുപടി പറയണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരേയുള്ള ഇഡിയുടെ മസാല ബോണ്ട് കേസിനു പിന്നിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന് അടൂർ പ്രകാശ് ആരോപിച്ചു. അമിതവിലയ്ക്കു ഭൂമി വാങ്ങിയതെന്തിനെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. അഴിമതി നടത്തിയ പണം എവിടെ എന്ന് കിഫ്ബി സിഇഒ അടക്കം പുറത്തുവിടണം.
രാഹുൽഗാന്ധി ഉന്നയിച്ച വോട്ട് ചോരി പ്രവൃത്തികൾ എൽഡിഎഫ് പണ്ടേ നടപ്പാക്കിയതാണ്. താൻ ആദ്യതവണ കോന്നിയിൽ മത്സരിക്കുന്പോൾ ഒരു ലക്ഷത്തിപതിനാലായിരം കള്ളവോട്ടുകളാണ് എൽഡിഎഫ് ചേർത്തത്.
2024ൽ മത്സരിക്കുന്പോൾ അന്പതിനായിരം വ്യാജവോട്ടുകൾകൂടി കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പുകമ്മീഷനു പരാതി നൽകിയിരുന്നു. എസ്ഐആറിലൂടെ വ്യാജ വോട്ടുകൾ തടയാനാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : Adoor Prakash Rahul Mangkuttathil arrest masala bond LDF UDF Congress UDF Convenor