തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണം ഉൾപ്പെടെ കത്തിക്കയറി നിൽക്കുകയും യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായി രേഖാമൂലം പരാതിയുമായി യുവതി എത്തുന്നത്. ഒറ്റദിവസംകൊണ്ടു യുഡിഎഫും കോണ്‍ഗ്രസും തീർത്തും പ്രതിരോധത്തിലായി.
വാർത്ത അപ്പാടെ മാറിമറിയുകയാണ്. ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കഥകൾ. ഇടതുമുന്നണിയും ബിജെപിയും ഒരു പോലെ പ്രതിഷേധവുമായി തെരുവിൽ. എൽഡിഎഫിനു ശബരിമല വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ കഴിയുന്നതിന്റെ ആശ്വാസം. ബിജെപിക്കാകട്ടെ പാലക്കാട് നിയമസഭാ സീറ്റിൽ സാധ്യത തെളിഞ്ഞേക്കാമെന്ന സന്തോഷം.
ശബരിമല വിഷയത്തിൽ സിപിഎം എന്നതുപോലെ രാഹുൽ മാങ്കൂട്ടത്തിലിൽനിന്നു കോണ്‍ഗ്രസും അകലം പാലിച്ചു നിൽക്കുകയാണ്. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസിൽ ഇല്ല എന്നാണവരുടെ വാദം. തങ്ങൾക്കൊപ്പമില്ലാത്ത രാഹുലിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും അവർ പരസ്യ നിലപാടെടുക്കുന്നു.
എന്നാൽ, കേസെടുത്തതിനു പിന്നിൽ രാഷ്ട്രീയതാത്പര്യമുണ്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും സിപിഎം ഇത്തരം കളികൾ കളിക്കാറുണ്ടെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിലായി ജയിലിൽ കഴിയുന്പോഴും സിപിഎം നടപടി എടുത്തിട്ടില്ലെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പരാതി ഉയർന്നപ്പോൾത്തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയെന്നും കോണ്‍ഗ്രസ് പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഇപ്പോൾ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഭാഗമല്ലെന്നും ഇവർ പറയുന്നു.പരാതി വന്ന വഴി തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരി നേരെ എത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ. അതിനു മുന്‍പായി പോലീസ് മുന്‍പാകെ ഒരു പരാതിപോലും നൽകിയിട്ടില്ല. പരാതി ലഭിച്ച ശേഷം ശരവേഗത്തിലായിരുന്നു നടപടികൾ.
ഏതു വിഷയത്തിലുമെന്നതു പോലെ രാഹുലിന്റെ കാര്യത്തിലും കോണ്‍ഗ്രസിൽ ഏകാഭിപ്രായമില്ല. കടുത്ത നടപടി വേണമെന്നു വാദിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുതൽ പാർട്ടിയിലേക്കു മടക്കിക്കൊണ്ടു വരണമെന്നു പരസ്യമായി പറയുന്ന കെ. സുധാകരൻവരെ നിലപാടു പരസ്യമാക്കാൻ മടിക്കുന്നില്ല.
ഇതേസമയം, ഏതു വിഷയത്തിലായാലും സിപിഎമ്മിൽനിന്ന് ഒറ്റ അഭിപ്രായം മാത്രമേ പുറത്തു വരാറുള്ളൂ. അതാണു മുന്നണികൾ തമ്മിലുളള വ്യത്യാസം.
എടുത്തുചാടി തീരുമാനങ്ങളിലേക്കു നീങ്ങേണ്ട എന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കേസ് എങ്ങനെ മുന്നോട്ടു പോകും എന്നു കാത്തിരുന്നു കണ്ട ശേഷം മാത്രമായിരിക്കും മുന്നോട്ടുള്ള നടപടികൾ. പരാതി ഉയർന്നപ്പോൾത്തന്നെ നടപടിയെടുത്തതുകൊണ്ട് ഇപ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കുന്നു എന്നത് പാർട്ടിക്കുള്ളിൽ ആശ്വാ സമാണ്.
രാഹുലിനെതിരായ കേസിനു തെരഞ്ഞെടുപ്പു ഫലത്തെ മാറ്റിമറിക്കാനുള്ള പ്രഹരശേഷിയൊന്നുമുണ്ടെന്നു നേതൃത്വം കരുതുന്നില്ല.എന്നാൽ, സർക്കാരിനെതിരേ തിരിച്ചുവിടാമായിരുന്ന വിഷയങ്ങളെല്ലാം പിന്നോട്ടു പോയി എന്നതാണ് ഈ കേസ് മൂലമുണ്ടായ ദോഷമെന്നാണ് അവർ വിലയിരുത്തുന്നത്. ജനരോഷത്തിന്റെ ഗതി ഭരണപക്ഷത്തുനിന്നു പ്രതിപക്ഷത്തിന്റെ ദിശയിലേക്കു മാറിയോ എന്ന് അറിയണമെങ്കിൽ തെരഞ്ഞെടുപ്പുഫലം വരണം.
തെരഞ്ഞെടുപ്പിന് ഇനിയും ഒന്നരയാഴ്ചകൂടിയുണ്ട്. ഈ സമയംകൊണ്ട് ശബരിമല ഉൾപ്പെടെയുള്ള സർക്കാർവിരുദ്ധ വികാരം ഉയർത്താൻ സാധിക്കുന്ന വിഷയങ്ങളിലേക്കു തെരഞ്ഞെടുപ്പു ചർച്ച മടക്കിക്കൊണ്ടുപോകാനാണു കോണ്‍ഗ്രസും യുഡിഎഫും ഇപ്പോൾ ശ്രമിക്കുന്നത്.
Tags : Congress rahul mamkootathil Sabarimala Sabarimala Gold pali LDF UDF