കോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിന്ന ചരിത്രമാണു സാമൂതിരിയുടെ നാടിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്തോട്ട് ചാഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വലത്തോട്ട് ചാഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത്തോട്ട് ചായുന്ന ചരിത്രമാണു കോഴിക്കോടിനുള്ളത്. രണ്ട് ലോക്സഭാ മണ്ഡലവും 13 നിയമസഭാ മണ്ഡലവുമുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല.
വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും ഓരോ സീറ്റുകള്‍ മാത്രമാണു നേരിയ ആശ്വാസം. സമാനമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെയും അവസ്ഥ. ജില്ലയില്‍ ഇടത് ആധിപത്യം തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കച്ചമുറുക്കി ബിജെപിയും രംഗത്തുണ്ട്. സംവിധായകന് വി.എം. വിനുവിനെ മേയര്‍സ്ഥാനാര്‍ഥിയായി രംഗത്തിറക്കാന്‍ ശ്രമിച്ച് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാൽ അവസാന നിമിഷം തള്ളിപ്പോയ നാണക്കേട് യുഡിഎഫിന് കോര്‍പറേഷനില്‍ ഉണ്ട്.
ചുവപ്പ് വിടാതെ...
കോര്പറേഷന് രൂപവത്കരിച്ചതു മുതല്‍ ഇടതുചായ്വാണ്. ആകെയുള്ള 75 കോര്പറേഷന് വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ ഇപ്പോള്‍ വാര്‍ഡുകളുടെ എണ്ണം 76 ആയി. 2010-ല്‍ യുഡിഎഫിന് കോര്‍പറേഷനില്‍ 34 സീറ്റ് ലഭിച്ചിരുന്നു. എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്കു കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. 2020-ൽ സ്ഥിതി വീണ്ടും മാറിമറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്കു ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴു സീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു മേയര്സ്ഥാനമെങ്കില് ഇത്തവണ ജനറലിലേക്ക് മാറി.
ജില്ലാ പഞ്ചായത്ത്
തുടര്‍ച്ചയായ 35-ാം വര്‍ഷവും കോഴിക്കോട് ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. 2015-ല്‍ 27-ല്‍ 16 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചിരുന്നതെങ്കില്‍ എല്‍ജെഡി ഇടതിനൊപ്പമെത്തിയതോടെ സീറ്റുകള്‍ 18 ആയി. അതേ നിലയാണ് 2020-ലും ഉണ്ടായിരുന്നത്. എല്‍ഡിഎഫ്- 18, യുഡിഎഫ്- 9. നേരത്തേ 27 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിനുശേഷം 28 സീറ്റായി.
ത്രിശങ്കുവിലായി മുക്കം
ഇടതുതേരോട്ടത്തിനിടയിലും കഴിഞ്ഞ തവണ യുഡിഎഫിന് ഏക ആശ്വാസം നല്‍കിയത് ആകെയുള്ള ഏഴ് നഗരസഭകളില്‍ നാലെണ്ണത്തിലുള്ള മുന്നേറ്റമായിരുന്നു. ഫറോക്ക്(യുഡിഎഫ്-20, എല്‍ഡിഎഫ്-17, എന്‍ഡിഎ-1), പയ്യോളി (യുഡിഎഫ്-21, എല്‍ഡിഎഫ്-14, എന്‍ഡിഎ-1), കൊടുവള്ളി( യുഡിഎഫ്-21, എല്‍ഡിഎഫ്-5, മറ്റുള്ളവര്‍-10 ), രാമനാട്ടുകര (യുഡിഎഫ്-17, എല്‍ഡിഎഫ്-12, മറ്റുള്ളവര്‍-2) തുടങ്ങിയ നഗരസഭകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കൊയിലാണ്ടി (യുഡിഎഫ്-16, എല്‍ഡിഎഫ് -25, എന്‍ഡിഎ-3), വടകര (യുഡിഎഫ്-16, എല്‍ഡിഎഫ്-27, എന്‍ഡിഎ-3, മറ്റുള്ളവര്‍-1), മുക്കം(യുഡിഎഫ്-11, എല്‍ഡിഎഫ്-12, എന്‍ഡിഎ-1, മറ്റുള്ളവര്‍-9) എന്നീ നഗരസഭകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ ത്രിശങ്കുവിലായ മുക്കം നഗരസഭയില്‍ ലീഗ് വിമതന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തിയത്.
മേല്‍ക്കൈ നിലനിര്‍ത്തി ഇടതുമുന്നണി
കഴിഞ്ഞ തവണ ജില്ലയിലെ പഞ്ചായത്തുകളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്കു സാധിച്ചപ്പോള്‍ യുഡിഎഫിനു നില മെച്ചപ്പെടുത്താനായി. എന്‍ഡിഎ മുന്നണിക്ക് എവിടെയും കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ആര്‍എംപിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണകള്‍ ചിലകേന്ദ്രങ്ങളില്‍ യുഡിഎഫിനു നേട്ടമാവുകയും ചെയ്തു. മൊത്തമുള്ള എഴുപത് പഞ്ചായത്തുകളില്‍ 43 ഇടത്താണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് 27 പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടത്.
എല്‍ഡിഎഫ്
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, 10 ബ്ലോക്ക് പഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ, 42 പഞ്ചായത്തുകൾ.
യുഡിഎഫ്
നാല് നഗരസഭ,
28 പഞ്ചായത്ത്,
രണ്ട് ബ്ലോക്ക് പഞ്ചായത്ത്.
എന്‍ഡിഎ
കോർപറേഷനിൽ
ഏഴ് വാര്‍ഡുകള്‍.
Tags : Samuthiri land Kozhikode Kerala Local body election UDF LDF NDA BJP CPM Kerala Congress CPI