ശ്രീനിവാസനെ ഓർത്ത് വിങ്ങിപ്പൊട്ടി സംവിധായകനും സന്തതസഹചാരിയുമായ സത്യൻ അന്തിക്കാട്. വാക്കുകൾ കിട്ടാതെ വിതുമ്പിയ സത്യൻ ശ്രീനിയെക്കുറിച്ചുള്ള ഓർമകളെക്കുറിച്ച് പറഞ്ഞതിങ്ങനെ.
‘ഈ നേരത്ത് ശരിക്കും പറഞ്ഞാൽ എനിക്ക് ഒന്നും പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കാരണം നിങ്ങൾക്ക് എല്ലാവർക്കും അറിയാം ശ്രീനിവാസനും ഞാനും ആയിട്ടുള്ള ഒരു ആത്മബന്ധം.
ഞാൻ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹത്തെ കാണാൻ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും ഞങ്ങൾ സംസാരിച്ചിരുന്നു. അതിനിടയ്ക്ക് അദ്ദേഹം ഒന്ന് വീണു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
ചെറിയ സർജറി ഒക്കെ കഴിഞ്ഞു. ഞാൻ വിളിച്ചപ്പോൾ പറഞ്ഞു ഇരുന്നു തുടങ്ങി വാക്കറിൽ നടക്കാൻ പറ്റും എന്നാണ് വിചാരിക്കുന്നത് എന്ന്. ഇപ്പോഴും അദ്ദേഹം പോകും എന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല. ഞാൻ എപ്പോഴും വന്ന് അദ്ദേഹത്തെ ചാർജ് ചെയ്യും.
രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോകും, രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കും. ഇപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയും ചിന്തയും തലച്ചോറും ഒക്കെ വളരെ ഷാർപ്പ് ആയിരുന്നു.
കഴിഞ്ഞപ്രാവശ്യം എന്നോട് പറഞ്ഞു ‘എനിക്ക് മതിയായി കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ’ ഞാൻ പറഞ്ഞു അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമുക്ക് തിരിച്ചു വരണം.
ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്ന സിനിമ വീണ്ടും റീലുകളിൽ നിറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് അത് പറഞ്ഞിരുന്നു. വാക്കുകൾ മുഴുവുപ്പിക്കാനാകാതെ സത്യൻ അന്തിക്കാട് പറഞ്ഞു നിർത്തി.
Tags : sreenivasan sathyan anthikadu death