തടവുകാരുടെ വേതനം വർധിപ്പിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 27-01-2026ൽ നിയമസഭയിൽ നൽകിയ മറുപടി കാർഷിക കേരളം കാണാതെ പോകരുത്.
തടവുകാരുടെ വേതനം അവസാനമായി വർധിപ്പിച്ചത് 2018ൽ ആണന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ 2016ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്നു വർഷത്തിൽ ഒരിക്കൽ വേതനം വർധിപ്പിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുന്നതിന് നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുന്നത് 2012ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ശിപാർശ പ്രകാരമാണ്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് 10% വർധന വരുത്തിയത്. പത്തുവർഷമായിട്ടും അതിനൊരു മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഈ 10 വർഷവും കേരളം ഭരിച്ചത് പിണറായി വിജയൻ തന്നെയാണ്. 2015ൽ വർധിപ്പിച്ച 10% തന്നെ വളരെ തുച്ഛമായ തുകയായിരുന്നു.
നാല്പത് വർഷത്തിനു മുകളിൽ ആദായം തരുന്ന ഒരു തെങ്ങ് വന്യജീവികൾ നശിപ്പിച്ചാൽ 700 രൂപ എന്നത് 70 രൂപ വർധിപ്പിച്ച് 770 ആക്കി. കായ്ക്കാത്ത തെങ്ങിന് 350 എന്നുള്ളത് 385 ആക്കി. ടാപ്പ് ചെയ്തുകൊണ്ടിരിക്കുന്ന റബറിന് 300 എന്നുള്ളത് 330 ആക്കി. കൊക്കോ 100 എന്നത് 110 ആക്കി, കായ്ച്ച കമുക് 150 എന്നത് 165 ആക്കി, കായ്കാത്തത് 100 എന്നത് 110 ആക്കി.
ജയിൽപുള്ളികൾക്കുപോലും സമയബന്ധിതമായി വേതനം വർധിപ്പിക്കാൻ മാനുവൽ ഉണ്ട്. എന്നാൽ, കേരളത്തെ അന്നമൂട്ടുന്ന കർഷകനെ സഹായിക്കാൻ യാതൊരു മാനുവലും ഇല്ല. കൃഷിനാശവും വിലക്കുറവുംകൊണ്ട് തകർന്നുനിൽകുന്ന കാർഷികമേഖലയെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത ഈ ജനകീയ സർക്കാരിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വനവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന എൺപതോളം നിയോജകമണ്ഡലങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാകും.
-സിജുമോൻ ഫ്രാൻസിസ് (ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറി)
Tags :