നിലവിലെ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനം ഇന്ത്യക്ക് ഒരു നയതന്ത്ര വിജയമെന്നൊന്നും പറയാന്‍ കഴിയില്ല. മറിച്ച് യുഎസിന് ഒരു നയതന്ത്ര വിജയമായി കണക്കാക്കാം. അതിനാടകീയമായും ഏകപക്ഷീയമായും ട്രംപ് നടത്തിയ ഈ കരാര്‍ പ്രഖ്യാപനം ട്രംപിന്റെ കൈയിലെ ഒരു വജ്രായുധമാണ്. ട്രംപിന്റെ കരാര്‍ പ്രസ്താവനയുടെ ഒടുവില്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേകിച്ചും കര്‍ഷക സമൂഹത്തിന് ലഭിച്ചത് അവ്യക്തതയും ആശയക്കുഴപ്പവുമാണ്. ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം ഈ കരാറിന്റെ വരുംവരായ്കകള്‍ വിലയിരുത്താന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യമാണ് കര്‍ഷകര്‍ക്ക്. ഇത് വിശദീകരിക്കേണ്ട ഭരണാധികാരികള്‍ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുന്ന രീതി ശരിയായ രാജനീതിയല്ല. പ്രത്യേകിച്ചും കര്‍ഷക സമൂഹത്തെ മുഴുവനും വെട്ടിലാക്കുന്ന ഒരു പ്രഖ്യാപനത്തിന്റെ മുമ്പില്‍.
ഇന്ത്യയുടെ മേല്‍ ചുമത്തിയ ‘പിഴത്തീരുവ’ 50ല്‍നിന്ന് 18 ശതമാനമാക്കി കുറച്ചെന്നു യുഎസ് പറയുമ്പോള്‍ അതിനു ബദലായി ഇന്ത്യയെന്താണ് യുഎസ് താത്പര്യങ്ങള്‍ക്കുവേണ്ടി വഴങ്ങിക്കൊടുത്തത്? ഒരു കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ രണ്ട് രാജ്യങ്ങളുടെയും ഉടമ്പടികള്‍ സുതാര്യമായതും രാജ്യതാത്പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്നതുമാകണം. ഉദാഹരണത്തിനു ഒരാഴ്ച മുമ്പ് യാഥാർഥ്യമായതും രണ്ട് പതിറ്റാണ്ടു കാലം കാത്തിരുന്നതുമായ, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരകരാര്‍ (എഫ്ടിഎ) വളരെ സുതാര്യതയുള്ളതും ആധികാരികതയുള്ളതുമായ ഒരു കരാറാണ്. എന്നാല്‍, അതേ നിലപാട് ഇന്ത്യ-യുഎസ് കരാറില്‍ എന്തുകൊണ്ട് കാണുന്നില്ല?
വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യ-യുഎസ് കരാറിനെ ‘എല്ലാ കരാറുകളുടെയും പിതാവ്’ എന്നു വിശേഷിപ്പിക്കുമ്പോള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായ കാര്യങ്ങളെക്കുറിച്ചും പറയാനുള്ള ബാധ്യതയുണ്ട്. ഒരു ഉപരിപ്ലവ വിശദീകരണം നടത്തിയിട്ട് ‘പിതാവ്’ എന്നൊക്കെ എന്തടിസ്ഥാനത്തിലാണ് വിശേഷിപ്പിക്കുന്നത്? കഥയറിയാതെയുള്ള ഒരു ആട്ടം കാണലാണ് ഈ കരാര്‍.
മിനിറ്റ് വച്ച് കരാര്‍ ഭീഷണിയെന്ന ഇണ്ടാസ് കാണിച്ചു ലോകരാജ്യങ്ങളെ തന്റെ വരുതിയില്‍ കൊണ്ടുവരാന്‍ നില്ക്കുന്ന ട്രംപിനെ ഇന്ന് എല്ലാവര്ക്കും അറിയാം. ഈ കരാര്‍ മുഖാന്തരം ഉഭയകക്ഷി നയതന്ത്രത്തിന്റെ മര്യാദകള്‍ പാലിക്കാതെയുള്ള ട്രംപിന്റെ നടപടി ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങേണ്ടതില്ലന്നതാണ് ഇന്ത്യയുടെ തീരുമാനമെന്ന് ഇന്ത്യ പറയാത്ത സ്ഥാനത്ത് ട്രംപ് കാരണവര്‍ അത് പ്രഖ്യാപിച്ചു. അടുത്ത പ്രഖ്യാപനമാണ് ആദ്യത്തേതിലും വലുത്. യുഎസില്‍നിന്നു കാര്‍ഷികോത്പന്നങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ അളവില്‍ ഇനി മുതല്‍ ഇന്ത്യ വാങ്ങിക്കൊള്ളാമെന്ന് മോദി ട്രംപിന് ഉറപ്പുകൊടുത്തത്രെ.
50ല്‍നിന്നും 18 ശതമാനമായി തീരുവ യുഎസ് കുറയ്ക്കുമെന്ന് പറയുന്നത് ഒരാശ്വാസം തന്നെയാണ് നമുക്ക്. എന്നാല്‍, ഈ തീരുവ കുറവിന്റെ പിന്നില്‍ ഭാരതത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കുരുതികൊടുക്കുന്ന വ്യവസ്ഥയാവരുത്. ഇന്ത്യയിലെ കാര്‍ഷിക, പാല് ഉത്പന്ന വിപണികള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നതായിരുന്നു തീരുവ കുറയ്ക്കാന്‍ യുഎസ് ഇന്ത്യക്കു മുമ്പില്‍ വച്ചിരുന്ന പ്രധാന ആവശ്യം. യുക്തിക്കു നിരക്കാത്ത ‘പിഴത്തീരുവ’ ഇന്ത്യക്കുമേല്‍ ചുമത്തിയതിന്റെ ഒരു പ്രധാന കാരണമിതായിരുന്നു.
എന്തുകൊണ്ടാണ് ട്രംപ് ഇന്ത്യന്‍ കാര്‍ഷിക വിപണിയെ ഇത്രയും നോട്ടമിടുന്നതെന്ന് നോക്കിയാല്‍ അത് സ്വന്തം രാജ്യത്തിലെ കര്‍ഷകരുടെ നിലനില്‍പ്പിനു വേണ്ടിയാണ്. യുഎസിലെ തൊഴിലവസരങ്ങളുടെ പത്തില്‍ ഒന്ന് കൃഷി മേഖലയിലാണ്. എന്നാല്‍, കാരണവരുടെ നല്ല നടപ്പും രാജ്യനീതിയും കാരണം തൊഴിലവസരങ്ങള്‍ ദിനംപ്രതി കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഒരുലക്ഷത്തില്‍ അധികം ഫാക്ടറികള്‍ അടഞ്ഞു. ഇതിനു സ്വാഭാവികമായുള്ള പ്രതിക്രിയയെന്നത് സ്വന്തം രാജ്യത്തിലെ വിപണനത്തോടൊപ്പം മറ്റ് ലോകരാജ്യങ്ങളിൽ യുഎസ് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണനസാധ്യത വര്‍ധിപ്പിക്കുകയെന്നതാണ്. ഒരിക്കല്‍ ഇന്ത്യക്ക് നികുതിരഹിത ഇറക്കുമതി അനുവദിച്ച ട്രംപ് 2019 ജൂണില്‍ അത് പിന്‍വലിച്ചത് (ജിഎസ്പി) സ്വന്തം രാജ്യത്തിന്റെ കാര്‍ഷിക താത്പര്യങ്ങളെ മുന്‍നിറുത്തിയാണ്. യുഎസിലെ ദേശീയ പാലുത്പാദക ഫെഡറേഷന്, പാലുത്പന്ന കയറ്റുമതി കൗണ്‍സില്‍ ജിഎസ്പി പിന്‍വലിക്കാന്‍ യുഎസ് ഭരണാധികാരികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തുല്യവും ന്യായവുമായ സാന്നിധ്യം യുഎസ് കമ്പനികള്‍ക്ക് ഇന്ത്യ കാര്‍ഷിക മേഖലയില്‍ അനുവദിക്കുന്നില്ലെന്നതാണ് അന്ന് ഈ തീരുവ നിർത്തലാക്കിയതിന് നല്കിയ വിശദീകരണം.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ സസ്യാഹാരം മാത്രം കഴിക്കുന്ന പശുക്കളുടെ പാലുപയോഗിച്ചുള്ളതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ജിഎസ്പി പുനഃസ്ഥാപിക്കണമെന്നുമുള്ള ഇന്ത്യയുടെ രണ്ട് ആവശ്യങ്ങള്‍ക്കും യുഎസ് വഴങ്ങിയില്ല. ഇങ്ങനൊരു രാജ്യത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ കാര്‍ഷിക വിപണി തുറന്നുകൊടുത്ത് അടിയറവു പറയുമ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ സ്വന്തം കര്‍ഷകരെ മറക്കുകയാണോ? ഇന്ന് ഇന്ത്യ നേടിയെടുത്ത ഭക്ഷ്യസുരക്ഷ യുഎസ് ഔദാര്യമയി തന്നതല്ല. ഇന്ത്യന്‍ മണ്ണില്‍ കലപ്പകൊണ്ട് ഉഴുതു മറിച്ച ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരുടെ സംഭാവനയാണ്. ധാന്യങ്ങള്‍ പരിമിതമായ രീതിയില്‍ പോലും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഏറെ ദോഷകരമായി ബാധിക്കും. അന്യായ കരാറുകള്‍ ഒരിക്കലും അംഗീകരിക്കില്ല എന്നൊരു വര്‍ത്തമാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ കുറിച്ചുള്ളതാണ്. ഇതിന് പേരുദോഷം വരുത്തുന്ന ഈ കരാറിന്റെ സുതാര്യതയും അധികാരികതകയും അധികാരികള്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകസമൂഹത്തോട് ഭരണാധികാരികള്‍ ചെയ്യുന്ന ഏറ്റവും വലിയൊരു അന്യായവും അനീതിയുമാണ്. കാലം ഇത് ഒരിക്കലും പൊറുക്കില്ല.
-ഡോ. പ്രിയ വിനോദ് അസോസിയേറ്റ് പ്രഫസര്‍, സ്കൂള്‍ ഓഫ് ബിസിനസ് ആൻഡ് മാനേജ്മെന്റ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബംഗളൂരു
Tags :