“സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല’’-ലൂക്ക 2:7ലെ ഹ്രസ്വമായ ഉപവാക്യമാണിത്. ഇത് ഒരു ചരിത്രപരമായ വിശദാംശം മാത്രമല്ല; അത് അവതാരത്തിന്റെ മുഴുവൻ രഹസ്യവും തുറക്കുന്ന ദൈവശാസ്ത്രപരമായ സൂചനയാണ്. തിരക്കേറിയ ബെത്ലഹേം നഗരത്തിൽ, ‘സത്രം’ ദൈവത്തെ സ്വീകരിക്കാനുള്ള ലോകത്തിന്റെ കഴിവിനെ പ്രതിനിധീകരിക്കുന്നു.
ലോകം പല കാര്യങ്ങളാലും നിറഞ്ഞിരുന്നു. നിയമത്താലും പ്രതീക്ഷയാലും പാപത്താലും നിറഞ്ഞു. എന്നിട്ടും വചനം മാംസമാകാൻ ക്ഷാമത്തിന്റെ സ്ഥലംതന്നെ തെരഞ്ഞെടുത്തു (യോഹന്നാൻ 1:14). ബെത്ലഹേമിലെ ആ നിശബ്ദ രാത്രിയിൽ, മറിയവും ജോസഫും പിന്തിരിഞ്ഞു; ഒരു എളിയ പുൽത്തൊട്ടിയിൽ അഭയം തേടാൻ നിർബന്ധിതരായി.
അങ്ങനെ സ്ഥലത്തിന്റെ അഭാവം രക്ഷയുടെ ജന്മസ്ഥലമായി മാറി. ഇതിലൂടെ ഏറ്റവും ശക്തമേറിയ വചനം ഏറ്റവും ദുർബലമാക്കപ്പെട്ടു. ലോകരക്ഷകനെ, രാജാവിനെ നിസാരമായ പുൽത്തൊട്ടിയിൽ കിടത്തിക്കൊണ്ട് മിശിഹായെ, പുറത്താക്കപ്പെട്ടവരുടെ ഇടയിൽ പ്രതിധ്വനിപ്പിച്ചു. ഇതായിരുന്നു ദൈവം ഈ ജനനംകൊണ്ട് ഉദ്ദേശിച്ചതും; മിശിഹാ ഇടമില്ലാത്തവരുടെയും നാഥനാണ്.
ഒരു തൊഴുത്തിന്റെ നിശബ്ദതയിൽ, ലോകം നൽകിയ ‘ഇടമില്ല’ എന്ന മറുപടി പ്രത്യാശയുടെ ജന്മസ്ഥലമായി മാറി. സത്രത്തിന്റെ അടഞ്ഞ വാതിലുകൾ മനുഷ്യരാശിയുടെ അടഞ്ഞ ഹൃദയങ്ങളുടെ മാതൃകയായി മാറുന്നു.
‘ഇടമില്ല’ എന്നത് കേവലം താമസത്തിന്റെ അഭാവമല്ല; മറ്റുള്ളവരെ സ്വീകരിക്കാനുള്ള വിമുഖതയാണ്. ഈ ക്രിസ്മസിൽ നമുക്ക് ആ പുരാതന സത്രത്തിന്റെ അടഞ്ഞ വാതിലുകളുടെ പ്രതിധ്വനിയെക്കുറിച്ച് ചിന്തിക്കാം. നമ്മുടെ ഹൃദയങ്ങൾ തുറന്ന്, മറ്റുള്ളവരെ നമ്മിലേക്ക് സ്വീകരിക്കാനൊരുങ്ങാം.
Tags : pulkoode