ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Tags : Arsenal FC Liverpool FC Game draw Foodball English Premier League