Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് അരങ്ങേറും. ധകുഖാന, സിലാപത്തര്‍ എന്നിവിടങ്ങളിലായി രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനുമായാണ് നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. അതോടെ ഇത്തവണത്തെ സെമി ഫൈനല്‍ ചിത്രം വ്യക്തമാകും. മത്സരങ്ങള്‍ ഫിഫ പ്ലസ് ആപ്പില്‍ തത്സമയം.
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെയും ഫൈനസ്റ്റുകളായ കേരളത്തിന്റെയും മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ബംഗാളിന്റെ എതിരാളികള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ സര്‍വീസസ്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളത്തെ കീഴടക്കിയാണ് സര്‍വീസസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാള്‍.
കേരളം x ആസാം
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു ജയം ഒരു സമനില ഒരു തോല്‍വി എന്നിങ്ങനെ 10 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരാണ് ആതിഥേയരായ ആസാം. മൂന്നു സമനിലയും ഒരു ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ് ആസാം സ്വന്തമാക്കിയത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ 3-1ന് പഞ്ചാബിനെ കീഴടക്കിയാണ് കേരളം പോരാട്ടം ആരംഭിച്ചത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞു. മൂന്നാം പോരാട്ടത്തില്‍ 1-0ന് ഒഡീഷയെ കീഴടക്കിയ കേരളം, നാലാം മത്സരത്തില്‍ 3-0ന് മേഘാലയയെ തകര്‍ത്തു. അവസാന മത്സരത്തില്‍ സര്‍വീസസിനോട് 1-0ന്റെ തോല്‍വി വഴങ്ങിയത് മാത്രമാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ ഏക നെഗറ്റീവ് മാര്‍ക്ക്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് 1-0ന്റെ തോല്‍വി വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയാണ് ആസാം ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍
റെയില്‍വേസ് x രാജസ്ഥാന്, 9.00 am
തമിഴ്നാട് x പഞ്ചാബ്, 9.00 am
ബംഗാള്‍ x സര്‍വീസസ്, 2.00 pm
കേരളം x ആസാം, 2.00 pm
Sports
മുംബൈ: 2025-26 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ സംപ്രേഷണാവകാശം ഫാന്‍കോഡ് ആപ്ലിക്കേഷന്‍ സ്വന്തമാക്കി.
എബിപി, ജിയൊസ്റ്റാര് എന്നിവയെ തോല്‍പ്പിച്ചാണ് ഫാന്‍കോഡ് മീഡിയ റൈറ്റ് സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം. 14നാണ് 2025-26 സീസണ് ഐഎസ്എല്‍ ആരംഭിക്കുന്നത്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന കേരളത്തിന്റെ മത്സരം ഇന്നത്തേക്കു മാറ്റിവച്ചു. സര്‍വീസസ് ആണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടം ഇന്നലെ സമാപിക്കേണ്ടതായിരുന്നു.
കേരള ടീം ഹോട്ടലില്‍നിന്ന് മൈതാനത്തേക്ക് എത്താനായുള്ള അവസാനവട്ട തയാറെടുപ്പിനിടെയാണ് മത്സരം മാറ്റിവച്ചതായുള്ള അറിയിപ്പ് എത്തിയത്. മസിംഗ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ യുവജനോത്സവം നടക്കുന്ന പശ്ചാത്തലത്തില്‍ ഗുതാഗതക്കുരുക്ക് ഉണ്ടായതാണ് മത്സരം മാറ്റിവയ്ക്കാനുള്ള കാരണം.
നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള കേരളം ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചതാണ്. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ആസാം ആണ് കേരളത്തിന്റെ എതിരാളികള്‍.
റെയില്‍വേസ്, പഞ്ചാബ് ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ റെയില്‍വേസ് 2-2ന് മേഘാലയയുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ പഞ്ചാബ് 5-2ന് ഒഡീഷയെ തകര്‍ത്തു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഏഴ് പോയിന്റുമായി റെയില്‍വേസും പഞ്ചാബും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പോയിന്റ് തുല്യമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്‍തൂക്കമുള്ള റെയില്‍വേസ് രണ്ടാമതാണ്. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന നാലാമത് ടീമിനെ കേരളം x സര്‍വീസസ് മത്സരത്തിനു ശേഷമേ വ്യക്തമാകൂ.
കേരളത്തെ ചുരുങ്ങിയത് 1-0നു പരാജയപ്പെടുത്തിയാല്‍ സര്‍വീസസിന് ആറ് പോയിന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അഞ്ച് മത്സരവും പൂര്‍ത്തിയാക്കിയ മേഘാലയ ആറ് പോയിന്റുമായി നിലവില്‍ നാലാമതാണ്. മൂന്നു പോയിന്റുള്ള സര്‍വീസസ് അഞ്ചാമതും.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയില്‍ ബംഗാള്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് എയില്‍നിന്ന് ബംഗാളിനൊപ്പം തമിഴ്നാട്, രാജസ്ഥാന്, ആസാം ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഇന്നറിയാം
ഗ്രൂപ്പ് ബിയില്‍ കേരളം ഇന്നു തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങും. രാവിലെ ഒമ്പതിനു നടക്കുന്ന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്നത്തോടെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും. അതോടെ ക്വാര്‍ട്ടര്‍ തെളിയും.
Sports
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തമിഴ്നാട് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ 1-1ന് തമിഴ്നാടുമായി സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ പോയിന്റ് പങ്കുവച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗാള്‍ നേരത്തേ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഗോള്‍ അകന്നുനിന്ന ഒരു മണിക്കൂറിനുശേഷം 61-ാംമിനിറ്റില്‍ നന്ദകുമാര്‍ ആനന്ദരാജിലൂടെ തമിഴ്നാട് ലീഡ് സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബംഗാള്‍ ആദ്യമായി പിന്നിലായ സമയം. ഗോള്‍ മടക്കാനായുള്ള ബംഗാളിന്റെ തീവ്രശ്രമത്തിന് 81-ാം മിനിറ്റില്‍ ഫലം ലഭിച്ചു. സുജിത് സന്ധുവിലൂടെ ബംഗാള്‍ 1-1ന് സമനിലയില്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡ് 2-1ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഉത്തരാഖണ്ഡിന്റെ ആദ്യ ജയമാണ്.
ആതിഥേയരായ ആസാം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആസാമിന്റെ ആദ്യ ജയമാണ്. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ആസാം. നാല് പോയിന്റുമായി ഉത്തരാഖണ്ഡ് അഞ്ചാം സ്ഥാനത്തും ഒരു പോയിന്റുമായി നാഗാലാന്‍ഡ് അവസാന സ്ഥാനത്തുമാണ്. ഉത്തരാഖണ്ഡിനോട് പരാജയപ്പെട്ടതോടെ നാഗാലാന്‍ഡ് പുറത്തായി. 10 പോയിന്റുള്ള ബംഗാള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുമായി തമിഴ്നാടും ആറ് പോയിന്റുമായി രാജസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ജയത്തിനായി കേരളം ഇന്നു കളത്തില്‍. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നു ജയിച്ചാല്‍ കേരളത്തിന് മറ്റു ടീമുകളുടെ ഫലത്തിനു കാത്തിരിക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീമാണ് മേഘാലയ. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. കേരളത്തിന് ഇതുവരെ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ആധികാരികത പുലര്‍ത്താന്‍ സാധിച്ചത്.
Sports
സ്പെയിൻ: 2030 ലോകകപ്പ് ഫുട്ബോൾ ഫൈനലിന് സ്പെയിൻ ആതിഥേയത്വം വഹിക്കുമെന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി.
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ഫൈനൽ മത്സരം എവിടെ നടത്തുമെന്ന് ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ മത്സരം സ്പെയിനിൽ നടക്കുമെന്ന് വ്യക്തമാക്കിയ റാഫേൽ ലൂസാൻ ഏത് വേദിയിലാണ് കിരീട പോരാട്ടം നടക്കുകയെന്ന് പറഞ്ഞില്ല. മാധ്യമ പരിപാടിയിലായിരുന്നു ലൂസാൻ ഇക്കാര്യം സൂചിപ്പിച്ചത്.
Sports
സിലാപത്തര്‍ (ആസാം): 79-ാം സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മലപ്പുറത്തിന്റെ പൂട്ട്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയംമോഹിച്ച് സിലാപത്തര്‍ രാജീവ്ഗാന്ധി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ കേരളത്തിന് റെയില്‍വേസുമായി 1-1 സമനിലയില്‍ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സെല്ഫില് മുന്നില്‍
തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച കേരളത്തിനു പക്ഷേ, ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍, 37-ാം മിനിറ്റില്‍ കേരളത്തിനു ലീഡ്. കേരളത്തിന്റെ പ്രസിംഗില്‍ റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങി. സോയിബം അഭിനാഷ് സിംഗിന്റെ പിഴവിലായിരുന്നു റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
മലപ്പുറം ഗോളില്‍ റെയില്‍വേ
സെല്‍ഫ് ഗോളിന്റെ ലീഡുമായി കേരളം ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 34 മിനിറ്റും കേരളം 1-0നു മുന്നില്‍. എന്നാല്‍, 80-ാം മിനിറ്റില്‍ റെയില്‍വേസ് കടം വീട്ടി. പി.കെ. ഫസീന്റെ ഗോളില്‍ റെയില്‍വേസ് 1-1ന് സമനിലയില്‍. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫസീന്‍. 77-ാം മിനിറ്റില്‍ ജോണ്സണ് ജോസഫ് മാത്യുവിന്റെ പകരക്കാരനായി ആയിരുന്നു പി.കെ. ഫസീന്‍ സൈഡ് ബെഞ്ചില്‍നിന്ന് കളത്തിലെത്തിയത്. മലപ്പുറം സ്വദേശിയായ കെ. അബ്ദു റഹീം, തിരുവനന്തപുരം സ്വദേശി ടി. ക്രിസ്തുരാജന് എന്നിങ്ങനെ രണ്ട് മലയാളികളും റെയില്‍വേസിന്റെ സംഘത്തിലുണ്ട്. ക്രിസ്തുരാജനായിരുന്നു റെയില്‍വേയുടെ ഗോള്‍വല കാത്തത്.
മുഴുവൻ സമനില
സിലാപത്തര്‍: സന്തോഷ് ട്രോഫിയില്‍ കേരളം x റെയില്‍വേസ് മത്സരം മാത്രമല്ല, ഇന്നലെ അരങ്ങേറിയ മറ്റു രണ്ടു പോരാട്ടങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയില്‍ അരങ്ങേറിയ മറ്റു മത്സരങ്ങളില്‍ പഞ്ചാബും മേഘാലയയും 3-3നും സര്‍വീസസും ഒഡീഷയും 0-0നും സമനിലയില്‍ പിരിഞ്ഞു.
ആദ്യമത്സരത്തില്‍ 3-1നു പഞ്ചാബിനെ കീഴടക്കി കേരളവും 1-0ന് ഒഡീഷയെ തോല്‍പ്പിച്ച മേഘാലയയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തിനും മേഘാലയയ്ക്കും നാല് പോയിന്റ് വീതമുണ്ട്.
എന്നാല്‍, ഗോള്‍ വ്യത്യാസത്തില്‍ കേരളത്തിനാണ് മുന്‍തൂക്കം. റെയില്‍വേസ്, സര്‍വീസസ് ടീമുകള്‍ രണ്ടു സമനിലയോടെ രണ്ട് പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ 4-0ന് നാഗാലാന്‍ഡിനെ കീഴടക്കിയ ബംഗാള്‍, ഇന്നലെ 1-0ന് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു.
ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിക്കുമെന്നു തോന്നിപ്പിച്ച് സ്റ്റോപ്പേജ് ടൈം നിശ്ചലമാകാറായപ്പോഴായിരുന്നു ബംഗാളിന്റെ വിജയഗോള്‍ എത്തിയത്. 90+7-ാം മിനിറ്റില്‍ നരൊഹരി ശ്രേഷ്ഠയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. 74-ാം മിനിറ്റില്‍ സുമയ് ഷോമിനു പകരമായി ആയിരുന്നു നരോഹരി ശ്രേഷ്ഠ മൈതാനത്ത് എത്തിയത്.
ആറ് ഗോള്‍ ത്രില്ലര്‍
ആറ് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ആതിഥേയരായ ആസാം 3-3ന് നാഗാലാന്‍ഡുമായി സമനിലയില്‍ പിരിഞ്ഞു. 27-ാം മിനിറ്റില്‍ ലയിവാങ് ബൊഹാമിലൂടെ നാഗാലാന്‍ഡ് ലീഡ് നേടി. 39-ാം മിനിറ്റില്‍ ദിഡ്വം ഹസോവരിയിലൂടെ ആസാം ഒപ്പമെത്തി. 54-ാം മിനിറ്റില്‍ അയെന്മോങ്ബയിലൂടെ നാഗാലാന്‍ഡ് വീണ്ടും ലീഡില്‍. 62-ാം മിനിറ്റില്‍ അക്രങ് നര്‍സാരിയിലൂടെ ആതിഥേയര്‍ വീണ്ടും സമനില നേടി. 76-ാം മിനിറ്റില്‍ തിമോത്തി നര്‍സാരിയിലൂടെ ആസാം 3-2നു മുന്നില്‍. എന്നാല്‍, 82-ാം മിനിറ്റില്‍ ആട്ടൊ ചോഫിയിലൂടെ നാഗാലാന്‍ഡ് സമനിലയും വിലപ്പെട്ട ഒരു പോയിന്റും സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ രാജസ്ഥാന് 1-0ന് തമിഴ്നാടിനെ തോല്‍പ്പിച്ചു. മുഹമ്മദ് അദ്നന്റെ (78) വകയായിരുന്നു രാജസ്ഥാന്റെ ഗോള്‍. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി ബംഗാളും രാജസ്ഥാനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. മൂന്ന് പോയിന്റുമായി തമിഴ്നാടാണ് മൂന്നാമത്. ആസാം, നാഗാലാന്‍ഡ് ടീമുകള്‍ക്ക് ഒരു പോയിന്റ് വീതമുണ്ട്.
കേരളം കളത്തില്‍
സന്തോഷ് ട്രോഫി ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നു റെയില്‍വേസിനെതിരേ ഇറങ്ങും. രാവിലെ ഒമ്പതിന് സിലാപത്തര്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫിഫ പ്ലസിലൂടെ തത്സമയം കാണാം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കേരളം 3-1ന് പഞ്ചാബിനെ കീഴടക്കിയിരുന്നു. സര്‍വീസസ് ആദ്യ മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞശേഷമാണ് ഇന്നു കളത്തിലെത്തുന്നത്.
Sports
കോതമംഗലം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ ചിത്രം തെളിഞ്ഞു. മലപ്പുറം മൂര്‍ക്കനാട് സുബുലു സ്കൂളും ബംഗളൂരു ആര്‍മി സ്പോര്‍ട്സ് സ്കൂളും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
രണ്ടാം സെമിയില്‍ ആര്‍മി സ്കൂള്‍ 3-2ന് മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറിയെ കീഴടക്കി. തിരുവനന്തപുരം ജിവി രാജയെ മറുപടിയില്ലാത്ത 3-0നു കീഴടക്കിയായിരുന്നു സുബുലു ഫൈനലില്‍ പ്രവേശിച്ചത്.
Sports
സിലാപത്തര്‍ (ആസാം): ദേശീയ ക്ലബ് ഫുട്ബോള്‍ ലീഗ് തുലാസിലാടിയ 2025-26 സീസണില്‍, കാല്‍പ്പന്ത് ആരാധകരുടെ ആവേശമാകാന്‍ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് ഇന്നു മുതല്‍. 2025-26 സീസണ് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് ആസാമിലെ സിലാപത്തര്‍, ധരുഖാന സ്റ്റേഡിയങ്ങളിലായി അരങ്ങേറും.
79-ാം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കിരീടാവകാശിയെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടം ഫെബ്രുവരി എട്ടിനാണ്. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 1.30, 2.00 എന്നിങ്ങനെ മൂന്നു സമയങ്ങളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ഒരുദിവസം മൂന്നു മത്സരങ്ങള്‍ വീതം അരങ്ങേറും. 31ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കും.
ചാമ്പ്യന്മാര് കളത്തില്‍
79-ാം സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിന്റെ കിക്കോഫ് ദിനമായ ഇന്ന് മൂന്നു മത്സരങ്ങള്‍ നടക്കും. രാവിലെ ഒമ്പതിന് രാജസ്ഥാനും ഉത്തരാഖണ്ഡും തമ്മിലാണ് ആദ്യ മത്സരം. തുടര്‍ന്ന് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ബംഗാള്‍ നാഗാലാന്‍ഡിനെ നേരിടും. തമിഴ്നാടും ആതിഥേയരായ ആസാമും തമ്മിലാണ് മറ്റൊരു പോരാട്ടം.
രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുക. ഇരുഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്കു മുന്നേറും. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ക്വാര്‍ട്ടറും അഞ്ചിന് സെമിയും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ ഗ്രൂപ്പ് എയിലും റണ്ണേഴ്സ് അപ്പായ കേരളം ഗ്രൂപ്പ് ബിയിലുമാണ്.
കേരളം x പഞ്ചാബ്
കൊച്ചിയില്‍നിന്ന് 19നു പുറപ്പെട്ട കേരള ടീം, ഡല്‍ഹി വഴി ആസാമിലെ ദിബ്രുഗഡില്‍ വിമാനമിറങ്ങി. പഞ്ചാബാണ് കേരളത്തിന്റെ ആദ്യ എതിരാളി. നാളെ രാവിലെ ഒമ്പതിനാണ് പഞ്ചാബ് x കേരളം മത്സരം. സര്‍വീസസ് x റെയില്‍വേസ്, ഒഡീഷ x മേഘാലയ മത്സരങ്ങളും നാളെ നടക്കും.
ഒരു മാസത്തിലധികം നീണ്ട പരിശീലനത്തിനുശേഷമാണ് കേരളം എട്ടാം കിരീടം ലക്ഷ്യംവച്ച് ആസാമില്‍ പറന്നിറങ്ങിയിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരമുള്ള വയനാട്ടിലെ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു കേരളത്തിന്റെ ആദ്യ ക്യാമ്പ്.
ആസാമിലെ സ്റ്റേഡിയങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് 1500-3200 അടി ഉയരത്തിലുള്ളതാണ്. ഏഴ് തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരളം, ഒമ്പത് തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. 2022ലാണ് അവസാന കിരീട നേട്ടം. പ്രതിരോധതാരം ജി. സഞ്ജുവാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. എം. ഷഫീഖ് ഹസനാണ് കോച്ച്.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകയായി കോസ്റ്റാറിക്കക്കാരിയായ അമേലിയ വാല്‍വെര്‍ഡെ നിയമിക്കപ്പെട്ടു.
എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി തുര്‍ക്കിയില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം 39കാരിയായ അമേലിയ ചേര്‍ന്നു.
2011ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച അമേലിയ, കോസ്റ്റാറിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍നാള്‍ (2015-2023) പരിശീലകയായി റിക്കാര്‍ഡ് കുറിച്ചിരുന്നു.
Sports
കോതമംഗലം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളില്‍ മലപ്പുറം മൂര്‍ക്കനാട് സുബുലു സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫൈനലില്‍.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് സുബുലു സലാം സ്കൂള്‍ ഫൈനലില്‍ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന സെമിയില്‍ ബംഗളൂരു ആര്‍മി സ്പോര്‍ട്സ് സ്കൂളും മലപ്പുറം എംഎസ്പിയും ഏറ്റുമുട്ടും.
Sports
മൊറോക്കോ: 2030ൽ പോർച്ചുഗലിനും സ്പെയിനിനുമൊപ്പം ലോകകപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നതിൽ പോരായ്്മയ്ക്ക് വകയില്ലെന്ന് തെളിയിച്ച് മൊറോക്കോ.
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സ്വന്തം മണ്ണിൽ കാലിടറിയെങ്കിലും മൊറോക്കോ സംഘാടനത്തിൽ മികവ് തെളിയിച്ചുകഴിഞ്ഞു.
മനോഹരമായ സ്റ്റേഡിയങ്ങൾ, ഗതാഗത സൗകര്യം, സുസ്ഥിരമായ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അനായാസം നടത്താൻ മൊറോക്കയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നു.
2030ൽ നടക്കുന്ന ലോകകപ്പിൽ ആറ് വേദികൾ ഉപയോഗിക്കാൻ മൊറോക്കോ ലക്ഷ്യമിടുന്നു. അവയിൽ അഞ്ചെണ്ണം നേഷൻസ് കപ്പിനായി ഉപയോഗിച്ചു. ലോകോത്തര നിലവാരം പുലർത്തുന്നവയാണിത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഓസ്റ്റണ്‍ വില്ലയെ അട്ടിമറിച്ച് എവർട്ടണ്.
മൂന്നാം സ്ഥാനത്തുള്ള വില്ലയെ എതിരില്ലാത്ത ഒരു ഗോളിനാണ് പത്താം സ്ഥാനത്തുള്ള എവർട്ടണ് അട്ടിമറിച്ചത്.
വോൾവർഹാംപ്ടണ്‍ വാണ്ടറേഴ്സും ന്യൂസ്കാസിൽ യുണൈറ്റഡുമായുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Sports
സ്പെയിൻ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സോസിഡാഡ് ബാഴ്സയെ അട്ടിമറിച്ചു. ബാഴ്സലോണയുടെ തുടർച്ചയായ 12 വിജയങ്ങൾക്കാണ് സോസിഡാഡ് അവസാനം കുറിച്ചത്.
മത്സരത്തിലുടനീളം ബാഴ്സലോണ ആധിപത്യം പുലർത്തി. എന്നാൽ സോസിഡാഡ് ഗോൾകീപ്പർ അലക്സ് റെമിറോയുടെ അവിശ്വസനീയ പ്രകടനവും നിർഭാഗ്യവും ബാഴ്സയുടെ വഴി മുടക്കി. മത്സരത്തിന്റെ 32-ാം മിനിറ്റിൽ മൈക്കൽ ഒയാർസാബൽ സോസിഡാഡിനെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റില്‍ സമനില പിടിച്ച ബാഴ്സയ്ക്ക് തൊട്ടടുത്ത മിനിറ്റില്‍ സോഡിഡാഡ് തിരിച്ചടി നല്കി.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ബാഴ്സയ്ക്കുള്ളത്. 20 മത്സരങ്ങളിൽ 49 പോയിന്റ് ബാഴ്സ നേടിയപ്പോൾ റയൽ 48 പോയിന്റ് നേടി.
മറ്റ് മത്സരങ്ങളിൽ സെൽറ്റ വിഗോ 3-0ന് റയോ വാല്ല കാനോയെയും അത്ലറ്റികോ മാഡ്രിഡ് ആൽവ്സിനെയും വലൻസിയ ഗെറ്റാഫയെയും പരാജയപ്പെടുത്തി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു.
മത്സരത്തിന്റെ 65-ാം മിനിറ്റിൽ ബ്രയാൻ ബ്യൂമോയും 76-ാം മിനിറ്റിൽ പാട്രിക് ഡോർഗുവുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.
Sports
പാരിസ്: ബാലണ്‍ ഡി ഓർ ജേതാവ് ഒൗസ്മാൻ ഡെംബലെയുടെ ഇരട്ടഗോൾ മികവിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി)ക്ക് ലീഗ് വണ്ണിൽ തകർപ്പൻ ജയം. ലില്ലെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ 20 മീറ്ററിലധികം ദൂരെനിന്ന് ഡെംബലെ തൊടുത്ത ഷോട്ട് ലില്ലെ ഗോൾകീപ്പർക്ക് തടുക്കാൻ ഒരവസരവും നൽകിയില്ല. രണ്ടാം പകുതിയിലെ ആദ്യ 18 മിനിറ്റ് ഡെംബലെ എന്തുകൊണ്ട് ബാലണ്‍ ഡി ഓർ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു.
നാല് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർ ബെർക്ക് ഓസറിനെ കബളിപ്പിച്ച് ക്രോസ്ബാറിന് തൊട്ടുതാഴെയായി ഡെംബലെ തൊടുത്ത ഷോട്ട് മികച്ചുനിന്നു.
പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർകോളയാണ് പിഎസ്ജിക്കായി 90+3 മിനിറ്റിൽ മൂന്നാം ഗോൾ നേടിയത്. 18 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായി പിഎസ്ജി ലീഗ് 1 പട്ടികയിൽ ഒന്നാമതാണ്. 40 പോയിന്റുമായി ലെൻസാണ് രണ്ടാം സ്ഥാനത്ത്.
ലോറിയന്റിനെതിരായി ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ മൊണാക്കോ 1-3ന് തോൽവി വഴങ്ങി. എട്ട് മത്സരങ്ങളിലെ ഏഴാം തോൽവിയാണ് മൊണോക്കോ വഴങ്ങിയത്.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക് വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായ 11-ാം ജയം.
കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ റേസിംഗ് സാന്റാണ്ടറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു ബാഴ്സലോണ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു എഫ്സി ബാഴ്സലോണ രണ്ടു തവണ വലകുലുക്കിയത്.
66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ ലീഡ് നേടി. സ്റ്റോപ്പേജ് ടൈമില്‍ (90+5) ലാമിന് യമാല്‍ ബാഴ്സയുടെ ജയം 2-0 ആക്കി.
ഇതൊക്കെ എന്ത് ?
വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായി 11 ജയം നേടിയതിനെ കാര്യമായി പരിഗണിക്കാതെ ബാഴ്സലോണയുടെ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്ളിക്ക്. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്ളിക്കിന്.
എഫ്സി ബാഴ്സലോണയുടെ ചരിത്രത്തില്‍ തുടര്‍ ജയം നേടുന്നതില്‍ രണ്ടാമതാണ് ഫ്ളിക്കിന്റെ ടീം. 2005-06 കാലഘട്ടത്തില്‍ ഫ്രാങ്ക് റൈക്കാര്‍ഡിന്റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായി 18 ജയം നേടിയതാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ്.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരട്ടത്തില്‍ വലെന്‍സിയ 2-0ന് ബുര്ഗോസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2നു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്.
Sports
കൊച്ചി: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധതാരം ജി. സഞ്ജുവാണ് ടീമിന്റെ ക്യാപ്റ്റന്‍. സഞ്ജുവിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.
കഴിഞ്ഞവര്‍ഷവും സഞ്ജുവായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റന്‍. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ്, ഇത്തവണ സ്വന്തമാക്കുകയാണ് കേരള ടീമിന്റെ ലക്ഷ്യം. ആസാമില്‍ ഈ മാസം 21നാണ് സന്തോഷ് ട്രോഫിയുടെ കിക്കോഫ്. മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിന് എതിരേ 22നാണ് കേരളത്തിന്റെ ആദ്യ മത്സരം. സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ടീം 19നു കൊച്ചിയില്‍നിന്ന് പുറപ്പെടും.
ഒമ്പത് പുതുമുഖങ്ങള്‍
22 അംഗ ടീമില്‍ ഒമ്പത് പുതുമുഖങ്ങളാണ്. ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്. മുന്‍ സന്തോഷ് ട്രോഫി താരം എബിന് റോസ് സഹപരിശീലകനായുണ്ട്. ഇന്ത്യന്‍ മുന്‍താരം കെ.ടി. ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്, ഫിസിയോ അഹമ്മദ് നിഹാല്‍ റഷീദ്, വീഡിയോ അനലിസ്റ്റ് കിരണ്‍ നാരായണന് എന്നിവരാണ് മറ്റ് ഒഫീഷല്‍സ്. ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദ ബ്യൂട്ടി സോപ്പാണ് ടൈറ്റില്‍ സ്പോണ്സര്. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി. ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇസ്മയില്‍ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാള്‍ അസോസിയേഷന് ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറര്‍ റെജിനാള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്, സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്തോഷ് ട്രോഫി കേരള ടീം
ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ് രാജ് (സെന്‍ട്രല്‍ എക്സൈസ്-തൃശൂര്‍), എസ്. ഹജ്മല്‍ (കെഎസ്ഇബി-പാലക്കാട്), എം. മുഹമ്മദ് ജസീന് (മലപ്പുറം എഫ്സി-മലപ്പുറം).
പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്-എറണാകുളം), എം. മനോജ് (കാലിക്കട്ട് എഫ്സി-തിരുവനന്തപുരം), അജയ് അലക്സ് (സെന്‍ട്രല്‍ എക്സൈസ്-എറണാകുളം), ബിബിന്‍ അജയന് (തൃശൂര്‍ മാജിക് എഫ്സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂര്‍ വാരിയേഴ്സ്-മലപ്പുറം), അബ്ദുള്‍ ബാദിഷ് (തിരുവനന്തപുരം കൊമ്പന്‍സ്-മലപ്പുറം), തേജസ് കൃഷ്ണ (തൃശൂര്‍ മാജിക് എഫ്സി- പാലക്കാട്).
മധ്യനിര: എം.എം. അര്ജുന് (കണ്ണൂര്‍ വാരിയേഴ്സ് എഫ്സി- തൃശൂര്‍), വി. അര്ജുന് (കെഎസ്ഇബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂര്‍ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെഎസ്ഇബി- തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ് (റിയല്‍ മലബാര്‍ എഫ്സി- കാസര്‍ഗോഡ്).
മുന്നേറ്റനിര: ടി. ഷിജിന് (കണ്ണൂര്‍ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കട്ട് എഫ്സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാന് (കണ്ണൂര്‍ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കട്ട് എഫ്സി- മലപ്പുറം), എന്‍.എ. മുഹമ്മദ് അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ്- തൃശൂര്‍).
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മാനേജര്‍ സ്ഥാനത്ത് ആല്‍വാരൊ അര്ബെലോയ്ക്കു തോല്‍വിയോടെ തുടക്കം.
രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2ന്റെ തോല്‍വി വഴങ്ങി. തോല്‍വിയോടെ കോപ്പ ഡെല്‍ റേയുടെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് പുറത്തായി.
Sports
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയെ മുന്‍താരമായിരുന്ന മൈക്കിള്‍ കാരിക്ക് പരിശീലിപ്പിക്കും.
റൂബെന്‍ അരിമോമിന്റെ പിന്‍ഗാമിയായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്ത് കാരിക്ക് എത്തുന്നത്. മുമ്പ് 2021ല്‍ ഇടക്കാല മാനേജരായി കാരിക്ക് എത്തിയിരുന്നു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ വന്പന്മാരായ റയൽ മാഡ്രിഡിന്റെ മാനേജർ സ്ഥാനത്തുനിന്ന് സാബി അലോണ്‍സോയുടെ ഇരിപ്പിടം തെറിച്ചു.
സൂപ്പർ കോപ്പ ഫൈനലിൽ എഫ്സി ബാഴ്സലോണയോട് 3-2നു പരാജയപ്പെട്ടതോടെയാണ് സാബിയുടെ തലയുരുണ്ടത്. സാബിക്കു പകരമായി റയൽ മാഡ്രിഡിന്റെ മുൻതാരവും അണ്ടർ 19 ടീം കോച്ചുമായ ആൽവാരൊ ആർബെലൊയെ മാനേജരായി നിയമിച്ചു.
2020 മുതൽ റയൽ മാഡ്രിഡിന്റെ അണ്ടർ 19 ടീം കോച്ചാണ് ആൽവാരൊ. കോപ്പ ഡെൽ റേ പ്രീക്വാർട്ടറിൽ ആൽബസെറ്റെയ്ക്ക് എതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
വഴി തെറ്റിയ സാബി
റയൽ മാഡ്രിഡിനെ വിവിധ കോന്പറ്റീഷനുകളിലായി 34 മത്സരങ്ങളിൽ മാത്രമാണ് സാബി അലോണ്‍സോ പരിശീലിപ്പിച്ചത്. 24 ജയവും നാല് സമനിലയും സാബിയുടെ കാലഘട്ടത്തിൽ റയൽ നേടി. 2.24 ആണ് പോയിന്റ് പെർ ഗെയിം റേറ്റ്.
ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസെനെ ബുണ്ടസ് ലിഗ കിരീടത്തിൽ എത്തിച്ചതായിരുന്നു റയൽ മാഡ്രിഡിലേക്ക് സാബിയുടെ വരവിനു വഴിമരുന്നായത്. ലെവർകൂസെനെ 140 മത്സരങ്ങളിൽ പരിശീലിപ്പിച്ചു.
89 ജയം, 32 സമനില, 19 തോൽവി എന്നതായിരുന്നു സാബിയുടെ മാനേജീരിയൽ റിക്കാർഡ്. ലെവർകൂസെനെ യൂറോപ്പ ലീഗ് ഫൈനലിലും സാബി എത്തിച്ചിരുന്നു. 2025 ജൂണ്‍ ഒന്നിനായിരുന്നു റയലിന്റെ മുൻതാരംകൂടിയായ സാബി മാഡ്രിഡിൽ എത്തിയത്.
Sports
റിയാദ്: 2026 കലണ്ടർ വർഷത്തിൽ ജയം നേടാൻ സാധിക്കാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി.
ഈ വർഷം കളിച്ച മൂന്നു മത്സരങ്ങളിലും അൽ നസർ തോൽവി വഴങ്ങി. സൗദി പ്രൊ ലീഗിൽ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ നസർ 1-3ന് അൽ ഹിലാൽ എഫ്സിയോട് പരാജയപ്പെട്ടു.
അൽ നസർ നിലവിൽ 14 മത്സരങ്ങളിൽനിന്ന് 31 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Sports
ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിൽ ലിവർപൂൾ എഫ്സി നാലാം റൗണ്ടിൽ. ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂൾ 4-1ന് ബാണ്സ്ലിയെ കീഴടക്കി.
ഡൊമിനിക് സൊബൊസ്ലായ് (9), ജെറെമി ഫ്രിംപോങ് (36), ഫ്ളോറിയൻ വിറ്റ്സ് (84), ഹ്യൂഗൊ എകിറ്റികെ (90+4) എന്നിവരായിരുന്നു ലിവർപൂൾ എഫ്സിക്കുവേണ്ടി ഗോൾ സ്വന്തമാക്കിയത്.
ആഡം ഫിലിപ്പിലൂടെ (40) ബാണ്‍സ്ലി ആശ്വാസ ഗോൾ കണ്ടെത്തി.
Sports
പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ വൻ അട്ടിമറി. നിലവിലെ ചാന്പ്യന്മാരും ഫ്രഞ്ച് ഫുട്ബോളിലെ രാജാക്കന്മാരുമായ പാരീസ് സെന്റ് ജെർമെനെ (പിഎസ്ജി) അയൽക്കാരായ പാരീസ് എഫ്സി അട്ടിമറിച്ചു.
മറുപടിയില്ലാത്ത ഒരു ഗോളിനാണ് പാരീസ് എഫ്സിയുടെ ജയം. 74-ാം മിനിറ്റിൽ ജോനാഥൻ ഐകോണിന്റെ വകയായിരുന്നു പാരീസ് എഫ്സിയുടെ ജയം കുറിച്ച ഗോൾ.
പിഎസ്ജിയുടെ യൂത്ത് ടീം അംഗമായിരുന്നു ജോനാഥൻ. റൗണ്ട് ഓഫ് 32ൽ ആയിരുന്നു പിഎസ്ജിയെ പാരീസ് അട്ടിമറിച്ചത്.
Sports
ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്സി ബാഴ്സലോണ കപ്പുയര്‍ത്തി.
ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു (45+4) ബാഴ്സയുടെ മറ്റൊരു ഗോള്‍.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്സ്കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്സ്കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്ളിക്ക് ക്ലിക്ക്
കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്സലോണ മാനേജര്‍ ഹന്‍സി ഫ്ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.
വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിമേളം. മിഷേല്‍ ഒലിസ് (50, 76) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ബയേണ്‍ 8-1ന് വൂള്‍വ്സ്ബര്‍ഗിനെ തകര്‍ത്തു.
കിലിയന്‍ ഫിഷര്‍, ലൂയിസ് ഡിയസ്, റാഫേല്‍ ഗ്വെറേറൊ, ഹാരി കെയ്ന്‍, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവരും ബയേണിനായി വലകുലുക്കി.
ബുണ്ടസ് ലിഗയില്‍ ഈ സീസണില്‍ ഹാരി കെയ്ന്റെ ഗോള്‍ നേട്ടം 20 ആയി.
Sports
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ 15നു പ്രഖ്യാപിക്കും. ഈ മാസം 21 മുതൽ ആസാമിലാണ് 2025-26 സീസൺ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട്.
ഫെബ്രുവരി എട്ടിനാണ് ഫൈനൽ. നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിന്റെ ക്യാന്പ് വയനാട് ആരംഭിച്ചു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ അട്ടിമറിച്ച് രണ്ടാം ഡിവിഷന് ടീം റെക്സം.
മൂന്നാം റൗണ്ടില്‍ 3-3 സമനിലയ്ക്കുശേഷം അരങ്ങേറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റെക്സം 4-3ന്റെ ജയം സ്വന്തമാക്കി. 26 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരേ റെക്സം ജയം നേടുന്നത്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായിരുന്നു നോട്ടിംഗ്ഹാം ഫോറസ്റ്റ്.
ലിബെര്ട്ടോ കകാസെ (37), ഒലിവര്‍ റാത്ത്ബോണ്‍ (40) എന്നിവരിലൂടെ റെക്സം ആദ്യപകുതിയില്‍ 2-0ന്റെ ലീഡ് നേടി. എന്നാല്‍, ഇഗോര്‍ ജീസസിലൂടെ (64) നോട്ടിംഗ്ഹാം ഒരു ഗോള്‍ തിരിച്ചടിച്ചു. 74-ാം മിനിറ്റില്‍ ഡൊമിനിക് ഹാം റെക്സമിന്റെ ലീഡ് 3-1 ആക്കി.
തുടര്‍ന്ന് കല്ലം ഹഡ്സണ്‍ ഒഡോയിയൂടെ (76, 89) ഇരട്ടഗോളില്‍ നോട്ടിംഗ്ഹാം 3-3ന്റെ സമനില നേടി. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ നോട്ടിംഗ്ഹാമിന്റെ അഞ്ചാം പെനാല്‍റ്റി തടഞ്ഞ് ഗോള്‍ കീപ്പര്‍ ആര്‍തര്‍ ഒകോങ്കോ റെക്സമിനു ചരിത്ര ജയം സമ്മാനിച്ചു.
ഹോളിവുഡ് സ്റ്റൈല്‍
ഹോളിവുഡ് നടന് റയാന് റൈനോള്‍ഡ്സും തിരക്കഥാകൃത്തും നടനുമായ റോബ് മാക്കുമാണ് വെയ്ൽസ് ക്ലബ്ബായ റെക്സം എഎഫ്സിയുടെ ഉടമകള്‍.
റയാന് റൈനോള്‍ഡ്സ് മത്സരം കാണാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. റെക്സമിന്റെ ജയത്തെ പിരിമുറുക്കം നിറഞ്ഞ ഹോളിവുഡ് ത്രില്ലര്‍ സ്റ്റൈല്‍ ജയമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതിവേഗ പ്രമോഷനിലൂടെയാണ് റെക്സം ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലേക്കെത്തിയതെന്നതും ശ്രദ്ധേയം.
1999ല്‍ ആണ് റെക്സം ഇതിനുമുമ്പ് ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബിനെ അട്ടിമറിച്ചത്. അന്ന് എഫ്എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മിഡില്‍സ്ബ്രൊ വെയ്ൽസ് ക്ലബ്ബിനു മുന്നില്‍ മുട്ടുകുത്തി.
Sports
കുവൈറ്റ് സിറ്റി: ഫ്രഞ്ച് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി). പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-1ന് മാഴ്സെയെ കീഴടക്കിയാണ് പിഎസ്ജി ഈ വര്‍ഷത്തെ ആദ്യ കപ്പില്‍ ചുംബിച്ചത്.
സ്റ്റോപ്പേജ് ടൈമില്‍ ഗോണ്‍സാലോ റാമോസ് (90+5) നേടിയ ഗോളില്‍ 2-2 സമനില പിടിച്ചാണ് പിഎസ്ജി മത്സരം ഷൂട്ടൗട്ടിലേക്കു നീട്ടിയത്. 13-ാം മിനിറ്റില്‍ ഉസ്മാന് ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് നേടി. എന്നാല്‍, മാസണ് ഗ്രീന്‍വുഡ് (76 പെനാല്‍റ്റി), വില്യന് പാച്ചോ (സെല്‍ഫ്) എന്നിവര്‍ വലകുലുക്കിയതോടെ മാഴ്സെ 2-1നു മുന്നില്‍. തുടര്‍ന്ന് സ്റ്റോപ്പേജിലെ ഗോളില്‍ പിഎസ്ജി ഒപ്പമെത്തി.
ഷൂട്ടൗട്ടില്‍ മാഴ്സെയുടെ ആദ്യ രണ്ട് കിക്ക് പിഎസ്ജി ഗോള്‍ കീപ്പര്‍ ലൂക്കാസ് ഷെവലിയര്‍ തടഞ്ഞു. ആദ്യ നാല് കിക്കും ലക്ഷ്യത്തിലെത്തിച്ച് 4-1ന് പിഎസ്ജി ജയവും ട്രോഫിയും സ്വന്തമാക്കി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
കോട്ടയം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളില്‍ എംഎസ്പി (മലബാര്‍ സ്പെഷല്‍ പോലീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) സെമിയില്‍.
ക്വാര്‍ട്ടറില്‍ എംഎസ്പി 4-2ന് മലപ്പുറം എം.എം.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയാണ് തോല്‍പ്പിച്ചത്.
ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കോഴിക്കോട് സമോറിയന്‍സ് കാസര്‍ഗോഡ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ നേരിടും.
Sports
മുംബൈ: ആറ് മാസത്തില്‍ അധികം നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അടുത്തമാസം ആരംഭിക്കാനിരിക്കേ ക്ലബ്ബുകള്‍ക്കെതിരേ ഭീഷണിയുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്).
ഫെബ്രുവരി 14നാണ് ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്. മത്സരിക്കാന്‍ തയാറാകാത്ത ക്ലബ്ബുകളെ ഐഎസ്എല്ലില്‍നിന്ന് തരംതാഴ്ത്തുമെന്ന് എഐഎഫ്എഫ് അറിയിച്ചു.
Sports
ലണ്ടന്‍: ചെൽസിയുടെ പുതിയ പരിശീലകനായി ലിയാം റൊസെനിയര്‍ എത്തുന്നു. ഫ്രഞ്ച് ക്ലബ്ബായ റേസിംഗ് സ്ട്രാസ്ബർഗിൽ നിന്ന് ലിയാം റോസെനിയറിനെ ചെൽസി പുതിയ മുഖ്യ പരിശീലകനായി നിയമിച്ച് കരാർ ഒപ്പുവച്ചതായി പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു.
2032 വരെയാണ് ലിയാമിന്റെ കരാർ കാലാവധി. ആദ്യ സീസണിൽ സ്ട്രാസ്ബർഗിനെ യൂറോപ്യൻ യോഗ്യതയിലേക്ക് നയിച്ച റോസെനിയർ പുതുവത്സര ദിനത്തിൽ ചെൽസിയുമായി വഴിപിരിഞ്ഞ എൻസോ മരെസ്കയ്ക്ക് പകരക്കാരനായാണ് എത്തുന്നത്.
ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിതനായതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്. നിരവധി ട്രോഫികൾ നേടിയ ചരിത്രമുള്ള ക്ലബ്ബിന്റെ ഭാഗമായതിൽ അഭിമാനമുള്ളതായും റൊസെനിയര്‍ പറഞ്ഞു.
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ലെറോയ് റോസെനിയറുടെ മകനായ ലിയാം ഫുൾഹാം, റീഡിംഗ്, ഹൾ സിറ്റി, ബ്രൈറ്റണ് ആൻഡ് ഹോവ് ആൽബിയൻ എന്നീ ടീമുകളുടെ ഭാഗമായിരുന്നു. 16 വർഷത്തെ പ്രൊഫഷണൽ കരിയറിൽ അദ്ദേഹം ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായും കളിച്ചു.
2022ൽ ലിയാം ആദ്യ മുഖ്യ പരിശീലക റോളിൽ ഹളിനൊപ്പം ചേർന്നു. രണ്ട് വർഷത്തിനു ശേഷം സ്ട്രാസ്ബർഗിലേക്കെത്തുകയായിരുന്നു.
മോശം പ്രകടനങ്ങളെയും ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടർന്നായിരുന്നു മുൻ പരിശിലകൻ എൻസോ മരെസ്ക ക്ലബ് വിട്ടത്.
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ജയത്തോടെ ഇന്റര്‍ മിലാന് ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത്. ഹോം മത്സരത്തില്‍ ഇന്റര്‍ മിലാന് 3-1ന് ബൊലോഞ്ഞയെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ നാപ്പോളി 2-0ന് ലാസിയോയെ തോല്‍പ്പിച്ചു.
Sports
കോട്ടയം: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഫുട്ബോള്‍ ആരംഭിക്കാനുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) ശ്രമത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൊറോക്കന്‍ സൂപ്പര്‍ താരം നോഹ് സദോയിയും ക്ലബ് വിട്ടു.
ക്യാപ്റ്റനും ഉറുഗ്വെന്‍ താരവുമായി അഡ്രിയാന്‍ ലൂണ വര്ഷാദ്യദിനത്തില് ലോണ്‍ ഔട്ട് ആയതിനു പിന്നാലെയാണ് സമാനരീതിയില്‍ നോഹ് സദോയിയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.
32കാരനായ നോഹ് സദോയി 2024 ജൂലൈയില്‍ എഫ്സി ഗോവയില്‍നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2026 മേയ് 31വരെ ബ്ലാസ്റ്റേഴ്സുമായി താരത്തിനു കരാറുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 28 മത്സരങ്ങള്‍ കളിച്ചു. 14 ഗോള്‍ നേടി, ഏഴ് ഗോളിന് അസിസ്റ്റ് ചെയ്തു. 2025-26 സീസണില്‍ സൂപ്പര്‍ കപ്പില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്കാണ് നോഹ് ചേക്കേറുക എന്നാണ് സൂചന. ബ്ലാസ്റ്റേഴ്സിന്റെ ബ്രസീലിയന്‍ താരം തിയാഗോ ആല്‍വെസ് നേരത്തേ ക്ലബ് വിട്ടിരുന്നു.
Sports
ലണ്ടന്‍: പുതുവര്‍ഷാരംഭത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ സൂപ്പര്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെയും ആരാധകര്‍ നോട്ട് ഹാപ്പി.
ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 0-0ന് ലീഡ്സ് യുണൈറ്റഡിനോടാണ് പോയിന്റ് പങ്കുവച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി എവേ പോരാട്ടത്തില്‍ സണ്ടര്ലന്ഡുമായും സമനിലയില്‍ പിരിഞ്ഞു.
അതേസമയം, വര്‍ഷാരംഭത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും 1-1നും ബ്രെന്റ്ഫോഡും ടോട്ടനം ഹോട്ട്സ്പുറും 0-0നും പോയിന്റ് പങ്കുവച്ചു.
ലീഗില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. 45 പോയിന്റുമായി ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്. 33 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതും 29 പോയിന്റുള്ള സണ്ടര്‍ലന്‍ഡ് ഏഴാമതും 26 പോയിന്റുള്ള ടോട്ടന്‍ഹാം 12-ാമതുമാണ്.
Sports
പ്രതീക്ഷയുടെ ആരവവും സ്വപ്നങ്ങളുടെ പൂമരവുമായി കായികലോകം പുതുവർഷത്തിലേക്ക്... താരസന്പന്ന പോരാട്ടങ്ങളിലൂടെ ചരിത്രം സാക്ഷിയാക്കുന്ന നേട്ടങ്ങളെന്തൊക്കെ പിറക്കുമെന്നാണ് 2026 വർഷം കായികലോകത്ത് കാത്തിരിക്കുന്നത്. പുരുഷ- വനിതാ ക്രിക്കറ്റ് ലോകകപ്പ്, ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ്, ഫിഫ ഫുട്ബോൾ ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, കോമണ്‍വെൽത്ത് ഗെയിംസ് തുടങ്ങി 2026 കായിക ലോകം ശ്രദ്ധേയ പോരാട്ടങ്ങളിൽ സന്പന്നം... നാല് ക്വാർട്ടറുകളിലായി പ്രധാന പോരാട്ടങ്ങൾ...
ജനുവരി- ഫെബ്രുവരി- മാർച്ച്
കായിക കലണ്ടറിലെ ആദ്യ ക്വാർട്ടർ പ്രധാനമായും ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ്. രണ്ട് മാസത്തിനുള്ളിൽ ലോകകപ്പുകൾ. ഐസിസി അണ്ടർ19 ഏകദിന ലോകകപ്പ് ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാബ്വെയിൽ. ഫൈനൽ ആവേശം അവസാനിക്കും മുന്‍പ് ഫെബ്രുവരി ഏഴിന് പുരുഷ ട്വന്റി20 ലോകകപ്പിന് തുടക്കം. ക്രിക്കറ്റ് ആരാധകർക്കായി വനിതാ പ്രീമിയർ ലീഗ് (ജനുവരി 9), ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരന്പര (ജനുവരി (11), ഇന്ത്യ ന്യൂസിലൻഡ് ട്വന്റി20 പരന്പര (ജനുവരി 21), ഐപിഎൽ ക്രിക്കറ്റ് കൊടിയേറ്റം (മാർച്ച് 26).
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് സീസണ് ജനുവരി 12 മുതൽ ഫെബ്രുവരി ഒന്നു വരെ. ഇന്ത്യൻ സാന്നിധ്യം പ്രധാനമല്ലാത്ത ടൂർണമെന്റാണെങ്കിലും ടെന്നീസ് ആരാധകർക്ക് വീര്യം നിറഞ്ഞ പോരാട്ടം കാണാം.
പി.വി. സിന്ധു അടക്കമുള്ള താരങ്ങൾക്ക് ബാഡ്മിന്റണിൽ പുതിയ തുടക്കം കുറിക്കാൻ മാർച്ച് മൂന്നിന് ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പ് ആരംഭിക്കും. നിരാശാജനകമായ 2025 സീസണിനു ശേഷം സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘം തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ (ജനുവരി 13- 18) വരെ നടക്കും.
ഫുട്ബോൾ ആരാധകർക്ക് സന്തോഷം പകർന്ന് മാർച്ച് ഒന്ന് മുതൽ ഓസ്ട്രേലിയിൽ എഎഫ്സി വനിതാ ഏഷ്യൻ കപ്പിന് തുടക്കം കുറിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ടൂർണമെന്റിലേക്ക് തിരിച്ചുവരവ് നടത്തുന്നത് ഏറെ ആവേശം പകരും.
ഓസ്ട്രേലിയൻ ഗ്രാൻപ്രി (ഫോർമുല വണ്‍ തുടക്കം) മാർച്ച് ഒന്നിന് കുറിക്കും.
മാർച്ച് 28ന് കാൻഡിഡേറ്റ് ടൂർണമെന്റ് ഓഫ് ചെസിന് തുടക്കം. ഇതേ ദിവസം മംഗോളിയയിൽ ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിന് തുടക്കമാകും.
ഏപ്രിൽ- മേയ്- ജൂണ്‍
രണ്ടാം ക്വാർട്ടറിൽ ഫുട്ബോൾ, ക്രിക്കറ്റ് ലോകകപ്പുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ജൂണ്‍ 11 ഫിഫ ഫുട്ബോൾ ലോകകപ്പിന് തുടക്കം. ജൂണ്‍ 12ന് ഐസിസി വനിതാ ട്വന്റി20 ലോകകപ്പിന് തുടക്കം.
യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 9-16), ചാന്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് (ഏപ്രിൽ 7-15), എഫ്വണ് ബഹ്റിൻ ഗ്രാൻപ്രി (ഏപ്രിൽ 10-12), എഫ്വണ് സൗദി അറേബ്യൻ ഗ്രാൻപ്രി (ഏപ്രിൽ 17-19).
മേയ് ഫൈനൽ മത്സരങ്ങളുടെ മാസമാണ്. ബുണ്ടസ്ലിഗ, ലീഗ് വണ്‍, എഫ്എഎ കപ്പ് ഫൈനലുകൾ മേയ് 16ന് നടക്കും. 20ന് യുറോപ്പ ലീഗ് ഫുട്ബോൾ ഫൈനൽ. 21ന് യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് ഫൈനൽ, 24ന് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ ഫൈനൽ, 27ന് യുവേഫ കോണ്‍ഫറൻസ് ലീഗ് ഫുട്ബോൾ ഫൈനൽ. 30ന് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനൽ, 30ന് കോണ്‍കകാഫ് ചാന്പയൻസ് കപ്പ് ഫൈനൽ, 31ന് ഐപിഎൽ ഫൈനൽ.
ഏപ്രിൽ 28 മുതൽ മേയ് 10 വരെ ലണ്ടനിൽ ഐടിടിഎഫ് വേൾഡ് ടീം ചാന്പ്യൻഷിപ്പ് ഫൈനലിലൂടെ ടേബിൾ ടെന്നീസ് ആരംഭിക്കും.പുരുഷ- വനിതാ ഇന്ത്യൻ ടീമുകൾ മത്സരിക്കും.
മേയ് എട്ടിന് ഡയമണ്ട് ലീനിന് തുടക്കം. മേയ് 24 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് തുടക്കം. ജൂണ്‍ ഏഴിന് ഫൈനൽ. ജൂണ്‍ 11 ഫിഫ ലോകകപ്പിന് തുടക്കം. ജൂണ്‍ 29ന് വിംബിൾഡണ്‍ ടെന്നീസിന് തുടക്കം.
ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബർ
വർഷം പാതിയിൽ നിൽക്കേ ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പ്രധാന ആകർഷണമായിരിക്കും. ജൂലൈ അഞ്ചിന് വനിതാ ട്വന്റി20 ലോകകപ്പ് പൂരം ഫൈനലോടെ വിടപറയും.
ജൂലൈ 12ന് വിംബിൾഡണ്‍ ടെന്നീസ് ഫൈനൽ, 19ന് ഫിഫ ലോകകപ്പ് ഫൈനൽ. 23ന് കോമണ്‍വെൽത്ത് ഗെയിംസിന് തുടക്കം.
ഓഗസ്റ്റ് രണ്ടിന് കോമണ്‍വെത്ത് ഗയിംസ് സമാപനം. ഓഗസ്റ്റ് 14ന് ലാ ലിഗ ഫുട്ബോൾ സീസണിന് തുടക്കം. ഓഗസ്റ്റ് 15-30 പുരുഷ- വനിതാ ഹോക്കി ലോകകപ്പി നടക്കും. ഓഗസ്റ്റ് 17 മുതൽ ഡൽഹിയിൽ ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 22ന് പ്രീമിയർ ലീഗിന് തുടക്കം. ഇതേ ദിവസം വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ, 31ന് ആവേശം പകരുന്ന യുഎസ് ഓപ്പണ്‍ ടെന്നീസിന് തുടക്കം.
സെപ്റ്റംബർ ഒന്നിന് എഫ്വണ് ഇറ്റാലിയൻ ഗ്രാൻപ്രി, 11ന് എഫ്വണ് മാഡ്രിഡ് ഗ്രാൻപ്രി, 13ന് യുഎസ് ഓപ്പണ്‍ ഫൈനൽ. 19ന് ഏഷ്യൻ ഗയിംസിന് ആരവമുയരും. 24ന് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ആരംഭം.
ഒക്ടോബർ- നവംബർ- ഡിസംബർ
വർഷത്തിലെ അവസാന പാദത്തിൽ നിരവധി ലോക ചാന്പ്യൻഷിപ്പുകൾ നടക്കും. ഒക്ടോബർ നാലിന് ഏഷ്യൻ ഗെയിംസ് സമാപിക്കും. 23ന് എഫ്വണ് യുഎസ് ഗ്രാൻപ്രി, 30ന് എഫ്വണ് മെക്സിക്കോ ഗ്രാൻപ്രി.
ഒക്ടോബർ 24 മുതൽ ബഹ്റനിൽ ലോക ഗുസ്തി ചാന്പ്യൻഷിപ്പ് നടക്കും. ഒക്ടോബർ 27 മുതൽ നവംബർ എട്ട് വരെ ചൈനയിൽ ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പ്.
നവംബർ 6-8 ബ്രസീലിയൻ ഗ്രാൻപ്രി, ഒക്ടോബർ 15-22 എടിപി ടെന്നീസ് ഫൈനൽ.19-21 എഫ്വണ് ലാസ് വേഗസ്
ഗ്രാൻപ്രി, 27-29 എഫ്വണ് ഖത്തർ ഗ്രാൻപ്രി, ഡിസംബർ 4-6 എഫ്വണ് അബുദാാബി ഗ്രാൻപ്രി (ഫോർമുല വണ്‍ സീസണ് അവസാനിക്കും). ഡിസംബറിൽ ലോക ചെസ് ചാന്പ്യൻഷിപ്പോടെ വർഷം അവസാനിക്കും. എന്നിരുന്നാലും മത്സരത്തിന്റെ തീയതിയും വേദിയും ഇതുവരെ അന്തിമമായിട്ടില്ല.
Sports
വെസ്റ്റ് ബംഗാൾ: ഇന്ത്യൻ വനിതാ ലീഗിലെ എക്കാലത്തെയും വലിയ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്സി.
കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെസ ഫുട്ബോൾ അക്കാദമിയെ 9-0ന് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിതാ ലീഗിലെ വലിയ വിജയം നേടിയത്.
Sports
കോൽക്കത്ത: 2025-26 സീസണ് ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ആദ്യ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. കോൽക്കത്തയിൽ നടന്ന മത്സരത്തിൽ കിക്ക് സ്റ്റാർട്ട് എഫ്സിയെ 1-0നാണ് ഗോകുലം പരാജയപ്പെടുത്തിയത്.
അസെം റോജ ദേവിയാണ് മത്സരത്തിന്റെ 52-ാം മിനിറ്റിൽ ഗോകുലത്തിനായി വിജയ ഗോൾ നേടിയത്. ജയത്തോടെ നാല് മത്സരത്തിൽനിന്ന് ഗോകുലത്തിന് അഞ്ച് പോയിന്റാണ് സന്പാദ്യം.
നേരത്തേ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ ഗോകുലം ഒരു മത്സരത്തിൽ തോൽവിയും വഴങ്ങിയിരുന്നു. അതേസമയം കിക്ക്സ്റ്റാർട്ട് തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. പോയിന്റ് ടേബിൾ തുറക്കാനുമായിട്ടില്ല.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്സപുറിന് ജയം. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്.
42-ാം മിനിറ്റിൽ ആർച്ചീ ഗ്രേയാണ് മത്സരത്തതിൽ പിറന്ന ഏക ഗോൾ ടോട്ടൻഹാമിനായി നേടിയത്. ഗ്രൗണ്ടിൽ കളിമികവ് പുലർത്തിയത് ക്രിസ്റ്റൽ പാലസാണെങ്കിലു സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത് ത ിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ സന്ദർലൻഡ് (1-1) ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ 28-ാം മിനിറ്റിൽ സൈമണ്‍ അഡിൻഗ്രാ സന്ദർലൻഡിനെ മുന്നിലെത്തിച്ചു.
എന്നാൽ 47-ാം മിനിറ്റിൽ ലീഡ് ഡൊമിനിക് കാൽവേർട്ട് ലെവിന്റെ ഗോളിലൂടെ സമനിലപിടിച്ചു.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 2025-26 സീസണ് ഫെബ്രുവരി അഞ്ചിന് ആരംഭിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ആയിരിക്കും അടുത്ത 20 വര്‍ഷത്തേക്കുള്ള ഐഎസ്എല്ലിന്റെ പൂര്‍ണ അധികാരികളും നിയന്താക്കളും. ഇതു സംബന്ധിച്ച് ക്ലബ്ബുകളുമായി എഐഎഫ്എഫ് ധാരണയില്‍ എത്തി.
2026-27 സീസണ് ഇങ്ങനെ
അടുത്ത സീസണ് മുതല്‍, ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി ജൂണ്‍ ഒന്ന് മുതല്‍ മേയ് 31വരെ നീളുന്ന രീതിയിലായിരിക്കും ഐഎസ്എല്‍ സീസണ്. അതുപോലെ തരംതാഴ്ത്തലും ഉയര്‍ത്തലും ലീഗില്‍ ഉണ്ടായിരിക്കും. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) നിയമാനുസൃതമായാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കുക.
വര്‍ഷം ഒരു കോടി
സെന്‍ട്രല്‍ ഓപ്പറേഷണല്‍ ബജറ്റായി 70 കോടി രൂപയാണ് പുതിയ രീതിയിലുള്ള ഐഎസ്എല്ലിന്റെ ആദ്യ സീസണിനായി കരുതുക. ക്ലബ്ബുകള്‍ അടിസ്ഥാന പങ്കാളിത്ത ഫീസ് ആയി ഒരു കോടി രൂപ നല്‍കണം.
വരുമാനത്തിന്റെ 10 ശതമാനം ഫെഡറേഷനും 30 ശതമാനം കൊമേഷ്യല്‍ പങ്കാളിക്കുമായി കരുതല്ധനമാക്കും. ലീഗിന്റെ സാമ്പത്തിക വരുമാനം 96 കോടി കടക്കുമ്പോള്‍ 60 ശതമാനം ക്ലബ്ബുകള്‍ക്കായി പങ്കുവയ്ക്കും. ഇതില്‍ 50 ശതമാനം എല്ലാ ക്ലബ്ബുകള്‍ക്കും തുല്യമായി പങ്കുവയ്ക്കും. ബാക്കിയുള്ള 10 ശതമാനം അധികമായി നിക്ഷേപിക്കുന്ന ക്ലബ്ബുകള്‍ക്കായാണ് പങ്കുവയ്ക്കുക.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കു ജയം. എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് എവര്‍ട്ടണെ കീഴടക്കി. വിക്ടര്‍ ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്‍.
മത്സരം അവസാനിച്ചപ്പോള്‍ ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്‍ഹാമിനെ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1നു കീഴടക്കി. അലക്സാണ്ടര്‍ ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ 3-0ന് വെസ്റ്റ് ഹാമിനെ തകര്‍ത്തു.
ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ (39), മാഞ്ചസ്റ്റര്‍ സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Sports
കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഫൈനലിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
കണ്ണൂർ വാരിയേഴ്സ് എഫ്സി സെമി ഫൈനലിൽ നിലവിലെ ചാന്പ്യന്മാരും ഗ്രൂപ്പിലെ ടോപ്പേഴ്സുമായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോൾ തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് സിനാൻ ആയാണ് കണ്ണൂർ വാരിയേഴ്സിന്റെ ശക്തികേന്ദ്രം. 21 വയസുമാത്രം പ്രായമുള്ള സിനാൻ നിലവിൽ 10 മത്സരങ്ങളിൽനിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഹോം മത്സരങ്ങളിൽ ഏറെ വിമർശനം നേരിട്ട പ്രതിരോധനിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് പുറത്തെടുത്തിരുന്നു.
ഗ്രൂപ്പ് ഘട്ടങ്ങളിൽ 21 ഗോൾ നേടിയ കാലിക്കറ്റ് എഫ്സിക്ക് മുന്പിൽ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധനിര കോട്ടകെട്ടി രണ്ട് മത്സരങ്ങളിലും ക്ലീൻഷീറ്റ് സ്വന്തമാക്കി. തന്ത്രങ്ങൾക്ക് മറുതന്ത്രവുമായി മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസുമുണ്ട്.
സ്വന്തം മൈതാനത്താണ് ഫൈനൽ നടക്കുന്നതെന്നത് കണ്ണൂരിന് ആത്മവിശ്വാസം നൽകും. അതേസമയം ഹോം ഗ്രൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലും നേടാൻ കണ്ണൂരിന് സാധിച്ചിട്ടില്ല. മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നത് പോരായ്മയായി നിഴലിക്കുന്നു. സെമി ഫൈനലിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്.
സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് തൃശൂർ മാജിക് എഫ്സി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും അടിച്ചതും തൃശൂർ മാജിക് ആണ്.
കൂടാതെ ഐ ലീഗിൽ മികച്ച താരങ്ങളിൽ ഒരാളായിരുന്ന മാർക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോം തുടരുന്നത് പ്രതീക്ഷയാണ്. സെമി ഫൈനലിൽ മലപ്പുറത്തിനെതിരേ ഹാട്രിക്ക് ഗോളാണ് താരം നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്സണ് ആൽവസ് നയിക്കുന്ന പ്രതിരോധനിരയും മികവുറ്റതാണ്.
കണ്ണൂർ വാരിയേഴ്സിനെതിരേ സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസിണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് ജയം നേടി.
Sports
വെംബ്ലി: കരബാവോ കപ്പിൽ സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. കാർഡിഫ് സിറ്റിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കിയാണ് നീലപ്പട സെമിയിൽ കടന്നത്.
ചെൽസിക്കുവേണ്ടി അലെജാൻഡ്രോ ഗർനാചോ ഇരട്ട ഗോൾ നേടി. പെഡ്രോ നെറ്റോയും ചെൽസിക്കുവേണ്ടി ഗോൾ കണ്ടെത്തിയപ്പോൾ ഡേവിഡ് ടേണ്‍ബുൾ കാർഡിഫ് സിറ്റിയുടെ ആശ്വാസ ഗോൾ നേടി.
Sports
തിരുവനന്തപുരം: കാൽപ്പന്തുകളിക്ക് പുതിയ ആവേശം വിതറിയ സൂപ്പർ ലീഗ് കേരളയിൽ സെമി പോരാട്ടം പിന്നിട്ട് കലാശക്കൊട്ടിന് ഇനി രണ്ടു ദിനം മാത്രം ബാക്കി. ലീഗ് റൗണ്ടിലും സെമി മത്സരങ്ങളിലുമായി വിവിധ സ്റ്റേഡിയങ്ങളിലായി കാൽപ്പന്തുകളിയുടെ ആവേശം വരവേൽക്കാനായി എത്തിയത് 3.79 ലക്ഷം കാണികൾ.
ഒക്ടോബർ രണ്ടിന് കോഴിക്കോട് സ്റ്റേഡിയത്തിൽ പുൽമൈതാനിയിൽ ഈ സീസണിലെ ആദ്യമത്സരത്തിന് പന്തുരുണ്ടപ്പോൾ കാഴ്ച്ചക്കാരായി ഒഴുകിയെത്തിയത് 21,903, പേർ. കാലിക്കറ്റ് എഫ്സിയും ഫോഴ്സാ കൊച്ചിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. സെമിഫൈനൽ പൂർത്തിയായപ്പോൾ 3,79,238 പേർ.
ഇതേ സ്റ്റേഡിയത്തിൽ തന്നെ ഡിസംബർ 14ന് നടന്ന കണ്ണൂർ വാരിയേഴ്സ് കാലിക്കറ്റ് എഫ്സി ആദ്യ സെമിയിൽ കാണികളുടെ എണ്ണം 29,388 പേർ. ഡിസംബർ 19ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയൽ ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങുന്പോൾ കഴിഞ്ഞ വർഷത്തെ കാണികളുടെ റിക്കാർഡ് കുത്തൊഴുക്ക് മറികടക്കുമോ എന്നാണ് അറിയേണ്ടത്.
2024 സൂപ്പർ ലീഗ് ഫൈനലിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സാ കൊച്ചിയും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആരവവുമായി എത്തിയത് 35,672 പേരായിരുന്നു. ഈ റിക്കാർഡ് കണ്ണൂരിൽ മറികടക്കുമോ എന്നാണ് അറിയേണ്ടത്.
നവംബർ 11ന് നടന്ന കാലിക്കറ്റ്-തൃശൂർ മത്സരം കാണാനായി 20,276 പേരാണ് എത്തിയത്. നവംബർ 19ന് മഞ്ചേരി സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടിയ്പ്പോൾ ആവേശം വിതറി ഗാലറി അടക്കി വാണത് 22,956 കാണികളായിരുന്നു. കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക്സും തമ്മിൽ നവംബർ ഏഴിന് ഏറ്റുമുട്ടിയപ്പോൾ കാല്പന്തുകളിയുടെ പ്രേമികളായ 18,656 പേരാണ് ഗാലറിയിൽ ആർപ്പുവിളികളുമായി എത്തിയത്.
ഏറ്റവും കൂടുതൽ കാണികൾ ഗാലറി കൈയടക്കിയത് കാലിക്കറ്റ് എഫ്സിയുടേയും മലപ്പുറം എഫ്സിയുടേയും തൃശൂർ മാജിക്സിന്റെയും മത്സരങ്ങൾ കാണാനായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും നടക്കുന്ന എവേ മത്സരങ്ങൾ കാണായി ഈ ടീമുകളുടെ ആരാധകർ എത്തുമായിരുന്നു. കാണികൾ ഏറ്റവും കുറവ് ഇക്കുറികൊച്ചിയിലെ മത്സരങ്ങളിലായിരുന്നു.
ഇതുവരെ കഴിഞ്ഞത് 32 മത്സരങ്ങൾ;പിറന്നത് 79 ഗോളുകൾ...
സൂപ്പർ സലീഗ് കേരളയുടെ രണ്ടാം പതിപ്പിൽ 32 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഈ മത്സരങ്ങളിലായി 79 ഗോളുകൾ പിറന്നു. ഇനി ബാക്കിയുള്ളത് കലാശപ്പോരാട്ടം മാത്രം. കാലിക്കറ്റ് എഫ്സി, തൃശൂർ മാജിക്സ്, മലപ്പുറം എഫ്സി, കണ്ണൂർ എഫ്സി, തിരുവനന്തപുരം കൊന്പൻസ്, ഫോഴ്സാ കൊച്ചി എഫ്സി എന്നീ ടീമുകളിലായി ആകെ ഇടംപിടിച്ചത് 168 താരങ്ങൾ. ഇതിൽ 36 വിദേശതാരങ്ങളും 132 ഇന്ത്യൻ താരങ്ങളും. 132 ഇന്ത്യൻ താരങ്ങളിൽ തന്നെ 109 മലയാളി താരങ്ങളെന്ന പ്രത്യേകത കേരളാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സൂപ്പർ ലീഗ് കേരളയുടെ ഒരു കൈയൊപ്പ് എന്നു പറയാൻ കഴിയും.
ധനകാര്യമാധ്യമങ്ങൾ നല്കുന്ന സൂചനകൾ പ്രകാരമാണെങ്കിൽ 100 കോടി രൂപയാണ് ക്ലബുകളും സംഘാടകരും ചേർന്ന് മത്സരനടത്തിപ്പിനായി ചെലവഴിക്കേണ്ടി വരുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ വിവിധ ടീമുകളെ വാങ്ങി മത്സര രംഗത്ത് ഇറക്കിയതോടെ സംസ്ഥാനത്തിൻറെ പല സ്റ്റേഡിയങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായി.
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഉൾപ്പെടെ മൈതാനം കൂടുതൽ മനോഹരമാക്കുകയും ഇതിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുകയും ചെയ്യുന്നു.
താരങ്ങൾക്കും മികച്ച അവസരവും കുഴപ്പമില്ലാത്ത പ്രതിഫലവും ലഭിക്കുന്നു. വരും വർഷങ്ങളിൽ സൂപ്പർ ലീഗ് കേരള കേരളാ ഫുട്ബോളിനെ സൂപ്പറാക്കുമെന്ന വിശ്വാസത്തോടെയാണ് കാല്‍പന്തുപ്രേമികൾ കാത്തിരിക്കുന്നത്.
Sports
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിനു പിന്നാലെ ഐ ലീഗ് ഫുട്ബോൾ നടത്തിപ്പിനുള്ള ടെൻഡറും ഏറ്റെടുക്കാനാളില്ല. ഐഎസ്എൽ ടെൻഡറിനു പിന്നാലെ നവംബർ 28ന് ആണ് ഫെഡറേഷൻ ഐലീഗ് ടെൻഡർ ക്ഷണിച്ചത്.
ഡിസംബർ 13ന് ടെൻഡർ അപേക്ഷയ്ക്കുള്ള സമയപരിധി കഴിഞ്ഞു. ആരും ഏറ്റെടുക്കതിരുന്നതോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ രണ്ടാം നിര മത്സരമായ ഐലീഗ്, ഐലീഗ് 2, ഐലീഗ് 3 മത്സരങ്ങളും സ്പോണ്‍സറില്ലാതെ പ്രതിസന്ധിയിലായി.
Sports
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ മിനി പൂരത്തിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ സ്്രെടെക്കർ മാർക്കസ് ജോസഫിന്റെ ഹാട്രിക് മികവിൽ മലപ്പുറം എഫ്സിയെ കീഴടക്കി ആതിഥേയരായ തൃശൂർ മാജിക് എഫ്സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു മാജിക്കിന്റെ വിജയം.
ആദ്യ പകുതിയുടെ 26-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നാണ് മാർക്കസ് ജോസഫ് ഗോൾവേട്ട തുടങ്ങിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അതേ പൊസിഷനിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് മൊറോക്കൻ മിഡ്ഫീൽഡർ അബ്ദലേ എൽഫോർസി മലപ്പുറത്തെ ഒപ്പമെത്തിച്ചു. എന്നാൽ 84, 95 മിനിറ്റുകളിലെ ഗോളുകളിലൂടെ മാർക്കസ് ജോസഫ് തൃശൂരിനെ ഫൈനലിലേക്കു കൈപിടിച്ചുകയറ്റി.
19നു വൈകിട്ട് ആറിനു നടക്കുന്ന ഫൈനലിൽ തൃശൂർ മാജിക് എഫ്സി കണ്ണൂർ വാരിയേഴ്സിനെ നേരിടും. വാരിയേഴ്സിന്റെ ഹോംഗ്രൗണ്ടായ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ആദ്യസെമിയിൽ നിലവിലെ ചാന്പ്യന്മാരായ കാലിക്കട്ട് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കണ്ണൂർ ഫൈനലിലെത്തിയിരുന്നു.
പരിക്കിനെത്തുടർന്ന് അഞ്ചു കളികളിൽ പുറത്തിരുന്ന മാർക്കസ് ജോസഫിന്റെ കളിയാട്ടമാണ് മലപ്പുറത്തിന്റെ പോരാട്ടത്തെ മറികടക്കാൻ തൃശൂരിനെ പ്രാപ്തരാക്കിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ ജോണ്‍ കെന്നഡിയെ കൂടാതെ ഇറങ്ങിയ മലപ്പുറത്തിനു ഫിജിയൻ ഫോർവേഡ് റോയ് കൃഷ്ണ ഫോമിലാവാത്തതു തലവേദനയായി. മാജിക് എഫ്സി തുടക്കത്തിൽ ആക്രമിച്ചുകളിച്ചെങ്കിലും എൽഫോർസി കളി നിയന്ത്രിച്ചതോടെ മലപ്പുറം പതിയെ കളംപിടിച്ചു.
25-ാം മിനിറ്റിൽ മാർക്കസ് ജോസഫ് ഫ്രീകിക്കിലൂടെ മാജിക്കിനെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ സമനിലഗോളെത്തി.
84-ാം മിനിറ്റില്‍ മാർക്കസ് ജോസഫ് തന്നെ വീണ്ടും തൃശൂരിനെ മുന്നിലെത്തിച്ചു. ഐ ലീഗിലെ മുൻ ടോപ് സ്കോറർ കൂടിയായ മാർക്കസ് ജോസഫിന്റെ ഇടംകാല് ഗ്രൗണ്ടർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് ജസീനെ കീഴടക്കി. 96-ാം മിനിറ്റിലായിരുന്നു മാർക്കസിന്റെ ഹാട്രിക് ഗോൾ.
Sports
മിലാന്: മുഹമ്മദ് സലയെ ഒഴിവാക്കി മിലാനില്‍ എത്തിയ അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ എഫ്സിക്കു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എവേ ജയം.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ 88-ാം മിനിറ്റിലെ പെനാല്റ്റിഗോളിലൂടെ ലിവര്‍പൂള്‍ 1-0നു കീഴടക്കി. ലിവര്‍പൂളിനായി സ്ഥിരം പെനാല്‍റ്റി എടുക്കുന്ന സലയുടെ അഭാവത്തില്‍ ഡൊമിനിക് സോബോസ്ലായ് ആയിരുന്നു കിക്കെടുത്തതും ഗോള്‍ നേടിയതും.
സല പരസ്യമായി വിമര്‍ശിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി സ്ലോട്ട് ലിവര്‍പൂളിലെ ഇറക്കിയത്. 2025-26 ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ നാലാം ജയമാണ്. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും പോയിന്റുള്ള ഇന്റര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
കൗണ്ടെ ഹെഡറില്‍ ബാഴ്സ
രണ്ടാം പകുതിയില്‍ രണ്ട് ഹെഡര്‍ ഗോള്‍നേടിയ ജൂള്‍സ് കൗണ്ടെയുടെ മികവില്‍ എഫ്സി ബാഴ്സലോണ 2-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചു. 21-ാം മിനിറ്റിലെ ഗോളില്‍ ജര്‍മന്‍ ക്ലബ് 1-0ന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്‍, 50, 53 മിനിറ്റുകളില്‍ കൗണ്ടെ വലകുലുക്കിയതോടെ ബാഴ്സയ്ക്കു തിരിച്ചുവരവ് ജയം.
കാളിന്റെ ബയേണ്‍, ചെല്‍സി വീണു
കൗമാരക്കാരന് ലെനാര്‍ട്ട് കാള്‍ ഗോള്‍ നേടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 3-1ന് പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗ് സിപിയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റിലായിരുന്നു കാളിന്റെ ഗോള്‍.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായുള്ള മൂന്നു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 17 വര്‍ഷവും 291 ദിനവുമുള്ള കാള്‍ നേടി.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് എവേ പോരാട്ടത്തില്‍ തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്ത 2-1ന് ചെല്‍സിയെ വീഴ്ത്തി. അതേസമയം, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് സ്ലാവിയ പ്രാഗിനെയും അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് പിഎസ് വി ഐന്തോവനെയും തോല്‍പ്പിച്ചു.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍ ക്ലാഷ്. സ്പാനിഷ് ലാ ലിഗ കരുത്തരായ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബര്ണബ്യൂവിലാണ് ഈ വമ്പന്‍ പോരാട്ടം. ഇന്ത്യന്‍ സമയം ഈ രാത്രി 1.30നാണ് കിക്കോഫ്.
ഞായറാഴ്ച സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്കെതിരേ 2-0ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷമാണ് റയല്‍ ഇന്നിറങ്ങുന്നത്. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ അവസാനം കളിച്ച മത്സരത്തില്‍ സിറ്റി 3-0ന് സണ്ടര്‍ലന്‍ഡിനെ കീഴടക്കി. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ലെവര്കൂസെനോട് 2-0ന് സിറ്റി പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ ഏഴ് ഗോള്‍ ത്രില്ലറില്‍ റയല്‍ മാഡ്രിഡ് 4-3ന് ഒളിമ്പ്യാകസിനെ കീഴടക്കി.
ആശാനെതിരേ ശിഷ്യന്
റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം ഇരു ടീമിന്റെയും മാനേജര്‍മാരായ സാബി അലോണ്‍സോയും പെപ് ഗ്വാര്‍ഡിയോളയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ്. മാനേജര്‍മാരായി ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ആശാനെതിരേ ശിഷ്യന് എന്നതാണ് ഇരുവരും തമ്മിലുള്ള മുഖാമുഖത്തിന്റെ പ്രത്യേകത.
ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരാനിയിരുന്നപ്പോള് സാബി അലോണ്‍സോയുടെ ആശാനായിരുന്നു പെപ് ഗ്വാര്‍ഡിയോള. 2014-16 കാലഘട്ടത്തിലായിരുന്നു അലോണ്‍സോയെ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചത്. ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ അസോണ്സോ 79 മത്സരങ്ങളില്‍ ബയേണ്‍ ജഴ്സി അണിഞ്ഞു. അതില്‍ 58 എണ്ണം ജയിച്ചു.
12 മത്സരം സമനിലയിലായി. ഒമ്പത് എണ്ണത്തില്‍ മാത്രമായിരുന്നു പരാജയപ്പെട്ടത്. പെപ്പിന്റെ ശിഷ്യനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളെക്കുറിച്ച് സാബിക്ക് മുന്പരിചയമുണ്ടെന്നതാണ് വാസ്തവം. ലാ ലിഗയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന്റെ മാനേജര്‍ സ്ഥാനത്തുനിന്ന് അലോണ്‍സോയെ പുറത്താക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പഴയ ആശാനെതിരായ മത്സരം അലോണ്‍സോയ്ക്ക് നിലനില്‍പ്പിനുള്ള പോരാട്ടംകൂടിയാണെന്നു ചുരുക്കം.
15-ാം മുഖാമുഖം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതു 15-ാം തവണ. കഴിഞ്ഞ 14 ഏറ്റുമുട്ടലുകളില്‍ അഞ്ച് ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. റയലിന് നാല് ജയം മാത്രമാണ് നേടാന്‍ സാധിച്ചത്. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു. അവസാനം നേര്‍ക്കുനേര്‍ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും റയല്‍ മാഡ്രിഡിനായിരുന്നു ജയം.
36 ടീമുകള്‍ മത്സരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് സ്റ്റാന്‍ഡിംഗില്‍, അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി അഞ്ചാമതാണ് റയല്‍ മാഡ്രിഡ്. 10 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പതാമതും.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്ക് മിന്നും ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-1ന് വൂള്‍വ്സിനെ തകര്‍ത്തു.
യുണൈറ്റഡിനായി ബ്രൂണോ ഫെര്ണാണ്ടര് (25, 82 പെനാല്‍റ്റി) രണ്ട് ഗോള്‍ സ്വന്തമാക്കി.
ബ്രയാന്‍ എംബ്യൂമോ (51), മാന്സണ് മൗണ്ട് (62) എന്നിവരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ലക്ഷ്യംകണ്ടു.
Sports
സ്പെയിന്: ലാലിഗയിൽ സെൽറ്റ വിഗോയോട് ഹോം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോയിന്റ് പട്ടികയിലെ രണ്ടാമൻമാരായ റയലിനെ സെൽറ്റ വിഗോ അട്ടിമറിച്ചത്.
മത്സരത്തിന്റെ 54-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോൾ സ്കോർ ചെയ്ത സെൽറ്റയുടെ വില്ലിയറ്റ് സ്വീഡൻബർഗ് ആണ് റയലിന് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ചത്.
ഫെറൻ ഗാർഷ്യയും അൽവാരോ കരേരാസും ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. ഹോം ഗ്രൗണ്ടിലെ തോൽവി റയലിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്.
ചിരവൈരികളായ ബാഴ്സലോണയുമായുള്ള ലീഗിലെ കിരീട പോരാട്ടത്തിൽ തോൽവിയോടെ റയലിന് തിരിച്ചടിയേറ്റു. നിലവിൽ 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 40 പോയിന്റും റയലിന് 36 പോയിന്റുമാണ്. നാല് പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.
മറ്റ് മത്സരങ്ങളിൽ എൽച്ചെ 3-0ന് ജിറോണയെയും എസ്പാനിയോൾ 1-0ന് റയോ വാല്ലെക്കാനോയെയും പരാജയപ്പെടുത്തി. വാലൻസിയ- സെവില്ല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എഡി എൻകെറ്റിയ ക്രിസ്റ്റൽ പാലസിനെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റിൽ ഹാരി വിൽസണ്‍ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ 87-ാം മിനിറ്റിൽ മാർക് ഗ്യൂഹി സ്കോർ ചെയ്തതോടെ ക്രിസ്റ്റൽ പാലസ് ജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ബ്രിഗ്ഹട്ടണ് ഹോവ് ആൽവിൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ സമനിലയിൽ തളച്ചു.
Sports
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.
2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.
സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്ക്കുനേര്വരാനുള്ള സാധ്യതയുണ്ട്.
സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സാധ്യത രണ്ട്: അര്‍ജന്റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.
സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല് സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്സചറിന്റെ എതിര്ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.
Sports
തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ലീഗ് റൗണ്ടിലെ അവസാന രണ്ടു മത്സരത്തിലേക്കുകൂടി ആവേശം കോരിയൊഴിച്ച് കണ്ണൂർ വാരിയേഴ്സ്. തൃശൂർ മാജിക് എഫ്സിയെ കീഴടക്കി കണ്ണൂർ സെമിസാധ്യത സജീവമാക്കി.
ലീഗ് റൗണ്ടിലെ അവസാനമത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ലെന്ന അവസ്ഥയിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലിറങ്ങിയ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണു കീഴടക്കിയത്.
നേരത്തേതന്നെ സെമി ഉറപ്പിച്ചതിനാൽ ഫസ്റ്റ് ഇലവനിലെ എട്ടു താരങ്ങളെ കരയ്ക്കിരുത്തിയ മാജിക്കിനെതിരേ ആദ്യപകുതിയുടെ 42-ാം മിനിറ്റിൽ പത്താം നമ്പറുകാരൻ സ്ട്രൈക്കർ അസിയർ ഗോമസും ഇഞ്ചുറിസമയത്തിന്റെ ഏഴാം മിനിറ്റിൽ അണ്ടർ 20 ഇന്ത്യൻതാരംകൂടിയായ എബിൻദാസുമാണ് കണ്ണൂരിന്റെ ഗോളുകൾ നേടിയത്.
ഇന്നും നാളെയും നിർണായകപോരാട്ടങ്ങൾ
തൃശൂരിനെതിരായ ജയത്തോടെ കണ്ണൂർ 10 കളിയിൽനിന്ന് 13 പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. ഒമ്പതു കളികളിൽ 12 പോയിന്റുമായി നാലാമതുള്ള തിരുവനന്തപുരം കൊമ്പൻസിനു കരുത്തരായ കാലിക്കട്ട് എഫ്സിക്കെതിരായ ഇന്നത്തെ കളി ഇതോടെ നിർണായകമായി.
11 പോയിന്റുമായി അഞ്ചാമതുള്ള മലപ്പുറത്തിന് നാളെ മഞ്ചേരിയിലെ സ്വന്തം മൈതാനത്ത് താരതമ്യേന ദുർബലരായ ഫോഴ്സ കൊച്ചിക്കെതിരേയാണ് അവസാനകളിയെന്നതിനാൽ, ഇന്നു ജയത്തിൽ കുറഞ്ഞതൊന്നും കൊമ്പൻസിന് ആശ്വാസംനൽകില്ല.
20 പോയിന്റുമായി നേരത്തേതന്നെ സെമി ഉറപ്പിച്ച കാലിക്കട്ട് എഫ്സി പ്രമുഖതാരങ്ങൾക്ക് ഇന്നു വിശ്രമം അനുവദിച്ചാൽ സ്വന്തം മൈതാനത്ത് കൊമ്പൻസിനു സാധ്യതയേറും. കൊമ്പൻസ് ജയിക്കുകയും മലപ്പുറം ഫോഴ്സയോടു തോൽവിയോ സമനിലയോ വഴങ്ങുകയും ചെയ്താൽ മലപ്പുറം പുറത്താകും. കൊമ്പൻമാർ തോൽക്കുകയും മലപ്പുറം സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമിനും 12 പോയിന്റാകും. ഇതോടെ മികച്ച ഗോൾശരാശരിയുമായി മലപ്പുറം സെമിയിലേക്കു മുന്നേറും. മലപ്പുറം തോറ്റാലും കൊമ്പൻമാർ മുന്നേറും.
തിരുവനന്തപുരവും മലപ്പുറവും അവസാനകളികൾ ജയിച്ചാൽ കണ്ണൂർ വാരിയേഴ്സ് പുറത്താവും. മലപ്പുറം ജയിക്കുകയും തിരുവനന്തപുരം സമനില വഴങ്ങുകയും ചെയ്താൽ തിരുവനന്തപുരത്തിനും കണ്ണൂരിനും 13 പോയിന്റാകും. മെച്ചപ്പെട്ട ഗോൾവ്യത്യാസത്തിൽ തിരുവനന്തപുരം സെമിയിലേക്കു മുന്നേറും. മൈനസ് രണ്ട് ആണ് കണ്ണൂരിനു ഗോൾവ്യത്യാസം. കൊമ്പൻസിന്റേതു പ്ലസ് ഒന്നും.
സെമി തൃശൂരിലും കോഴിക്കോടും
ഏഴാം തീയതി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യസെമിയിൽ തൃശൂർ മാജിക് എഫ്സി ലീഗ് റൗണ്ടിലെ മൂന്നാംസ്ഥാനക്കാരെ നേരിടും. 10നു ലീഗിലെ നാലാംസ്ഥാനക്കാരുമായി കാലിക്കട്ട് എഫ്സി കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രണ്ടാംസെമിയിൽ കൊമ്പുകോർക്കും. 14നു കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തന്നെയാണു ഫൈനൽ.
Sports
അഹമ്മദാബാദ്: ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോള്‍ നിര്‍ജീവം, ദേശീയ സീനിയര്‍ ടീമിന് എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത നേടാനായില്ല... ഇന്ത്യന്‍ ഫുട്ബോളിന്റെ ഈ ദൈന്യതകള്ക്കിടെ കൗമാരക്കാരുടെ മധുരം. 2026 അണ്ടര്‍ 17 എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യത ഇന്ത്യയുടെ കൗമാരക്കാര്‍ സ്വന്തമാക്കി.
അഹമ്മദാബാദില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ 2-1ന് ഇറാനെ കീഴടക്കിയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പ് അണ്ടര്‍ 17 ടിക്കറ്റ് കരസ്ഥമാക്കിയത്.
ഗ്രൂപ്പ് ഡിയില്‍ ഇറാന്, ലെബനന്, പലസ്തീന്, ചൈനീസ് തായ്പേയി ടീമുകള്‍ക്കൊപ്പമായിരുന്നു ഇന്ത്യ. ഗ്രൂപ്പിലെ നാലു മത്സരങ്ങളില്‍ രണ്ട് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ യോഗ്യത സ്വന്തമാക്കിയത്.
ഇറാനും ഏഴ് പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യക്കു പിന്നിലാണ്.
Sports
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ 2025 സീസണില്‍ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ജയം തേടിയിറങ്ങിയ കണ്ണൂര്‍ വാരിയേഴ്സിനു നിരാശ. കാലിക്കട്ട് എഫ്സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സിനെ തോൽപ്പിച്ചു.
ഇതോടെ, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഇറങ്ങിയ അഞ്ചു മത്സരങ്ങളിലും വിജയം നേടാന്‍ കണ്ണൂര്‍ വാരിയേഴ്സിന് കഴിഞ്ഞില്ല. സെമി സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്സിനു ജയം അനിവാര്യമായിരുന്നു. കാലിക്കട്ടിന് വേണ്ടി റിന്കനും മുഹമ്മദ് ആഷിഖും ഓരോ ഗോള്‍ വീതം നേടി. കണ്ണൂരിന് വേണ്ടി അഡ്രിയാന്‍ സര്‍ഡിനേറോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി.
ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി രണ്ട് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പത്ത് പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക് എഫ്സിയെ നേരിടും.
ഡിസംബര്‍ രണ്ടിന് തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. മലപ്പുറം എഫ്സി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും കണ്ണൂര്‍ വാരിയേഴ്സിന്റെ സെമി സാധ്യത.
കഴിഞ്ഞ മത്സരത്തില്‍ ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3ലേക്ക് മാറി ടീം അഴിച്ചു പണിതാണ് ഇറങ്ങിയത്. സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കാലിക്കട്ട് എഫ്സി ആദ്യ ഇലവനില്‍ ഏട്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു.
മത്സരത്തില്‍ കണ്ണൂരാണ് ആക്രമണത്തിന് തുടക്കം കുറിച്ചതെങ്കിലും 24-ാം മിനിറ്റില്‍ കാലിക്കട്ട് എഫ്സി ആദ്യഗോള്‍ നേടി. 35-ാം മിനിറ്റില്‍ വാരിയേഴ്സിന്റെ മനോജ് നല്കിയ ക്രോസില്‍ മുഹമ്മദ് സിനാന് ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ കാലിക്കട്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി.71-ാം മിനിറ്റില്‍ കാലിക്കട്ട് പ്രതിരോധ താരം സോസ വരുത്തിയ പിഴവ് സിനാന് പിടിച്ചെടുത്ത് അഡ്രിയാന്‍ നല്കി. പന്തുമായി മുന്നേറിയ അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കട്ട് പ്രതിരോധ താരം സോസയുടെ കൈയില്‍ പന്ത് തട്ടി. റഫറി പെനാല്‍റ്റി വിളിച്ചു. അഡ്രിയാന്‍ സര്ഡിനേറോയുടെ പെനാല്‍റ്റിയിലൂടെ കണ്ണൂരിന് ആശ്വാസ ഗോള്‍.
Sports
തൃശൂർ: ഗാലറിയിലെ ആവേശം കളത്തിൽ ഇറങ്ങാത്ത വിരസമത്സരത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊന്പൻസും 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും.നാലാം മിനിറ്റിൽ കൊന്പൻസിന്റെ പോളോ വിക്ടറും 15-ാം മിനിറ്റിൽ തൃശൂരിന്റെ ഫൈസൽ അലിയുമായിരുന്നു സ്കോറർമാർ.
സമനിലയോടെ മാജിക് എഫ്സി കാലിക്കട്ടിനൊപ്പം പോയിന്റ് നിലയിൽ ഒന്നാമതെത്തി - 14 പോയിന്റ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന തിരുവനന്തപുരം 11 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറി.
നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കുന്ന പ്രകടനത്തിനാണ് തൃശൂർ മുനിസിപ്പൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകത്തിൽ മൂന്നാം മത്സരത്തിനിറങ്ങിയ തൃശൂർ തീർത്തും നിറംമങ്ങി. കൊന്പൻസിനുതന്നെയായിരുന്നു ഇന്നലെ തലയെടുപ്പ്.
തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തോടെതന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം. ആദ്യ ഫ്രീ കിക്ക് നേടിയതും അവർതന്നെ. പിറകേ സലാം രഞ്ജന്റെ ഹെഡർ ഗോളി കമാലുദീന്റെ കൈകളിലൊതുങ്ങിയെങ്കിലും പിറകേ മാജിക് നെറ്റിൽ ഗോൾ വീണു. അഞ്ചാംമിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പന്ത് കൈവന്ന ലിമ സിൽവ പോളോ വിക്ടർ, തടയാനായി മുന്നോട്ടുകയറിയ കമാലുദീനെ നിസഹായനാക്കി ഗോൾ നേടുകയായിരുന്നു.
പതിമൂന്നാം മിനിറ്റിലാണ് ആദ്യമായി തൃശൂർ കൊന്പൻസിന്റെ ബോക്സിലെത്തിയത്. അഫ്സലിന്റെ ദുർബലമായ ഷോട്ട് ഗോളിയുടെ കൈകളിൽ അവസാനിച്ചു. മൂന്നുമിനിറ്റിനകം സമനില ഗോൾ. മികച്ച പാസിംഗിലൂടെ ഇവാൻ മാർക്കോവിച്ച് ബോക്സിന്റെ ഇടതുനിന്നു നൽകിയ പന്ത് മിഡ് ഫീൽഡർ ഫൈസൽ അലി മനോഹരമായൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു. അതോടെ നിശബ്ദമായിരുന്ന ബ്ലൂഗഡീസ് ആരാധകക്കൂട്ടം ആർത്തിരന്പി. ചെണ്ടമേളങ്ങൾ ഉയർന്നു.
പിറകേ കൊന്പൻസിന്റെ റൊണാൾഡിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം മാജിക് ബോക്സിൽവരെ എത്തിയെങ്കിലും കൂട്ടപ്പൊരിച്ചിലിൽ ഷോട്ട് പുറത്തേക്കു പാഞ്ഞു. മുപ്പത്തേഴാംമിനിറ്റിലും വിക്ടർ അപകടകരമായി മുന്നേറി വന്നെങ്കിലും കോർണർവഴങ്ങി മാജിക് രക്ഷപ്പെട്ടു. ഇടവേളയ്ക്കുമുന്പ് വിക്ടറിന്റെതന്നെ നല്ലൊരു ഹെഡർ പുറത്തേക്കായതു തൃശൂരിന്റെ ഭാഗ്യമായി. മറുവശത്തു തൃശൂരിന്റെ നല്ലൊരു ഷോട്ട് ഗോളി സത്യജിത്ത് തട്ടിത്തെറിപ്പിച്ചെങ്കിലും റീബൗണ്ടിൽ തലവയ്ക്കാൻ ഓടിയെത്തിയ മാർക്കോ ഇവാനിവിച്ചിനായില്ല.
സമനിലയിൽ തീർന്ന ആദ്യപകുതിയിൽ മികച്ചുനിന്നതു കൊന്പൻസ് തന്നെയായിരുന്നു. മികച്ചൊരു മുന്നേറ്റംപോലും നെയ്തെടുക്കാൻ തൃശൂരിനായതുമില്ല. മാജിക് എഫ്സി ആരാധകക്കൂട്ടമായ ബ്ലൂഗഡീസ് ഒന്നുമില്ലാതെയും ഗാലറിയിൽ ആഘോഷിച്ചുകൊണ്ടിരുന്നു.
രണ്ടാംപകുതിയിൽ ഇരുടീമുകളും മത്സരത്തിന്റെ വേഗം കുറയ്ക്കുന്നതാണ് കണ്ടത്. സമനിലയായാലും മതിയെന്ന മട്ട്. ഇരുപക്ഷത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ലക്ഷ്യവേധിയായ നീക്കങ്ങളില്ലായിരുന്നു. 60-ാം മിനിറ്റിൽ തൃശൂരിന്റെ നല്ലൊരു നീക്കം ബോക്സിൽ അവസാനിച്ചു.
ഇഞ്ചുറി ടൈമിന്റെ അന്ത്യത്തിൽ റൊണാൾഡിന്റെ കനത്ത അടി മനോഹരമായി ഗോളി കമാലുദീൻ കുത്തിയകറ്റിയതും നിർണായകമായി. കോർണർ കിക്കിനു പിറകേ ഫൈനൽ വിസിലുയർന്നു.