കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ 2025 സീസണില്‍ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തില്‍ ജയം തേടിയിറങ്ങിയ കണ്ണൂര്‍ വാരിയേഴ്സിനു നിരാശ. കാലിക്കട്ട് എഫ്സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സിനെ തോൽപ്പിച്ചു.
ഇതോടെ, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഇറങ്ങിയ അഞ്ചു മത്സരങ്ങളിലും വിജയം നേടാന്‍ കണ്ണൂര്‍ വാരിയേഴ്സിന് കഴിഞ്ഞില്ല. സെമി സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്സിനു ജയം അനിവാര്യമായിരുന്നു. കാലിക്കട്ടിന് വേണ്ടി റിന്കനും മുഹമ്മദ് ആഷിഖും ഓരോ ഗോള്‍ വീതം നേടി. കണ്ണൂരിന് വേണ്ടി അഡ്രിയാന്‍ സര്‍ഡിനേറോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി.
ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി രണ്ട് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പത്ത് പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു. അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് തൃശൂര്‍ മാജിക് എഫ്സിയെ നേരിടും.
ഡിസംബര്‍ രണ്ടിന് തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. മലപ്പുറം എഫ്സി തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും കണ്ണൂര്‍ വാരിയേഴ്സിന്റെ സെമി സാധ്യത.
കഴിഞ്ഞ മത്സരത്തില്‍ ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ട കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 3-4-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-3-3ലേക്ക് മാറി ടീം അഴിച്ചു പണിതാണ് ഇറങ്ങിയത്. സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കാലിക്കട്ട് എഫ്സി ആദ്യ ഇലവനില്‍ ഏട്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു.
മത്സരത്തില്‍ കണ്ണൂരാണ് ആക്രമണത്തിന് തുടക്കം കുറിച്ചതെങ്കിലും 24-ാം മിനിറ്റില്‍ കാലിക്കട്ട് എഫ്സി ആദ്യഗോള്‍ നേടി. 35-ാം മിനിറ്റില്‍ വാരിയേഴ്സിന്റെ മനോജ് നല്കിയ ക്രോസില്‍ മുഹമ്മദ് സിനാന് ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ കാലിക്കട്ട് ലീഡ് രണ്ടാക്കി ഉയര്‍ത്തി.71-ാം മിനിറ്റില്‍ കാലിക്കട്ട് പ്രതിരോധ താരം സോസ വരുത്തിയ പിഴവ് സിനാന് പിടിച്ചെടുത്ത് അഡ്രിയാന്‍ നല്കി. പന്തുമായി മുന്നേറിയ അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കാലിക്കട്ട് പ്രതിരോധ താരം സോസയുടെ കൈയില്‍ പന്ത് തട്ടി. റഫറി പെനാല്‍റ്റി വിളിച്ചു. അഡ്രിയാന്‍ സര്ഡിനേറോയുടെ പെനാല്‍റ്റിയിലൂടെ കണ്ണൂരിന് ആശ്വാസ ഗോള്‍.
Tags : Super League Kerala Football Calicut FC win Foodball