ഹൊബാർട്ട്: ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി.
മാർക്കസ് സ്റ്റോയിനസ് (64), ടിം ഡേവിഡ് (74) എന്നിവരുടെ മിന്നും അർധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറും അഞ്ച് സിക്സും പറത്തിയ ഡേവിഡ് 38 പന്തിലാണ് 74 റൺസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനസ് എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പടെ 39 പന്തുകൾ നേരിട്ട് 64 റൺസ് നേടി. 15 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്ന മാത്യൂ ഷോട്ടും തിളങ്ങി.
ഓപ്പണർ ട്രാവിസ് ഹെഡ് (6), വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിഷ് (1), മിച്ചൽ ഓവൻ (0), മിച്ചൽ മാർഷ് (11) എന്നിവർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.
സഞ്ജു സാംസൺ ഉൾപ്പടെ മൂന്ന് പേരെ അന്തിമ ഇലവനിൽ നിന്നും ഒഴിവാക്കിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കുൽദീപ് യാദവ്, ഹർഷിദ് റാണ എന്നിവർക്കും ടീമിലെ സ്ഥാനം നഷ്ടമായി.
വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയാണ് ഇന്ന് കളിക്കുന്നത്. അർഷദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും അന്തിമ ഇലവനിൽ തിരിച്ചെത്തി. ഓസീസ് നിരയിലും ഒരു മാറ്റമുണ്ട്. പേസർ ജോഷ് ഹേസിൽവുഡിന് പകരം സീൻ അബോട്ട് ടിമിലെത്തി.
പരമ്പരയിലെ രണ്ടാം മത്സരം ജയിച്ച ഓസീസ് 1-0 എന്ന നിലയിൽ മുന്നിലാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
Tags : cricket india australia t-20 tim david marcus stoinis arshdeep singh