പല്ലേക്കലെ: ട്വന്‍റി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ആധികാരിക ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഒൻപത് വിക്കറ്റിനായിരുന്നു ഒസീസിന്‍റെ ജയം. ഒമാനെ തോൽപ്പിച്ചെങ്കിലും ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ നേരത്തെ പുറത്തായിരുന്നു.
ഒമാൻ ഉയർത്തിയ 105 റണ്‍സ് വിജയലക്ഷ്യം ഓസീസ് 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണറുമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഒമാനെ തകർത്തത്. മാർഷ് 33 പന്തിൽ പുറത്താകാതെ 64 റണ്‍സെടുത്തു.
ഹെഡ് 19 പന്തിൽ 32 റണ്‍സും നേടി. ട്രാവിസ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജോഷ് ഇൻഗ്ലിസ് പുറത്താകാതെ 12 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാൻ 16.2 ഓവറിൽ 104 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു. ഒമാൻ നിരയിൽ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. ജതീന്ദർ സിംഗ്-17, കരണ്‍ സോമാവലെ-12, ഹമദ് മിർസ-16, വസീം അലി-32 എന്നിവരാണ് രണ്ടക്കം കടന്നത്.
ഓസീസിനായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി. മാക്സ്‌വെല്ലും സേവ്യർ ബാർട്ട്‌ലെറ്റും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Tags : Australia ICC Men's T20 World Cup Oman