കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്റിയും 45 റൺസെടുത്ത ഗ്രാന്റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Tags : icc t20 worldcup england beats italy