ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്.
ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.
കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.
Tags : india england under 19 worldcup final vaibhav suryavanshi ayush mhatre