India-South Africa First Twenty20 in Cuttack
കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരന്പരയ്ക്ക് ഇന്ന് കട്ടക്കിൽ തുടക്കം. 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പര.
ഇതു കൂടാതെ ന്യൂസിലൻഡിനെതിരേ അഞ്ച് മത്സരങ്ങൾ കൂടിയേ ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യക്ക് ഈ ഫോർമാറ്റിൽ ഇനി കളിക്കാനുള്ളൂ. അതിനാൽ താരങ്ങൾക്ക് ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും ഈ പത്ത് മത്സരങ്ങൾ.
അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ പരിക്കിൽനിന്ന് മുക്തരായെത്തുന്ന ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ടീമിന് കരുത്താകും. മലയാളി താരം സഞ്ജു സാംസണും നിർണായകമാണ് പരന്പരയിലെ പ്രകടനം. ടെസ്റ്റ്, ഏകദിന പരന്പരകൾക്ക് ശേഷമാണ് ഇരുവരും ട്വന്റി20ൽ ഏറ്റുമുട്ടുന്നത്. ടെസ്റ്റ് പരന്പര 2-0ന് പ്രോട്ടീസ് നേടിയപ്പോൾ ഏകദിന പരന്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഓപ്പണിംഗ് ഉറപ്പ്
സീനിയർ താരങ്ങളായ വിരാട് കോഹ്ലി- രോഹിത് ശർമ എന്നിവരുടെ വിരമിക്കലിനെ തുടർന്ന് സ്ഥിരതയുള്ള ബാറ്റിംഗ് ലൈനപ്പ് ഉറപ്പുവരുത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. മാറി വരുന്ന പരീക്ഷണം അവസാനിപ്പിച്ച് ഓപ്പണിംഗ് ജോഡികളായി അഭിഷേക് ശർമ- ശുഭ്മാൻ ഗിൽ സഖ്യത്തെ ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് ടീം.
ട്വന്റി20 ഫോർമാറ്റിനു ചേർന്ന ഓപ്പണിംഗ് വെടിക്കെട്ടിന് ഗിൽ മികവ് കാട്ടിയിട്ടില്ലെങ്കിലും ടെസ്റ്റ് പരന്പരയിൽ കഴുത്തിനേറ്റ പരുക്കിൽനിന്നു മുക്തനായി എത്തുന്ന താരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്പോൾ സ്ഫോടനാത്മക ബാറ്റിംഗ് നടത്തുന്ന അഭിഷേക് ശർമയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സയീദ് മുഷ്താഖ് അലി ട്രോഫിയിൽ 249നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്ത അഭിഷേക് മികച്ച ഫോമിലാണ്.
കരുത്തുറ്റ ടീം
കരുത്തുറ്റ ടീം ഇന്ത്യക്കുണ്ടെങ്കിലും ബാറ്റിംഗ് പൊസിഷൻ തലവേദന സൃഷ്ടിക്കുന്നു. ഗിൽ ഓപ്പണറായെത്തുന്പോൾ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടാൽ അഞ്ചാം നന്പറിലാകും ബാറ്റിംഗിനിറങ്ങുക.
മൂന്നാം നന്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാമനായി തിലക് വർമയും ക്രീസിലെത്തും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്തു പകരും. ഹാർദിക് ആറാം നന്പറിൽ മികച്ച ബാറ്റിംഗ് ഓപ്ഷനാണ്. ഓപ്പണിംഗ് ബൗളറായോ മൂന്നാം പേസറായോ ഉപയോഗിക്കാവുന്ന താരം ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
പേസ് നിരയെ ജസ്പ്രീത് ബുംറ നയിക്കും. അർഷ്ദീപ് സിംഗും ഇടംപിടിക്കും. വരുണ്‍ ചക്രവർത്തിയാകും പ്രധാന സ്പിൻ ഓപ്ഷൻ. അക്സർ പട്ടേൽ അല്ലെങ്കിൽ വാഷിംഗ്ടണ്‍ സുന്ദർ ആയിരിക്കും ടീമിലെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ.
മറുവശത്ത് പേസർ ആൻറിച്ച് നോർക്കയുടെ തിരിച്ചുവരവ് ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തും. മാർക്കോ യാൻസൻ ഇന്ത്യൻ പര്യടനത്തിൽ ബാറ്റിംഗ് ഫോം നിലനിർത്തുന്നത് ടീമിന് കരുത്താകും.
സൂര്യയിൽ ആശങ്ക
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയാണ് ആശങ്ക. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ശേഷമുള്ള 15 മത്സരങ്ങളിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് ശരാശരി 15.33 ആണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ താരത്തിന് അന്‍പത് കടക്കാനായിട്ടില്ല. 2022ൽ 187 ആയിരുന്ന സ്ട്രൈക്ക് റേറ്റ് 127 ആയി താഴ്ന്നു.
സഞ്ജു- ജിതേഷ്
ദക്ഷിണാഫ്രക്കയ്ക്കെതിരായ പരന്പരയും വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ പരന്പരയും വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ ജിതേഷ് ശർമയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും. ട്വന്റി20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. അതിനുശേഷമുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്കോററായി. ഓപ്പണിംഗ് റോളിൽ മൂന്ന് സെഞ്ചുറികൾ നേടിയെങ്കിലും ഗിൽ തിരിച്ചെത്തിയതോടെ മധ്യനിരയിൽ മികവ് തെളിയിക്കാൻ സഞ്ജു നിർബന്ധിതനായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ച സഞ്ജു ഓപ്പണിംഗ് റോളിൽ മിന്നും ഫോം തുടർന്നു. രണ്ട് 40+ സ്കോറും ഒരു അർധ സെഞ്ചുറി (73 റണ്‍സും) നേടി. എന്നാൽ ബറോഡയ്ക്കു വേണ്ടി ആറു മത്സരങ്ങൾ കളിച്ച ജിതേഷ് ശർമയുടെ ഉയർന്ന സ്കോർ 41 റണ്‍സാണ്.
സാധ്യതാ ടീം
ഇന്ത്യ: സൂര്യകുമാർ യാദവ് (c), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസണ് (wc), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (c), ഓട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡിവാൾഡ് ബ്രീവിസ്, ക്വിന്റണ്‍ ഡികോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുംഗി എന്‍ഗിഡി, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്സ്.
ട്വന്റി20 പരന്പര: മത്സരങ്ങളും വേദിയും
ഡിസംബർ 9: ആദ്യ ട്വന്റി20- ബരാബതി സ്റ്റേഡിയം, കട്ടക്ക്
ഡിസംബർ 11: രണ്ടാം ട്വന്റി20- മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ചണ്ഡിഗഡ്, മുള്ളൻപുർ
ഡിസംബർ 14: മൂന്നാം ട്വന്റി20- എച്ച്പിസിഎ സ്റ്റേഡിയം, ധർമശാല
ഡിസംബർ 17: നാലാം ട്വന്റി20- ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലക്നോ
ഡിസംബർ 19: അഞ്ചാം ട്വന്റി20- നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
Tags : India South Africa Cricket T20