തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
വൈകിട്ട് ഏഴിനാണ് മത്സരം. വിശാഖപട്ടണത്ത് നടന്ന രണ്ട് മത്സരങ്ങളടക്കം നാല് മത്സരവും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
4-0ന് പരന്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസജയത്തിനായുള്ള മത്സരംകൂടിയാണിത്.
ബാറ്റിംഗിലും ബൗളിംഗിലും വലിയ ആധിപത്യമാണ് ഇന്ത്യ പുലർത്തുന്നത്. തുടർച്ചയായി മൂന്ന് അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമയുടെ മിന്നും ഫോമും ഒപ്പം സഹ ഓപ്പണർ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ദീപ്തി ശർമ, രേണുക താക്കൂർ, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയ്ക്കെതിരേ പൊരുതുക എന്നത് ലങ്കയ്ക്ക് കടുത്ത വെല്ലുവിളിയാകും.
ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന്റെ പോരാട്ടവീര്യം മാത്രമാണ് നിലവിൽ ലങ്കൻ നിരയ്ക്ക് ആശ്വസിക്കാനുള്ളത്. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്.
Tags : India Sri Lanka Twenty20 Cricket women T20 cricket karyavattom