ഹൊബാർട്ട്: ഓസ്ട്രേലിയായ്ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒമ്പതു പന്തും അഞ്ചുവിക്കറ്റും കൈയിലിരിക്കെ മറികടന്നു. സ്കോർ: 186/6 ഇന്ത്യ 188/5 (18.3).
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തീപ്പൊരി പ്രകടനത്തിനു മുന്നിൽ ഓസീസ് ബൗളർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ആറാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്സറും മൂന്ന് ഫോറും അടക്കം താരം 49 റൺസ് നേടി പുറത്താകാതെ നിന്നു.
അഭിഷേക് ശർമ (25), തിലക് വർമ (29), സൂര്യകുമാർ യാദവ് (24 ) , ജിതേഷ് ശർമ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ്, സേവ്യര്‍ ബാര്ട്ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ഓസീസിനായി (74), മാർക്കസ് സ്റ്റോയിനിസ് (64) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി. അർഷദീപ് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. അദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരം വ്യാഴാഴ്ച നടക്കും.
Tags : india australia t20 indiawin