ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296ന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലിയുടെ (124) വീരോചിത സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്.
പക്ഷെ വിജയത്തിൽ എത്താൻ ഇത് മതിയായില്ല. 41 റൺസിന്റെ തോൽവി വഴങ്ങിയതോടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര പിടിച്ചത്.
നിതീഷ് കുമാർ റെഡ്ഢിയും (53), ഹർഷിത് റാണയും (52) അർധ സെഞ്ചറി നേടിയെങ്കിലും വാലറ്റം പൊരുതാതെ കീഴടങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴിന് 277 എന്ന നിലയിൽ നിന്നാണ് 296 ഇന്ത്യ ഓൾഔട്ടായത്. കിവീസിനായി സക്കാറി ഫോൽക്ക്സും ക്രിസ്റ്റ്യൻ ക്ലർക്കും മൂന്നും ജെയ്ഡൻ ലെന്നോക്സ് രണ്ടു വിക്കറ്റും വീഴ്ത്തി.
സ്കോർ: ന്യൂസിലൻഡ് 337/8 ഇന്ത്യ 296/10 (46). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരിൽ മിച്ചലിന്റെയും (137) ഗ്ലെൻ ഫിലിപ്സിന്റെയും (106) സെഞ്ചുറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. ഡാരിൽ മിച്ചലിനെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.
Tags : india newzealand newzealand win Third odi