തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ 30 റൺസിന്റെ ജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.
സ്കോർ: ഇന്ത്യ 221/2 ശ്രീലങ്ക 191/6. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും (37 പന്തിൽ 52) ചേർന്നു വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു.
എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അട്ടപ്പട്ടു - ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ (29) റൺസെടുത്തു.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അട്ടപ്പട്ടുവിനെ പുറത്താക്കി വൈഷ്ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്. ജയത്തോടെ പരമ്പരയിൽ 4-0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.
Tags : cricket women india srilanka t20