ന്യൂഡല്‍ഹി: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. നമീബിയ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനു നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടു.
അഭിഷേക് ഉണ്ടാകില്ല
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. ശക്തമായ പനിയും ബാധിച്ചതിനാലാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിനെ ഉദരസംബന്ധപ്രശ്നം അലട്ടുന്നതിനാല്‍ ടീം പരിശീലനത്തില്‍ പങ്കാളിയായില്ല.
ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിനായി മൈതാനത്ത് എത്തിയില്ല. സഞ്ജുവായിരുന്നു പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയത്. മാത്രമല്ല, മത്സരശേഷം ടീമുകളുടെ പരസ്പര ഹസ്തദാനത്തിനായും അഭിഷേക് ഗ്രൗണ്ടിലേക്ക് എത്തിയിരുന്നില്ല.
സഞ്ജു പ്ലേയിംഗ് ഇലവനിൽ
അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തും. ഇഷാന് കിഷനും സഞ്ജുവുമായിരിക്കും ഇന്നു നമീബിയയ്ക്കെതിരേ ഓപ്പണ്‍ ചെയ്യുക.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ മോശം ഫോമിനു പിന്നാലെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഓപ്പണിംഗിന് ഇറങ്ങിയത്. പ്ലേയിംഗ് ഇലവനിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏക അവസരമാണ് ഇന്നു നമീബിയയ്ക്കെതിരേ വന്നുചേര്ന്നിരിക്കുന്നതെന്നതാണ് വാസ്തവം.
ബുംറ, വാഷിംഗ്ടണ്‍
അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്നു പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം ബുംറ പന്ത് എറിഞ്ഞു തുടങ്ങിയതായി അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു പ്ലേയിംഗ് ഇലവനില്‍ വാഷിംഗ്ടണ്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ബുംറ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുന്ന ബൗളര്‍ ആരായിരിക്കുമെന്നതും കണ്ടറിയണം. അമേരിക്കയ്ക്ക് എതിരേ അര്‍ഷദീപ് സിംഗും മുഹമ്മദ് സിറാജുമായിരുന്നു പേസര്‍മാരുടെ റോളില്‍ എത്തിയത്.
ഇന്ത്യയും നമീബിയയും തമ്മില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2021 ലോകകപ്പിലായിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. നമീബിയയ്ക്ക് 20 ഓവറില്‍ 132/8 എന്ന സ്കോര്‍ നേടാനേ സാധിച്ചിരുന്നുള്ളൂ. രോഹിത് ശര്‍മയുടെ (56) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, കെ.എല്‍. രാഹുല്‍ (54*), സൂര്യകുമാര്‍ യാദവ് (25*) എന്നിവരിലൂടെ ഇന്ത്യ ജയത്തിലെത്തി.
Tags : Sanju India Namibia Twenty20 World cup