കോല്‍ക്കത്ത: ലോകകപ്പ് ജേതാവായ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കാലുകള്‍ നാളെ ഇന്ത്യന്‍ മണ്ണില്‍ തൊടും. ആരാധകരുടെ ഫുട്ബോള്‍ വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളക്കരയില്‍ എത്താത്തതില്‍ മലയാളികള്‍ക്കു നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും ഇന്ത്യന്‍ മണ്ണിലേക്കുള്ള മെസിയുടെ രണ്ടാം വരവിനായുള്ള ഒരുക്കത്തിലാണ് രാജ്യത്തെ കാല്‍പ്പന്ത് പ്രേമികള്‍.
ലയണല്‍ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ ഔദ്യോഗിക തുടക്കം 13നാണ്. എന്നാല്‍, നാളെ രാത്രി (ശനി പുലർച്ചെ) 1.30ന് മെസി ഇന്ത്യയിലെത്തുമെന്നാണ് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചത്.
മെസിയുടെ ഇന്ത്യ ടൂറിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. 13, 14, 15 തീയതികളിലായി കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ മെസി പര്യടനം നടത്തും. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മെസി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍, സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ തുടങ്ങിയ വന്‍നിരയാണ് മെസിയുടെ വരവില്‍ കൈകോര്‍ക്കുന്നത്.
70 അടി പ്രതിമ; സിറ്റി ഓഫ് ജോയ്
സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കോല്‍ക്കത്ത മെസിയെ രണ്ടാം വട്ടവും സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 2011ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി മെസി കോല്‍ക്കത്തിയില്‍ എത്തിയിരുന്നു. 14 വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പ് ജേതാവായാണ് മെസിയുടെ കോല്‍ക്കത്തയിലേക്കുള്ള രണ്ടാം വരവ്. മെസിയെ രണ്ടു തവണ സ്വീകരിച്ചതിന്റെ സന്തോഷവും സിറ്റി ഓഫ് ജോയ്ക്ക് ഇനി സ്വന്തം.
വെള്ളി രാത്രി 1.30ന് കോല്‍ക്കത്തയില്‍ മെസി പറന്നിറങ്ങുമെന്നാണ് വിവരം. രാവിലെ 10.30നാണ് കോല്‍ക്കത്തയിലെ ചടങ്ങ്. വെര്‍ച്വല്‍ ചടങ്ങിലൂടെ തന്റെ 70 അടി ഉയരമുള്ള, ഇതുവരെയുള്ള ഏറ്റവും വലിയ ശില്‍പ്പം മെസി അനാവരണം ചെയ്യും. ശ്രീഭൂമിയില്വച്ച് പൊതു ചടങ്ങിലൂടെ അനാവരണമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ സംബന്ധമായ ആശങ്ക പോലീസ് അറിയിച്ചതോടെ വെര്‍ച്വല്‍ ചടങ്ങിലേക്കു മാറുകയായിരുന്നു. 25x20 അടി വലുപ്പമുള്ള തന്റെ മ്യൂറല്‍ ചിത്രവും മെസി അന്ന് അനാവരണം ചെയ്യും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ചടങ്ങില്‍ 70,000 ആരാധകരെ ഉള്‍ക്കൊള്ളും.
ഹൈദരാബാദ് @ 7.00 pm
കോല്‍ക്കത്തയിലെ പരിപാടിക്കുശേഷം 13ന് വൈകുന്നേരം ഏഴിന് ഹൈദരാബാദില്‍ ആരാധകര്‍ക്കു മുന്നിലെത്തും. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോളില്‍ മെസി പങ്കെടുക്കും. തുടര്‍ന്ന് 14-ാം തീയതിയാണ് മുംബൈയിലെ പരിപാടി.
മുംബൈ ഫാഷന്‍ ഷോ
മുംബൈയില്‍, ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ്, മെസിയുടെ സഹതാരം റോഡ്രിഗോ ഡി പോള്‍, ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാം, ടൈഗര്‍ ഷെഫോഫ്, ജാക്കി ഷെറോഫ് തുടങ്ങിയ വന്‍താരങ്ങള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ അരങ്ങേറും. ചാരിറ്റിക്കുവേണ്ടിയുള്ള ഈ ഫാഷന്‍ ഷോ 45 മിനിറ്റ് നീളുമെന്നാണ് വിവരം. 2022 ലോകകപ്പ് ഓര്മക്കുറിപ്പെന്ന രീതിയിലാണ് ചടങ്ങ്.
മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ വന്‍നിരയും മെസിക്കൊപ്പം അണിചേരുമെന്നാണ് വിവരം.
ഡല്‍ഹിയില്‍ മോദിക്കൊപ്പം
പര്യടനത്തിന്റെ അവസാനദിനമായ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതയില്വച്ച് മെസി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതലാണ് 15-ാം തീയതിയിലെ മെസിയുടെ ചടങ്ങുകള്‍. ഈ വര്‍ഷം മൂന്ന് യൂറോപ്യന്‍ ട്രോഫികള്‍ (ഗോദിയ കപ്പ്, ദന കപ്പ്, നോര്‍വെ കപ്പ്) സ്വന്തമാക്കിയ മിനര്‍വ അക്കാദമിയിലെ യൂത്ത് ഫുട്ബോള്‍ താരങ്ങളുമായും മെസി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റില്‍ ഹെല്‍സിങ്കി കപ്പിന്റെ ഫൈനലിലും മിനര്‍വയുടെ ചുണക്കുട്ടികള്‍ എത്തിയിരുന്നു. സെലിബ്രിറ്റി മത്സരത്തോടെ ഡല്‍ഹിയിലെ പര്യടനം പൂര്‍ത്തിയാക്കി മെസി തിരികെ മടങ്ങും.
Tags : Messi India foodballer Kolkata city of joy