കോഴിക്കോട്: ഒളിന്പ്യൻ പി.ടി. ഉഷയെന്ന രാജ്യംകണ്ട ഏറ്റവും മികച്ച അത്ലറ്റ് ട്രാക്കില്‍ കുതിച്ചപ്പോള്‍, ജീവിതത്തിലെ ട്രാക്ക് തെറ്റാതെ ഒപ്പം നില്‍ക്കുകയായിരുന്നു വി. ശ്രീനിവാസന് എന്ന ഉഷയുടെ സ്വന്തം ജീവിത പങ്കാളി.
ശനിയാഴ്ച മധുരയിൽ അത്ലറ്റിക്സ് സ്കൂളിലെ സെലക്ഷൻ ട്രയൽസിനു പോകാനിരിക്കേയാണ് ശ്രീനിവാസനെ (67) അപ്രതീക്ഷിതമായി മരണം കവർന്നെടുത്തത്. ഒരു കായികതാരത്തിന് നല്കാവുന്ന എല്ലാ പിന്തുണയും നല്കി ഒപ്പംനിന്ന ശ്രീനിവാസന് വിടവാങ്ങിയത് ട്രാക്കില്‍ പതറാത്ത പി.ടി. ഉഷയ്ക്ക് തീരാവേദനയാണ്.
കബഡി താരം
ദേശീയ സർവകലാശാലതല കബഡി താരം കൂടിയായിരുന്നു വെങ്ങാലിൽ ശ്രീനിവാസൻ എന്ന വി. ശ്രീനിവാസൻ. കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് തുടക്കം കുറിച്ച 1999 മുതൽ മൂന്നര പതിറ്റാണ്ടായി അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ജീവവായുപോലെ നിലകൊണ്ട ശ്രീനിവാസൻ സ്കൂളിന്റെ ട്രഷററായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ട്രാക്കിലെ വേറിട്ട മികവിലേക്ക് ഏക മകൻ ഡോ. വിഘ്നേഷ് വി. ഉജ്വലിനെ വഴിനടത്തിയതിലും ശ്രീനിവാസന് ഏറെ പങ്കുണ്ട്.
എംബിബിഎസിന് ശേഷം രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ സ്പോർട്സ് മെഡിസിൻ ഡിപ്ലോമ ഡിസ്റ്റിംഗ്ഷനോടെയാണ് ഉജ്വൽ പാസായത്. ഇൻജുറി മാനേജ്മെന്റ് മുതൽ പരിശീലന പ്ലാനിംഗ് വരെ ഇടപെടാനാകുന്ന ഉജ്വലിന്റെ മികവ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിനും മികവാകുമെന്ന പ്രതീക്ഷയാണ് ശ്രീനിവാസനുണ്ടായിരുന്നത്.
ഉഷ മ്യൂസിയം ബാക്കിവച്ച് യാത്രയായി
കോച്ച് ഒ.എം. നമ്പ്യാരെപോലെ ഉഷയുടെ കായികജീവിതത്തിൽ എല്ലാ പിന്തുണയുമായി നിലകൊണ്ട ശ്രീനിവാസന് ഉഷയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ കായിക മേഖലകളിലെ പ്രതിഭകളെക്കുറിച്ചും മികച്ച അറിവുണ്ടായിരുന്നു.
കിനാലൂരിലെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് രൂപീകരിക്കുന്നതിലും അതിലെ തുടർപ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ട അദ്ദേഹം പി.ടി. ഉഷയെക്കുറിച്ച് ഒരു സമ്പൂർണ മ്യൂസിയം ഒരുക്കുന്നതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. ഉഷ് സ്കൂളിനോടനുബന്ധിച്ചായിരുന്നു മ്യൂസിയവും ശ്രീനി പ്ലാൻ ചെയ്തത്.
1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ ഉഷയ്ക്കു നഷ്ടമായ വെങ്കല മെഡലിന്റെ ചരിത്രം മുതൽ അത്ലറ്റിക്സിൽ പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉഷയുടെ പരിശ്രമങ്ങൾ വരെ പുതുതലമുറയ്ക്കായി രേഖപ്പെടുത്താനുള്ള ശ്രമമായിരുന്നു ഉഷ സമ്പൂർണ മ്യൂസിയം എന്ന ആശയത്തിലൂടെ ശ്രീനിവാസന്റേത്.
Tags : PT Usha husband V. Srinivasan PT Usha's husband remembered