ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് 2026 സീസണ് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.
ധോണിക്കു പിൻഗാമി!
മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദ്രുതനീക്കം
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.
രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.
സ്ഥിരീകരിച്ച് അശ്വിൻ
സഞ്ജുവിന്റെ സുഹൃത്തും ഫിറ്റ്നെസ് ട്രെയ്നറുമായ രാജമണി പ്രഭു, ചെന്നൈ മുൻ താരമായ ആർ. അശ്വിൻ എന്നിവർ സഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ഊഹങ്ങൾ അവസാനിച്ചു. സിഎസ്കെയുടെ ലോഗോ ക്യാപ്ഷനായി നൽകിയാണ് രാജമണിയുടെ പോസ്റ്റ്. ഇതോടെ സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന് ആരാധകർ ഉറപ്പിച്ചു. മുൻപ് സഞ്ജുവിനൊപ്പം നടത്തിയ അഭിമുഖത്തിൽ നിന്നുള്ള വിഡിയോ ദൃശ്യമാണ് അശ്വിൻ പങ്കുവച്ചത്.
18 കോടി: സഞ്ജു, ജഡു
2025ലെ മെഗാ ലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും യഥാക്രമം രാജസ്ഥാനും ചെന്നൈയും നിലനിർത്തിയത്. പരിക്കിനെ തുടർന്നു കഴിഞ്ഞ സീസണിൽ സഞ്ജുവിന് എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിന്റെ പ്രകടനം മോശമായതോടെ സഞ്ജു ഫ്രാഞ്ചൈസി വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
2013ലാണ് സഞ്ജു സാംസണ് രാജസ്ഥാനിലെത്തുന്നത്. മികച്ച പ്രകടനം നടത്തിയതോടെ 2014ൽ സഞ്ജുവിനെ ടീമിൽ നിലനിർത്തി. രാജസ്ഥാൻ വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഡൽഹിക്കായി കളിച്ചെങ്കിലും 2018 സീസണിൽ ലേലത്തിലൂടെ വീണ്ടും രാജസ്ഥാനിലെത്തി.
2021ലാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിക്കുന്നത്. 2022ൽ രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. 2025 മെഗാ ലേലത്തിന് മുൻപ് 18 കോടിക്ക് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുകയായിരുന്നു.
2012ലാണ് ജഡേജ ചെന്നൈ ടീമിലെത്തുന്നത്. സിഎസ്കെയുടെ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും ഭാഗമായി. 2008ൽ പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ ടീമിൽ, അന്ന് 19 വയസുകാരനായ ജഡേജയുണ്ടായിരുന്നു. 2022 സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു പാതിവഴിയിൽ നായകസ്ഥാനം ഒഴിഞ്ഞു.
അടുത്ത ആർആർ ക്യാപ്റ്റൻ
സഞ്ജു രാജസ്ഥാൻ റോയൽസ് വിട്ടാൽ, ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചർച്ചയും ഇതിനിടെ സജീവമായി. 2025 സീസണിൽ സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി അത്രശോഭിച്ചില്ല.
സഞ്ജു പുറത്തുപോയാൽ യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറെൽ എന്നിവരിൽ ഒരാൾ ക്യാപ്റ്റനായേക്കുമെന്നും അഭ്യൂഹമുണ്ട്.
Tags : Sanju samson IPL rajastan royls chennai super kings