ഒരൊറ്റ ചോദ്യം മാത്രം; സഞ്ജു സാംസണ് 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കളിക്കുമോ..? സഞ്ജുവിന്റെ കടുത്ത ആരാധകര്‍ക്കുപോലും ഉറച്ചൊരുവാക്ക് പറയാന്‍ സാധിക്കാത്ത, അല്ലെങ്കില്‍ ഉത്തരംമുട്ടിപ്പോകുന്ന അവസ്ഥ. അതിന്റെ കാരണം ഒന്നു മാത്രം, ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയില്‍ ഓപ്പണറായെത്തിയ സഞ്ജു ആകെ നേരിട്ടത് 34 പന്ത്, നേടിയത് 46 റണ്‍സും. 10 (7), 6 (5), 0 (1), 24 (15), 6 (6) എന്നതായിരുന്നു ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.
തുടര്‍ച്ചയായ 23 ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയില്ലാതെ വിഷമിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്ന് അര്‍ധസെഞ്ചുറിയടക്കം 242 റണ്‍സുമായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയുടെ താരമായി. സൂര്യകുമാറിനെപ്പോലെ ബാറ്റുകൊണ്ട് ആരാധകര്‍ക്ക് മാനസിക ഉറപ്പു നല്കാന് ലോകകപ്പിനു മുമ്പ് സഞ്ജുവിനു മുന്നില്‍ ഇനി മത്സരങ്ങളില്ല. ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനു മുമ്പായി, ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യക്കു ബാക്കിയുള്ളത്.
കീപ്പിംഗിലും ഇഷാന്
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു മുമ്പുവരെ ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവിലൂടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു സഞ്ജു സാംസണ്. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കുകയും സഞ്ജുവിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കുകയും ചെയ്തു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയും 15 അംഗ ടീമിലുള്‍പ്പെടുത്തി.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര പരമ്പര തിരുവനന്തപുരം കാര്യവട്ടത്ത് അവസാനിച്ചപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായി സഞ്ജുവിന്റെ കൈയില്‍നിന്നു വഴുതിയ അവസ്ഥയാണ്. പരമ്പരയില്‍ നാലു മത്സരങ്ങള്‍ കളിച്ച ഇഷാന് കിഷന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 215 റണ്‍സ് നേടി. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ കാര്യവട്ടത്തായിരുന്നു ഇഷാന്റെ സെഞ്ചുറി (43 പന്തില്‍ 103).
കാര്യവട്ടത്തെ അഞ്ചാം ട്വന്റി-20യില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ലോകകപ്പിനു മുമ്പായുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവന് സൂചനയാണ് ഇതെങ്കില്‍ സഞ്ജുവിന്റെ സ്ഥാനം ബാക്കപ്പ് കീപ്പറിലേക്കു മാറും. 2024 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ഋഷഭ് പന്തിന്റെ ബാക്കപ്പായി സഞ്ജു ടീമിലുണ്ടായിരുന്നു.
കീപ്പിംഗ് നേരത്തേ തീരുമാനിച്ചത്
ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമില്ലെന്നതിന്റെ സൂചനയാണോ കാര്യവട്ടത്ത് ഇഷാന് കിഷന് വിക്കറ്റ് കീപ്പറായത് എന്ന ചോദ്യമുയര്‍ന്നിരുന്നു. മത്സരത്തിന്റെ ചൂടുമാറുന്നതിനു മുമ്പുതന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അതിന്റെ ഉത്തരവും നല്കി. “ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു മുമ്പുതന്നെ വിക്കറ്റ് കീപ്പിംഗിനെ കുറിച്ച് ടീമിനുള്ളില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജുവും അവസാന രണ്ടു മത്സരങ്ങളില്‍ ഇഷാനും കീപ്പിംഗ് ചെയ്യാനായിരുന്നു തീരുമാനം. നാലാം ട്വന്റി-20യില്‍ ഇഷാന് കിഷന് കളിച്ചില്ല. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ ഇഷാന് വിക്കറ്റ് കീപ്പറായി’’- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബാക്ക് ഫുട്ട് പൊളിഞ്ഞു
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് തന്ത്രം തികഞ്ഞ പരാജയമായിരുന്നു. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബാക്ക് ഫുട്ടിലേക്ക് വലിയുകയായിരുന്നു സഞ്ജു. വിക്കറ്റ് തുറന്നു കാണിച്ചുള്ള സ്റ്റാന്ഡിനുശേഷം ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ് ലെംഗ്ത് പന്തിനായി ബാറ്റ് വീശുന്ന സഞ്ജു മിഡ് ഓണിലും ഡീപ്പിലും മിഡ് വിക്കറ്റിലുമായി ക്യാച്ച് നല്കി മടങ്ങിയത് മൂന്നു പ്രാവശ്യം. ലെംഗ്ത് ബോള്‍ ഫ്ളിക്ക് ചെയ്യാന്‍ ശ്രമിച്ചും ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ് ഫുട്ട് വര്ക്കില്ലാതെയും ബൗള്‍ഡായത് രണ്ടു തവണ.
തിരുവനന്തപുരത്ത് എഡ്ജിലൂടെ ലഭിച്ച ഒരു ബൗണ്ടറി മാത്രമായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ്, ഫ്രണ്ട് ഫൂട്ടിന്റെ പിന്തണയില്ലാതെ ടൈമിംഗ് തെറ്റി ഡീപ്പില്‍ ക്യാച്ച് നല്കി പുറത്താകുക എന്ന ദുരവസ്ഥയാണ് സഞ്ജുവിന്റെ നിലവിലെ ഏറ്റവും വലിയ സാങ്കേതിക പ്രശ്നം.
തിലക് വര്‍മ തിരിച്ചെത്തുന്നു
ഇഷാന്റെ മിന്നും ഫോമിനും സഞ്ജുവിന്റെ മോശം ഫോമിനും ഇടയില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനു കരുത്താകുന്ന മറ്റൊരു വാര്‍ത്തയുണ്ട്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഒരുമാസത്തോളമായി പുറത്തിരിക്കുകയായിരുന്ന തിലക് വര്‍മ തിരിച്ചെത്തുന്നു. ഇന്ത്യയുടെ 15 അംഗ ട്വന്റി-20 ലോകകപ്പ് ടീമില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരനാണ് തിലക്.
നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍ തിലക് വര്‍മ ഇന്ത്യക്കായി കളിക്കുമെന്നാണ് ടീം വൃത്തങ്ങളുടെ സൂചന. അങ്ങനെയെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നിവരില്‍ ഒരാള്‍ ഉണ്ടായേക്കില്ല. തിലകിന്റെ അഭാവത്തിലായിരുന്നു ഇഷാന് കിഷന് ഇന്ത്യയുടെ മൂന്നാം നമ്പറായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ കളിച്ചത്. ലോകകപ്പില്‍ ആര് കളിക്കും ആര് കളിക്കില്ല; എല്ലാം കണ്ടറിയുകതന്നെ...
Tags : Sanju play World Cup? ICC Twenty20 worldcup Cricket