Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്നാണ് പ്രതി എസ്ഐയ്ക്കെതിരെ ആക്രമണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി.
Kerala
കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം.
തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.
വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.
Kerala
തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.
Kerala
കൊച്ചി: സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടറുടെ മുറിയിൽ കയറി നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്നാട് മധുര സ്വദേശി സതീഷ്കുമാറിനെ (19) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാളം പിന്തുടര്ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയില്‍ നിന്നാണ് സതീഷ് സാധനങ്ങള്‍ മോഷ്ടിച്ചത്. ഇവിടെ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി ഡോ. ഷഹാന വാതില്‍ പൂട്ടാതെ പുറത്തുപോയപ്പോഴാണ് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ സതീഷെടുത്തത്.
സിസിടിവി ദൃശ്യത്തില്‍നിന്ന് മോഷ്ടാവ് ഓട്ടോയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. എന്നാല്‍ ആരാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുറിയില്‍നിന്ന് വിരലടയാളത്തിന്റെ തുമ്പുപിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയെ കണ്ടെത്താന്‍ സഹായമായത്. മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്ക്ക് വിറ്റതായാണ് സതീഷ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
കോട്ടയം: ജെയ്നമ്മ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ(48)യെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യനെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സെബാസ്റ്റ്യൻ മാത്രമാണ് പ്രതി.
സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നത്.
ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ കൈവശംവച്ച് ഉപയോഗിച്ചതാണ് കുറ്റകൃത്യം തെളിയുന്നതിലേക്ക് എത്തിയത്. ഫോണിന്റെ സ്ഥാനം പിന്തുടർന്നുള്ള അന്വേഷണമാണ് നിർണായക വഴിത്തിരിവായത്. 2024 ഡിസംബറിലാണ് ജെയ്നമ്മയെ കാണാതായത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്.
ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു.
Kerala
ആലപ്പുഴ: പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല.
ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽനിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി.
പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കണ്ണൂര്‍: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി ബംഗുളൂരുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
റെയ്ഡിന്റ് മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനമാണെന്ന് റോയിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരകരമായി പരിശോധിക്കണം എന്നും എം വി ഗോവിന്ദന് കണ്ണൂരില്‍ പ്രതികരിച്ചു.
മലയാളികള്‍ക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. പരിഹരിക്കാന്‍ കഴിയാവുന്ന പ്രശ്നങ്ങള്‍ മാത്രമേ റെയ്ഡിനു ശേഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. എന്നിട്ടും റോയി സ്വയം വെടിവച്ചു മരിച്ചു. ഇതിനുള്ള കാരണം കണ്ടെത്തണം.
റോയി ജീവനൊടുക്കിയ ശേഷവും ആദായ നികുതി വകുപ്പ് പരിശോധന തുടര്‍ന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. രാജ്യത്തെ വ്യവസായികളോടും മറ്റുള്ളവരോടും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്മാര് ഇത്തരത്തിലുള്ള സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Kerala
തൃശൂര്‍: കോടതി നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായി. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന് സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്.
മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ.
റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും. കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ സി.ജെ. ബാബു നൽകിയത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന് ആരോപിച്ചിരുന്നു.
ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പോലീസില്‍ പരാതിയും നല്കി. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
National
ബംഗളൂരു: വ്യവസായി സി.ജെ.റോയിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക പോലീസ്. ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. റോയിയുടെ കുടുബാംഗങ്ങളുടെയും മൊഴിയെടുക്കും.
റോയിയുടെ ഫോണുകളും വിശദമായി പരിശോധിക്കും. മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
റോയിയുടെ സംസ്കാരം ഇന്ന് ബംഗളൂരുവിൽ നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒന്ന് വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. വെള്ളിയാഴ്ചയാണ് റോയ് ജീവനൊടുക്കിയത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുൾപ്പെടെ അഞ്ചു പേരുടെ മരണത്തിനിടയാക്കി വിമാനാപകടത്തിൽ അട്ടിമറിസാധ്യത പരിശോധിക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷണം ആരംഭിച്ചു.
പൂന റൂറൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിഐഡിക്ക് കൈമാറി. അജിത് യാത്ര ചെയ്ത വിമാനം പറന്നുയരുന്നതിനു മുൻപ് അട്ടിമറിയുണ്ടായെന്നാണ് പരിശോധിക്കുന്നത്. ബാരാമതി എയർസ്ട്രിപ്പിനു സമീപമുള്ള അപകട സ്ഥലം അന്വേഷണ സംഘം സന്ദർശിക്കും.
വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തുന്നുണ്ട്.
Kerala
കോൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും മമതാ ആവശ്യപ്പെട്ടു.
"അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം'.- മമത എക്സിലെ കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ വിമാനദുരന്തത്തിലാണ് അജിത് പവാർ ഉൾപ്പടെയുള്ളവർ മരിച്ചത്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഇഡിയുടെ വരവ് സംശയാസ്പദമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഏത് കാലഘട്ടത്തിലേക്കും അന്വേഷണം നീങ്ങട്ടെയെന്നും വി.എൻ. വാസവൻ പറഞ്ഞു.
സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ല. എക്സ് ഓർ വൈ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ്, സർക്കാർ അല്ല.
ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇഡി അന്വേഷണത്തിൽ പല ഉദ്ദേശ്യങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.
National
ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.
പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.
ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.
രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും മൊഴിയെടുത്തതിനു പിന്നാലെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് കൊടിമരവും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.
ശബരിമലയില്‍ 2017ൽ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന സമയത്താണ് കൊടിമരം മാറ്റിസ്ഥാപിക്കുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിച്ചത്.
കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന അഷ്ടദിക്പാലക രൂപങ്ങൾ എവിടെയാണെന്ന കാര്യത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായില്ല.
കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വിൽപനയിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.
13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയ വകയിൽ ലഭിച്ച പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യ് വിൽപനയിൽ 13 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തൽ.
സംഭവത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും കോടതി അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല കൊള്ളക്കേസിൽ സർക്കാരിലെ ചിലർ ഇടപെടുന്നുണ്ടെന്നും അതിനാൽ അന്വേഷണം പൂർണമായും സിബിഐക്ക് വിടണമെന്നും തന്ത്രി സമാജം ആവശ്യപ്പെട്ടു.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡൻഡ് പി.എസ്. പ്രശാന്ത് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അഖില തന്ത്രി പ്രചാരക് സഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിന് എതിരു നിന്നതിന് തന്ത്രിമാർക്കെതിരെ പ്രതികാരം ചെയ്യുകയാണ്. ഒരുപാട് ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നുണ്ടാകാം , അതെല്ലാം തന്ത്രിയുടെയും മേൽശാന്തിയുടെയും തലയിലിടുന്നത് അംഗീകരിക്കാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
District News
എരുമേലി : ചേനപ്പാടി എസ്എൻഡിപി പടിക്കൽ മണിമലയാറ്റിലേക്ക് വൻ തോതിൽ മാലിന്യം തള്ളിയ നിലയിൽ. മാലിന്യങ്ങളിൽ നിന്ന് ലഭിച്ച വൈദ്യുതി ബില്ലുകളും മുണ്ടക്കയത്തെ ഒരു ഹോട്ടലിലെ ബില്ലും ഉൾപ്പടെ നാട്ടുകാർ പഞ്ചായത്തിന് കൈമാറി പരാതി നൽകിയതോടെ അന്വേഷണം തുടങ്ങി.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ മുൻനിർത്തി ബില്ലുകളിലെ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി.
ഐ പാക് തലവൻ പ്രതീക് ജയിനിന്റെ വസതിയിൽനിന്ന് രേഖകൾ കാണാതായ സംഭവത്തിൽ പങ്കുള്ള ഇഡി ഉദ്യോഗസ്ഥരെയാണ് പോലീസ് ആദ്യം തെരയുന്നത്.
ഇന്നലെ രാവിലെ ഷേക്ക്സ്പിയർ സരണി പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ ജയ്നിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങളും ഡിവിആർ റിക്കാർഡിംഗുകളും ശേഖരിച്ചു. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ പ്രക്രിയ പൂർത്തിയായാൽ ഉടനെ ആരോപണവിധേയർക്ക് നോട്ടീസ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്മങ്ങളില്നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.
യുവതലമുറ രംഗത്തേക്ക്
മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന് മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകന് മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന് കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.
13 രാജ്യങ്ങളിൽ
കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്‍പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്മദത്തന് ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.
District News
അഞ്ചൽ : പൊതുവഴിയില്‍ ഉപേക്ഷിച്ച നിലയിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭ വത്തിൽ അന്വേഷണം ഊർജി തമാക്കി പോലീസ്. ഏരൂർ മണലിൽ അണ്ടത്തൂർ ക്ഷേത്രം റോഡിൽ ഏദ് ഭവൻ സാമുവിന്റെ വീടിനു സമീപം ഉള്ള നടവഴിയിലാണ് കഴിഞ്ഞ ചൊവ്വാ ഴ്ച വൈകുന്നേരം ആറിന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഗോളാകൃതിയിൽ സ്ഫോടകവസ്തു കാണപ്പെട്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്നു ഏരൂർ പോലീസ് ബുധ നാഴ്ച സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇവ കസ്റ്റഡിയിലെടുത്തു.
പിന്നീട് കൊല്ലത്തുനിന്നും എത്തിയ ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു നിര്‍വീര്യമാക്കി. വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ ഏതുതരം സ്ഫോടക വസ്തു ആണെന്ന് കണ്ടെത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് മാസം 11ന് ഇവിടെ പന്നിപ്പടക്കം കടിച്ചു സ്ഫോടനമുണ്ടായി വളർത്തുനായയുടെ തല ചിതറി പോവുകയും സ്ഫോടനത്തിൽ വീടിനു തകരാർ സംഭവിക്കുകയുമുണ്ടായിരുന്നു.
തുടർന്ന് നടന്ന തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തുകയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അന്ന് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമായാണ് കഴിഞ്ഞ ദിവസം വീടിനു സമീപം ഉള്ള നടവഴിയിൽ നിന്നും പന്നിപ്പടക്കം കണ്ടെത്തുന്നത്.
തന്റെ പുരയിടത്തിൽ കൃഷി ഇല്ലെന്നും പന്നികൾ കടന്നുപോകുന്ന വഴി അല്ലെന്നും മനഃപൂർവം തന്നെയും കുടുംബത്തെയും കൊല്ലാൻ വേണ്ടി ചെയ്തതാണെന്നുമാണ് സാമു ആരോപിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ടു പരിസരവാസിയായ ഒരാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികപരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിലാണു വിജിലൻസ് തൃശൂർ യൂണിറ്റ് പരിശോധന നടത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ കൂറുമാറി ഇടതുപക്ഷത്തിനു വോട്ടുചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇതുസംബന്ധിച്ച് അനിൽ അക്കര വിജിലൻസിനു പരാതി നൽകുകയായിരുന്നു.
കോഴവാഗ്ദാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സിപിഎം എംഎൽഎമാരുടെ പേരിലും ആരോപണമുയർന്നിട്ടുണ്ട്. തളി ഡിവിഷനില്‍നിന്നാണ് ഇ.യു. ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂറുമാറി വോട്ടുചെയ്തശേഷം ജാഫർ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: മന്ത്രവാദ ആഭിചാര പ്രവര്‍ത്തന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സെല്‍ രൂപവത്കരിക്കുന്നതു പരിഗണിക്കണമെന്ന് ഹൈക്കോടതി.
നിയമനിര്‍മാണം നീളുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. കേരള യുക്തിവാദി സംഘം നല്കിയ ഹര്‍ജിയിലാണ് നടപടി. 2019ല്‍ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് മന്ത്രവാദ ആഭിചാര പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമാണ് ശിപാര്‍ശ ചെയ്തിരുന്നത്.
എന്നാല്‍, ഇതിനുള്ള ശ്രമങ്ങള്‍ 2023ല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ഇപ്പോള്‍ മഹാരാഷ്ട്ര, കര്‍ണാടക മാതൃകയില്‍ അന്ധവിശ്വാസവിരുദ്ധ നിയമമാണ് പരിഗണിക്കുന്നത്.
ഇതിലേക്കുള്ള നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ സമിതി മൂന്നുതവണ യോഗം ചേർന്നുവെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും സമൂഹത്തില്‍നിന്നും അഭിപ്രായം തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമോപദേശം വേണ്ടിവന്നാല്‍ മതിയായ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, അഭിപ്രായ രൂപവത്കരണവും സമിതികളെ നിയോഗിക്കലും മാത്രമാണ് വര്‍ഷങ്ങളായി നടക്കുന്നതെന്നും കുറ്റകൃത്യങ്ങള്‍ പലയിടത്തും തലപൊക്കുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ഭാരതീയ ന്യായസംഹിത, ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് തുടങ്ങി നിലവിലുള്ള നിയമങ്ങള്‍ വച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്പെഷല്‍ സെല്‍ പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിയോടു നിര്‍ദേശിക്കുകയായിരുന്നു.
National
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയിലുണ്ടായ ഇരട്ടസ്ഫോടനത്തിന്റെ അന്വേഷണച്ചുമതല എന്‍ഐഎയ്ക്ക്. തിങ്കളാഴ്ച രാവിലെ ഫൂഗക്ചാവോ പോലീസ് സ്റ്റേഷന് പരിധിയിലെ നഗൗക്കോണില് ഉണ്ടായ തുടര്‍ച്ചയായ സ്ഫോടനങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പുലര്‍ച്ചെ 5.45 ഓടെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍വച്ചാണ് ആദ്യ സ്ഫോടനം ഉണ്ടായത്. രാവിലെ 8.45 ഓടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. കേസ് കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി സംസ്ഥാന പോലീസ് പ്രസ്താവനയിറക്കി.
സ്ഫോടനം നടന്നതിന്റെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുന്നതായും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ ഇന്‍ഡിജീനസ് പീപ്പിള്‍ ഓര്ഗനൈസേഷന്, ഓള് മണിപ്പുര്‍ സ്റ്റുഡന്റ്സ് യൂണിയന് എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്ഫോടനങ്ങളെ കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് മെയ്തെയ് സിവില്‍ ഓര്ഗനൈസേഷന് കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റിയും ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കുക്കി-മെയ്തേയ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇതിനോടകം 260ല്‍ അധികമാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് 2025 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലാണ്.
District News
റാന്നി: ഇടമുറിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് റാന്നി വനം റേഞ്ച് ഓഫീസര്‍ ബി.ആർ. ജയന്, കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന് മാര്ട്ടിന് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗ് തൊഴിലാളി പുന്നയ്ക്കാട്ട് സുനിലാണ് പുലിയെന്നു തോന്നിക്കുന്ന വന്യ ജീവിയെ കണ്ടത്. ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലി നടത്തുന്നതിനിടയിലാണ് വന്യജീവിയെ കണ്ടതെന്ന് സുനിൽ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹയർസെക്കൻഡറി സ്കൂൾ,സ്ഥലത്തെ അങ്കണവാടി എന്നിവിടങ്ങളിലെത്തി അധികൃതരെ വിവരം ധരിപ്പിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രാഥമിക പരിശോധനയില്‍ സംശയകരമായതൊന്നും കണ്ടെത്താനായിട്ടില്ല. പുലിയുടെ കാല്പാടുകൾ, കാഷ്ഠങ്ങള്, മറ്റു മൃഗങ്ങളെ ആക്രമിച്ചതായുള്ള വിവരങ്ങളും ഇല്ല. ജനവാസ മേഖലകളായതിനാല്‍ പുലിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. കാട്ടപൂച്ച പോലെയുള്ള മൃഗമാകാനാണ് സാധ്യതയെന്ന് പറയുന്നു.
റബര്‍ബോര്‍ഡ് തോട്ടം അടുത്തുള്ളതിനാല്‍ ഈ സാധ്യതയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളുന്നില്ല. പ്രദേശത്ത് തുടർ പരിശോധന നടത്തുകയും രാത്രിയിൽ പെട്രോളിംഗ് ഡ്യൂട്ടി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും സ്ഥലത്ത് ആവശ്യമെങ്കിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും റേഞ്ച് ഓഫീസര്‍ ബി.ആർ. ജയന് പറഞ്ഞു.
കരികുളം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, എസ്എഫ്ഒ എം. ഷിനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരും നാട്ടുകാരും പരിശോധനയിൽ പങ്കാളികളായി
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
National
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധിയുടെ മൊഴി നിര്‍ണായകമാണ്.
സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്.
ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിലെ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
ഒരു പെറ്റീഷൻ കൊടുത്തപ്പോഴേക്കും ഇരുചെവിയറിയാതെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേരളചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. അതുതന്നെ സംശയാസ്പദമാണ്.
സിപിഎം ഏരിയാ കമ്മിറ്റി അംഗം ബാബുവുമായുള്ള ശബ്ദരേഖ ജാഫർ നിഷേധിച്ചിട്ടുണ്ടോയെന്നും സിപിഎം നേതാക്കന്മാർ നിഷേധിച്ചിട്ടുണ്ടോയെന്നും ടാജറ്റ് ചോദിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ പറയുന്നത്. ഞങ്ങളെ സംബന്ധിച്ച് തെറ്റുപറ്റിയാൽ പറ്റിയെന്നു പറയുകയും അതിനു തക്കതായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടാണു ജനങ്ങളോടു സംസാരിക്കുന്നത്.
മറ്റത്തൂരിൽ ഒരംഗത്തെ ചാക്കിട്ടു പിടിക്കുന്നു. വല്ലച്ചിറയിൽ ബിജെപിയുടെ വോട്ട് അസാധുവാകുന്നു. അവിടെ പ്രസിഡന്റ് സ്ഥാനം കിട്ടിയ രമാ പ്രകാശിനെ രാജിവയ്പിച്ചില്ല. ഇവിടെ ലീഗ് സ്വതന്ത്രൻ മാറ്റി വോട്ട് ചെയ്യുന്നു. ഇത്തരം സാഹചര്യമുണ്ടായിട്ടും സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ജനാധിപത്യ വ്യവസ്ഥയ്ക്കു നിരക്കാത്ത കാര്യങ്ങളാണു നടന്നതെന്നു സ്പഷ്ടമാണ്. എന്നാൽ, അതെല്ലാം നിഷേധിച്ച് ഇതൊന്നുമില്ലെന്നു വരുത്തിത്തീർക്കാനും അങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് സിപിഎം ശ്രമം.
വടക്കാഞ്ചേരി വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കട്ടെ. എല്ലാം പുറത്തുവരും. എന്നാൽ, ഒന്നും സംഭവിച്ചിട്ടില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി പൊടിതട്ടിപ്പോകുന്ന രീതിയാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എന്തുകൊണ്ട് ആദ്യമേ പ്രതികരിച്ചു? ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതികരിക്കാതെ, താഴെ നടന്ന ഒരു കാര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴവിവാദത്തെക്കുറിച്ച് വിജിലൻസ് സംഘം വടക്കാഞ്ചേരിയിലെത്തി അന്വേഷണം നടത്തി.
കൂറുമാറാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനംചെയ്തെന്ന യുഡിഎഫ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ വിജിലൻസ് സംഘം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നതോടൊപ്പം സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ തെളിവുകളും വിജിലൻസ് സംഘം ശേഖരിക്കുന്നുണ്ട്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിനു നിർദേശം നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദേശം നല്‍കിയത്.
സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പോലീസ് തനിക്ക് ലാപ്ടോപ്പ് വാങ്ങിത്തരണമെന്നുമാണ് അഭിരാമിന്റെ ആവശ്യം. കൂടാതെ തനിക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.
പോലീസ് അതിക്രമത്തില്‍ അഭിരാമിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ തകർന്നിരുന്നു. ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് കയറിയ പോലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രമില്‍ പങ്കുവച്ചു. എന്നാൽ അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പോലീസിന്റെ വിശദീകരണം.
Kerala
അമ്പലപ്പുഴ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലിൽ അഞ്ചുമാസത്തിനു ശേഷം ഫൈബർ ചില്ല് കണ്ട സംഭവത്തിൽ അന്വേഷണം തുടങ്ങി. യുവാവിന്റെ പരാതിയിൽ മെഡിക്കൽ കോളജ് സുപ്രണ്ട് നാലംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
പുന്നപ്ര കൊച്ചുപറമ്പിൽ അനന്തുവിന് (27) ജൂലൈ 17-നാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് മറിയുകയായിരുന്നു. വലതു കാൽമുട്ടിനു താഴെ മുറിവേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആദ്യദിവസം മുറിവിൽ തുന്നലിട്ടു. അടുത്ത ദിവസം അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടർമാർ പ്ലാസ്റ്ററുമിട്ടു.
നീരും വേദനയും കുറയാതായപ്പോൾ അനന്തു വീണ്ടും ആശുപത്രിയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാർജ് ചെയ്തത്.
തുടർന്ന് ഡിസംബർ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ മുറിവേറ്റ ഭാഗത്ത് രണ്ട് സെന്റിമീറ്റർ നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടിനും അമ്പലപ്പുഴ പോലീസിനും അനന്തു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
ആർഎംഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗത്തിലെ ഡോ. അനിൽകുമാർ എന്നിവരെ അന്വേഷണത്തിൽ നിയോഗിച്ചതായി സൂപ്രണ്ട് ഡോ. എ. ഹരികുമാർ അറിയിച്ചു. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണെന്നും പിണറായി വിജയൻ പറഞ്ഞു.
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ച മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണെന്നും ആരോപിച്ചു. എസ്ഐടി നല്ല നിലയിൽ അന്വേഷണം നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ അന്വേഷണത്തിൽ പരാതികളില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് തങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ചന്ദ്രാപുർ: മഹാരാഷ്ട്ര വൃക്കവാണിഭക്കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. ചന്ദ്രാപ്പുരിലെ ഒരു കർഷകൻ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണം ഏജന്റുമാരും, വൃക്കദാതാക്കളും ഡോക്ടർമാരും ആശുപത്രിയും ഉൾപ്പെടുന്ന അതിവിപുലമായ ഒരു റാക്കറ്റിൽ എത്തിനിൽക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് നിരവധി തവണ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു.
പലിശക്കാരുടെ ബാധ്യത തീർക്കാൻ വൃക്ക വിൽക്കേണ്ടിവന്ന റോഷൻ കുഡെ എന്ന കർഷകൻ നൽകിയ പരാതിയാണ് അന്വേഷണത്തിന്റെ തുടക്കം.
Kerala
കണ്ണൂർ: ശബരിമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎമ്മിന്റെ ഒരു മുൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയായ വ്യക്തിയും ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്പോൾ കോൺഗ്രസുകാർക്കാണ് കവർച്ചയുമായി ബന്ധമെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത് പരിഹാസ്യമാണ്. ജനങ്ങൾ വിഡ്ഢികളാണെന്നു മുഖ്യമന്ത്രി ധരിക്കരുതെന്നും ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നത്. എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല. എസ്ഐടി അവരുടെ ജോലി ചെയ്യട്ടെ.
പക്ഷേ, ഇത് അന്താരാഷ്ട്ര മാനങ്ങൾ ഉള്ള ഒരു കേസ് ആയതുകൊണ്ട് എസ്ഐടിക്ക് അന്വേഷിക്കാൻ കഴിയാതെ വരുന്നുണ്ട്. അതിനാലാണ് കോടതിയുടെ നിയന്ത്രണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകൾ മോഷണം പോകുന്നുണ്ടോ എന്നതും അന്വേഷിക്കണം.
വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മുഴുവൻ ലേലം ചെയ്യാൻ തീരുമാനിച്ചത്. വിളക്കുകൾ, വാർപ്പുകൾ, കിണ്ടികൾ, മൊന്ത, പുരാതനങ്ങളായിട്ടുള്ള ഈ വസ്തുക്കളൊക്കെ ലേലം ചെയ്യാൻ തീരുമാനിച്ചു. അന്ന് അതിനെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ സഭയ്ക്കകത്തും പുറത്തും എതിർത്തു. എതിർത്തില്ലായിരുന്നെങ്കിൽ ഇത് മുഴുവൻ അടിച്ചുകൊണ്ട് പോകുമായിരുന്നു.
വാസു പ്രസിഡന്റും കടകംപള്ളി ദേവസ്വം ബോർഡ് മന്ത്രിയുമായിരുന്ന കാലം മുതൽ ആരംഭിച്ച കൊള്ളയാണിത്. വൻ മാഫിയകൾ ഇതിനു പിന്നിലുണ്ട്. അവരെ സംരക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Sports
ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയ ഇംഗ്ലീഷ് താരങ്ങള്‍ അമിത മദ്യപാനത്തിലായിരുന്നെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജിംഗ് ഡയറക്ടര്‍ റോബ് കീ അന്വേഷണം ആരംഭിച്ചതായാണ് സൂചന. പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റ് പോരാട്ടങ്ങള്‍ക്കിടയിലെ ഇടവേളയിലായിരുന്നു സംഭവം.
അഞ്ച് മത്സരപരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റും പരാജയപ്പെട്ട് ഇംഗ്ലണ്ട് ഇതിനോടകം ആഷസ് കൈവിട്ടു. വെറും 11 മത്സരദിനങ്ങളില്‍ 2025-26 ആഷസ് പരമ്പര ഇംഗ്ലണ്ട് കൈവിട്ടെന്നതാണ് ശ്രദ്ധേയം. ഈ നാണക്കേടിന്റെ ഇടയിലാണ് ഇപ്പോള്‍ മദ്യപാന പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്.
ബ്രിസ്ബെയ്നിലെ റിസോട്ട് ടൗണ്‍ ആയ നൂസയിലായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ റിലാക്സേഷനായി ഒത്തുകൂടിയത്. ബ്രിസ്ബെയ്നില്‍ രണ്ടു ദിവസത്തെ മദ്യപാനത്തിനുശേഷമാണ് നൂസയില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഒത്തുകൂടിയതെന്നാണ് വിവരം.
ടെസ്റ്റിന്റെ ഇടവേളയില്‍ റിലാക്സ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് റോബ് കീയുടെ നിലപാട്. എന്നാല്‍, ടീം അംഗങ്ങള്‍ അമിതമായി മദ്യപിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇംഗ്ലീഷ് താരങ്ങള്‍ ആറ് ദിവസം മദ്യത്തിലായിരുന്നെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും രസകരം ആദ്യ മൂന്നു മത്സരങ്ങളിലായി 11 ദിവസം മാത്രമാണ് കളി നടന്നത്. ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് കളിച്ച ദിനങ്ങളുടെ, പകുതിയില്‍ അധികംദിനങ്ങള് ഇംഗ്ലീഷ് താരങ്ങള്‍ മദ്യത്തിലായിരുന്നെന്നു ചുരുക്കം.
ആഷസില്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ ഏകദിന ടീം ന്യൂസിലന്‍ഡ് പര്യടനത്തിനിടെയും അമിത മദ്യപാനത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ വൈറ്റ്ബോള്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, ബാറ്റര്‍ ജേക്കബ് ബെഥേല്‍ എന്നിവര്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന്റെ തലേ രാത്രിയില്‍ മദ്യത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ആഷസിനു തൊട്ടുമുമ്പ് ന്യൂസിലന്‍ഡിലെത്തിയ ഇംഗ്ലണ്ട്, മൂന്നു മത്സര ഏകദിന പരമ്പര 3-0നു കൈവിട്ടിരുന്നു. മൂന്നാം ഏകദിനത്തിന്റെ തലേ രാത്രിയില്‍ ബ്രൂക്കും ബെഥേലും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ടീം ഡയറക്ടറിന്റെ അന്വേഷണപരിധിയിലുണ്ട്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് ബോക്സിംഗ് ഡേയില്‍ (ഡിസംബര്‍ 26) മെല്‍ബണില്‍ ആരംഭിക്കും.
Kerala
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അലൻ പെൺകുട്ടിയെ കൊന്നത് കല്ലുകൊണ്ട് തലക്കടിച്ചു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. 22 കിലോയുള്ള കല്ല് തലയിലിട്ടാണ് കൊലപാതകമെന്നും പോലീസ് കണ്ടെത്തി.
പ്രതി അലനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കുറ്റകൃത്യത്തിന് ശേഷം വേഷം മാറിയാണ് അലൻ രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു.
അലൻ നേരത്തേയും പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കാലടി പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മികുട്ടി അമ്മ (80) ആണ് മരിച്ചത്. അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. ലക്ഷ്മികുട്ടി അമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ അടുക്കളയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നാളെ മാത്രമേ നടക്കുകയുള്ളൂ. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും നാളെ സംഭവ സ്ഥലം പരിശോധിക്കും.
കഴിഞ്ഞ വർഷം വീട്ടിൽ സ്വർണ കവർച്ച നടന്നിരുന്നതായും കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു.
തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെ ഹൈക്കോടതി വൈള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്ഐടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.
വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്ക്കുന്നു. സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ. ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്.
ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്കി.
National
അമരാവതി: ആന്ധ പ്രദേശിലെ വിജയവാഡയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ മധ്യവയസ്കനെ കുത്തിക്കൊന്നു. പത്ത് രൂപ ചോദിച്ചിട്ട് കൊടുക്കാത്തത് കാരണമാണ് പതിനേഴുകാരൻ 49 കാരനായ ടാറ്റാജി എന്നയാളെ കൊന്നത്.
മദ്യ വിൽപനശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാൻ പതിനേഴുകാരൻ ടാറ്റാജിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച ടാറ്റാജി പതിനേഴുകാരനോട് ദേശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പതിനേഴുകാരൻ ടാറ്റാജിയെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ ടാറ്റാജി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരല്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വാളയാറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാവണം.
എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കണം. കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണം. പാലക്കാട് അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം.
ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27 രാവിലെ പത്തിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Kerala
കൊച്ചി: സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
കോതമംഗലം ഭാരത് ലജ്ന ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരായ സോണിയ സെബാസ്റ്റ്യന്‍, നിഥിന്, ഗിരീഷ്, അലന്, അലക്സ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ റാം മന്ദിര്‍ വീട്ടില്‍ ഉമേഷ് കുമാര്‍ (64) ആണ് തട്ടിപ്പിനിരയായത്. സൊസൈറ്റില്‍ പണം നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇതുപ്രകാരം 2022 മാര്‍ച്ച് 15ന് ഉമേഷ് കുമാര്‍ തന്റെ ഐസിഐസിഐ ബാങ്കിലെ മരട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും പ്രതിയായ സോണിയ സെബാസ്റ്റ്യന്റെ ആക്സിസ് ബാങ്ക് കോതമംഗലം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്കി. എന്നാല്‍ ഇതുവരെ വാഗ്ദാനം ചെയ്ത പലിശയോ തട്ടിയെടുത്ത തുകയോ ഉമേഷ് കുമാറിന് നല്‍കിയില്ല. ഇതേതുടര്‍ന്നാണ് ഉമേഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്.
Kerala
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷയാണ് തലശേരി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇദ്ദേഹം വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും കളക്ടര്‍ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
കേസില്‍ പി.പി. ദിവ്യ മാത്രമാണ് പ്രതി. ദിവ്യയെ പ്രതിചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തലശേരി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തിയട്ടുണ്ട്.
അസ്ഥകൂടത്തിന് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.
സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.
Kerala
കൊച്ചി: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പോലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ തന്നെ ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി നാല് ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പത്തുമണിക്ക് കളമശേരിയിൽ നടക്കും. മരണ കാരണം ഉറപ്പിച്ച ശേഷം സമഗ്രാന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്ത ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിരിക്കുകയാണ് പോലീസ്. കൂടുതൽ പേരെ പോലീസ് ചൊദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ചയാണ് ചിത്രപ്രിയയുടെ പോസ്റ്റുമോർട്ടം.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. പട്ടാമ്പി വീരമണിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്കി.
പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നല്‍കിയത്
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയാറാണെന്നും ചെന്നിത്തല അറിയിച്ചു.
പ്രത്യേകാന്വേഷണ സംഘം അന്വേഷണത്തിന് തയാറെങ്കില്‍ ഈ ഓപ്പറേഷനെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയെ അന്വേഷവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഈ കടത്തുമായി ബന്ധമുണ്ട്.
ഈ പുരാവസ്തു കടത്തിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.
Kerala
കൊല്ലം: കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധീകൃതരോടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ ഉയരപ്പാതയുടെ നിർമാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഭൂപ്രകൃതിയ്ക്കും പ്രദേശത്തിന്റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വീസ് റോഡുകളെയും വേര്‍തിരിച്ച് വന്മതില് കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നത്.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എര്‍ത്ത് റിടൈയിനിംഗ് വാളുകള്‍ക്ക് പകരം പില്ലറിന്മേലുളള എലിവേറ്റഡ് ഹൈവേയാണ് നിർമിക്കേണ്ടത്. എര്‍ത്ത് റിടൈനിംഗ് വാളുകള്‍ ഉപയോഗിച്ചുള്ള ഉയരപ്പാതയ്ക്ക് പകരം എലിവേറ്റഡ് ഹൈവേ എന്ന നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഇത്തരം നിർമാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.
രൂപകല്‍പ്പനയിലും നിർമാണത്തിലും ഉണ്ടായിട്ടുള്ള അപകാത മൂലം സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം അപകടകരമായ നിലയില്‍ തുടരുകയാണ്. അടിയന്തരമായി വിദഗ്ധ സംഘത്തിന്റെ പരിശോധന നടത്തി എര്‍ത്ത് റിടൈനിംഗ് വാള് ഉപയോഗിച്ചുള്ള ഉയരപ്പാതയുടെ നിർമാണം പുനപരിശോധിക്കണമെന്നും സർവീസ് റോഡിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സംഭവത്തില്‍ കേടുപാടു പറ്റിയ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങൾ റദ്ദാക്കിയത്. ഇൻഡിഗോ മാത്രം റദ്ദാക്കിയത് 150 ഓളം സർവീസുകളാണ്. എയർ ഇന്ത്യയും നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവാണെന്നും ചെക്കിൻ സോഫ്റ്റ്വെയറിലെ തകരാറാണെന്നും വിവരങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
മൊത്തം സർവീസുകളിൽ വെറും 35 ശതമാനം മാത്രമേ ഇൻഡിഗോ കഴിഞ്ഞ ദിവസം സർവീസ് നടത്തിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ച മാത്രം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങൾ പ്രകാരം കൂടുതൽ ജീവനക്കാരുടെ പട്ടിക തയാറാക്കുന്നതിനാൽ എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://www.goindigo.in/check-flight-status.html എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപഭോക്താക്കളോട് എയർലൈൻ അഭ്യർഥിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അരിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ൽ നൽകേണ്ടത്. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ബുധനാഴ്ച ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.
കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും തന്നെക്കാള്‍ അടുത്ത ബന്ധമുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് തന്ത്രിമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കടകംപള്ളി സുരേന്ദ്രനില്‍ നിന്നു മൊഴിയെടുത്തിയിരുന്നില്ല. കോടതി നിര്‍ദേശാനുസരണം മാത്രമായിരിക്കും കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം.