ബജറ്റ് പ്രഖ്യാപനത്തെ നിക്ഷേപകർ ഉറ്റുനോക്കുന്നു. ഫെബ്രുവരി ഒന്നാം തിയതി ഞായറാഴ്ച നടക്കുന്ന ബജറ്റ് പ്രഖ്യാപന ദിനത്തിൽ ഇന്ത്യൻ ഓഹരിവിപണി തുറന്നു പ്രവർത്തിക്കുമെന്നതു ഫണ്ടുകളെ രംഗത്തു സജീവമാക്കാം. മുന്നിലുള്ള രണ്ടാഴ്ച മുൻനിര ഇൻഡക്സുകൾ താഴ്ന്ന തലങ്ങളിലേക്ക് ചാഞ്ചാടിയാൽ പുതിയ നിക്ഷേപത്തിന് അവർ അവസരം കണ്ടെത്താം.
ബോംബെ സെൻസെക്സ് അഞ്ച് പോയിന്റ് നഷ്ടത്തിലും നിഫ്റ്റി സൂചിക 11 പോയിന്റ് നേട്ടത്തിലുമാണു പിന്നിട്ടവാരം.
വിപണി പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനക്കാരാണെങ്കിലും കനത്ത നിക്ഷേപം വഴി വിപണിയുടെ അടിയൊഴുക്ക് ആഭ്യന്തര ഫണ്ടുകൾ ശക്തമാക്കുന്നു. സാങ്കേതികമായി നിഫ്റ്റി സെല്ലർമാർക്ക് അനുകൂലയെങ്കിലും സൂചികകയെ 25,280നു മുകളിൽ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ.
രൂപ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലെ കാലതാമസവും വിദേശ ഇടപാടുകാരെ പുതിയ ബാധ്യതകളിൽനിന്നും അകറ്റുന്നു. ഒരു വർഷത്തിൽ രൂപയ്ക്കു നേരിട്ട അഞ്ച് ശതമാനം മൂല്യ തകർച്ച തടയാൻ കേന്ദ്ര ബാങ്കിനു കഴിഞ്ഞില്ല. അമേരിക്കൻ ഭീഷണികളെ മറികടക്കാനും സാന്പത്തിക -വ്യവസായിക മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽക്കുന്നതുമായ ബജറ്റ് പുറത്ത് വരുമെന്ന നിഗമനത്തിലാണു പ്രദേശിക നിക്ഷേപകർ.
നിഫ്റ്റിയിലെ നീക്കം
സാങ്കേതികമായി ബുള്ളിഷ് മനോഭാവത്തിൽനിന്നും ദുർബലാവസ്ഥയിലേക്ക് വിപണി താത്കാലികമായി മുഖം തിരിക്കുമെന്നു കഴിഞ്ഞ വാരം സൂചന നൽകിയതാണ്. നിഫ്റ്റി 25,683നിന്നും 26,872 പോയിന്റ് വരെ കയറിയ വേളയിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ സൂചിക 25,472ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 25,694 പോയിന്റിലാണ്.
നിഫ്റ്റിക്ക് ആദ്യ താങ്ങ് 25,486 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ ഇതു നഷ്ടപ്പെട്ടാൽ 25,279ലേക്ക് പരീക്ഷണം നടത്താം. തിരിച്ചുവരവിനു ശ്രമിച്ചാൽ 25,896 - 26,079 നെ ലക്ഷ്യമാക്കും. ബജറ്റ് വിപണിക്ക് അനുകൂലമായാൽ മാർച്ച് ഒന്നിനു നിഫ്റ്റി 26,479നു മുകളിൽ ഇടംപിടിക്കും.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക് എസ്എആറും എംഎസിഡിയും സെല്ലർമാർ നേട്ടമാക്കാം. അതേസമയം, ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡായത് വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് അവസരമൊരുക്കാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സ് 25,788ൽനിന്നും 25,694ലേക്ക് താഴ്ന്നു. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ മുൻവാരം സൂചിപ്പിച്ച 25,550 - 25,250ലേക്ക് ദുർബലമാകാം. അതേസമയം, ഒരു പുൾ ബാക്ക് റാലിക്കു മുതിർന്നാൽ 26,500 - 26,750നെ ലക്ഷ്യമാക്കും. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 169 ലക്ഷം കരാറുകളിൽനിന്ന് 166 ലക്ഷമായി.
സെൻസെക്സിന്റെ ലക്ഷ്യം
സെൻസെക്സ് 83,576ൽനിന്നും കൂടുതൽ മുന്നേറാനാവാതെ 84,117 വരെ എത്തിയ ഘട്ടത്തിലെ വില്പന സമ്മർദത്തിൽ 82,858ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 83,570 പോയിന്റിലാണ്. വിപണിക്ക് ഈ വാരം 84,174ലാണ് ആദ്യ പ്രതിരോധം, ഇതു മറികടന്നാൽ 84,778നെ ലക്ഷ്യമാക്കും. അതേസമയം, വില്പന സമ്മർദം തുടർന്നാൽ 82,909 – 82,248ലെ താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരായി മൊത്തം 16,173.69 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. രണ്ടാഴ്ചകളിലെ അവരുടെ വാങ്ങൽ 33,768.27 കോടി രൂപയാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്കുതന്നെ മുൻതൂക്കം നൽകി, 14,265.58 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്കു തകർച്ച, സ്വർണ വിലയിൽ മുന്നേറ്റം
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. രൂപ 90.21ൽനിന്നും 91.09ലേക്ക് ദുർബലമായ ശേഷം വാരാന്ത്യം അല്പം മികവിൽ 90.66ലാണ്. നിലവിലെ സ്ഥിതിയിൽ 91.34 വരെ ദുർബലമാകാം, കരുത്തിനു ശ്രമിച്ചാൽ 90.25 - 89.94ൽ തടസമുണ്ട്. രാജ്യാന്തര സ്വർണ വിലയിൽ മുന്നേറ്റം.
ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4509 ഡോളറിൽനിന്നും 4549 ഡോളറിലെ റിക്കാർഡ് തകർത്ത് 4639 വരെ സഞ്ചരിച്ചു. ബുൾ ഓപ്പറേറ്റർമാരുടെ ശക്തമായ സ്വാധീനത്തിൽ റിക്കാർഡിനു മുകളിൽ ഔൺസിനു 90 ഡോളറിന്റെ കുതിപ്പ് നടത്തി വാരാന്ത്യം 4595 ഡോളറിലാണ്. ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ 4724 ഡോളർ വരെ റാലി തുടരാം. ഡെയ്ലി, വീക്കിലി ചാർട്ടുകൾ വിലയിരുത്തിയാൽ വീണ്ടും ഒരു 750 ഡോളർ റാലിക്കുള്ള കരുത്ത് കണ്ടെത്താനാവും.
Tags : Investors' eyes budget