കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം പത്തനംതിട്ടയാണെന്നു പറയാം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണികൾ എത്ര ശ്രമിച്ചാലും പത്തനംതിട്ടയിൽ മറുപടി പറയാതിരിക്കാനാകില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ ആ വിവാദവും കത്തിനിൽക്കുകയാണ്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായപ്പോൾ അതിലെ പാർട്ടി നിലപാട് വിശദീകരിച്ച് അണികളെ തദ്ദേശ തെരഞ്ഞെടുപ്പു ഗോദായിലേക്ക് ഇറക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പത്തനംതിട്ടയിലേക്ക് ഓടിയെത്തേണ്ടിവന്നു.
ത്രിതല പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 1099 സീറ്റുകളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പു നടക്കുന്നത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വൻ നേട്ടത്തിന്റെ പിൻബലത്തിലാണ് എൽഡിഎഫ് മത്സരരംഗത്തേക്കിറങ്ങിയത്.
ഒരുകാലത്ത് യുഡിഎഫിന്റെ ശക്തമായ കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയെ അടിമുടി ചുവപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് നേതൃത്വത്തിനു കൈവന്നിരുന്നു. എന്നാൽ, 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഇതെല്ലാം മാറിമാറിഞ്ഞുവെന്നും ശക്തമായ തിരിച്ചുവരവാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പോകുന്നതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ജില്ലയിൽ പര്യടനത്തിനെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും അടുത്ത ദിവസമെത്തും. എൽഡിഎഫിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കാണ് പ്രചാരണരംഗത്ത് സജീവമായുള്ളത്. മറ്റു നേതാക്കൾ വരുംദിവസങ്ങളിൽ എത്തും.
ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫിന് നാല് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. 12 അംഗങ്ങളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം നടത്തി. നാല് നഗരസഭകളിൽ തിരുവല്ലയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭരണസ്ഥിരത ഉണ്ടായില്ല. അടൂരിലും പത്തനംതിട്ടയിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. പന്തളം ബിജെപിയും ഭരിച്ചു.
വിമതഭീഷണി ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരേപോലെ നേരിടുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യുഡിഎഫിനു വിമതന്മാർ കുറവെന്ന് നേതാക്കൾ അവകാശപ്പെടുന്നു. മത്സരരംഗത്തു തുടരുന്ന വിമതർക്കെതിരേ നടപടിയും എടുത്തുവരുന്നു. ഘടകകക്ഷികളുമായി സുദൃഢബന്ധം നിലനിർത്തി സീറ്റ് വിഭജനം നടത്തിയെന്നതാണ് മറ്റൊരു അവകാശവാദം.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിലടക്കം തുടക്കത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിനു നേരിടേണ്ടിവന്നു. നഗരസഭകളിലെ തർക്കങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളിലും സമാനമായ വിഷയങ്ങളുണ്ട്. സ്വതന്ത്രരും വിമതരുമൊക്കെ ജയിച്ചുകയറുന്നതോടെ പലയിടത്തും ഭരണം പിടിക്കുകയെന്നത് മുന്നണികൾക്കു തലവേദനയായി മാറും. 2020ൽ സമാനവിഷയം ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളിൽ ഉണ്ടായതാണ്.
എൽഡിഎഫിനും ഇക്കുറി പലയിടത്തും വിമത പ്രശ്നങ്ങളുണ്ട്. ഘടകകക്ഷികൾക്കായി ചില സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവന്നപ്പോൾ സിപിഎമ്മുകാർ തന്നെ വിമതവേഷത്തിലെത്തിയിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കൾ കേരള കോൺഗ്രസ് ചിഹ്നത്തിലടക്കം മത്സരിക്കുന്നുണ്ട്.
സിപിഎമ്മിലാകട്ടെ സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എൻഡിഎ ഭരണം ലക്ഷ്യമിട്ട് പന്തളം നഗരസഭയിലും ചില ഗ്രാമപഞ്ചായത്തുകളിലും ശക്തമായ മത്സരത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ ചില മണ്ഡലങ്ങളിലും അവർക്കു വിജയപ്രതീക്ഷയുണ്ട്.
ശബരിമല വിഷയവും രാഹുൽ വിവാദവുമൊക്കെ പ്രാദേശിക വിഷയങ്ങൾ മറച്ചുപിടിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ചർച്ചയാകുന്നില്ല.
പദ്ധതിവിഹിതം വെട്ടിക്കുറച്ചതും ഇതിലൂടെ ഗ്രാമീണ മേഖലകളിലുണ്ടായ വികസന സ്തംഭനവുമെല്ലാം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തെരുവുനായ വിഷയവും വന്യമൃഗശല്യവും അടക്കം വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവരണമെന്ന പൊതുതാത്പര്യത്തെയും രാഷ്ട്രീയമത്സരം വഴിമാറ്റിയിരിക്കുകയാണ്.
സ്ഥാനാർഥികളുടെ മികവ് രാഷ്ട്രീയത്തിനതീതമായി വിഷയമാക്കിയിട്ടുണ്ട്. മത്സരരംഗത്ത് യുവസ്ഥാനാർഥികൾ ഇക്കുറി വേണ്ടുവോളമുണ്ട്. 21 വയസുകാർ മുതൽ രംഗത്തിറങ്ങിയിരിക്കുകയാണ്. ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ നല്ലൊരു പങ്കും മത്സരിക്കാനുണ്ടെന്നുള്ളതും പ്രത്യേകതയാണ്.
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലും യുവനിരയ്ക്ക് മുന്നണികൾ പ്രാമുഖ്യം നൽകിയിട്ടുണ്ട്. സിപിഐ വിട്ട് സമീപകാലത്ത് കോൺഗ്രസിൽ ചേർന്ന് ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുന്ന പള്ളിക്കൽ ഡിവിഷൻ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. സിപിഐയുടെ മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീലതാ രമേശാണ് എൽഡിഎഫ് സ്ഥാനാർഥി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തുടർച്ചയായി മത്സരിച്ചുവരുന്നവരും മുൻ എംഎൽഎ കെ.സി. രാജഗോപാലുമൊക്കെ സ്ഥാനാർഥികളായുണ്ട്.3549 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളതിൽ 1910 വനിതകളും 1639 പുരുഷന്മാരുമാണ്.
Tags : Pathanamthitta Kerala Local body election no subject poverty UDF LDF NDA BJP Congress CPM CPI