മെട്രോ നഗരത്തിലെ ഓട്ടപ്പാച്ചിലും ഗോത്രവിഭാഗത്തിനായി വനത്തിനുള്ളിൽ പോളിംഗ് ബൂത്തും. എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു കാഴ്ചകളിൽ വൈവിധ്യങ്ങൾ ഏറെയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടിനും നഗരത്തിനും ഒരേ താളം, ഒരേ വേഗം.
വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്താൻ അഞ്ചു ദിനം ശേഷിക്കേ, ആഘോഷിക്കപ്പെടുന്ന പ്രചാരണങ്ങൾ കുറവെങ്കിലും വോട്ടർമാരെ നേരിട്ടു കണ്ടുള്ള വോട്ടഭ്യർഥനകൾക്കു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഒട്ടും പിന്നിലല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമാണെന്നിരിക്കെ, സൂക്ഷ്മതയോടെ കിട്ടാവുന്ന വോട്ടെണ്ണി, കണക്കുകൂട്ടി, അടിയൊഴുക്കുകൾ അറിഞ്ഞ്, കരുക്കൾ നീക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. മൂന്നു മുന്നണികളുടെയും സംസ്ഥാന, കേന്ദ്ര നേതാക്കൾ എറണാകുളത്തെത്തി പ്രചാരണത്തിൽ പങ്കാളികളായി. വരുംദിനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്തുന്നതോടെ പോരാട്ടം മുറുകും.
കോർപറേഷൻ ആരു പിടിക്കും?
കൊച്ചി കോർപറേഷൻ ഭരണം ആർക്കെന്ന ചോദ്യം എറണാകുളം ജില്ലാ അതിർത്തി കടന്നുമുള്ള തെരഞ്ഞെടുപ്പു ചർച്ചകളിൽ മുഖ്യവിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷം മികച്ച നഗരഭരണമെന്ന പ്രചാരണത്തിന്റെ തോണിയിലേറിയാണ് എൽഡിഎഫ് ഇക്കുറിയും കൊച്ചിയിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. ഭരണത്തുടർച്ചയ്ക്കായി ചിട്ടയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇടതുനേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ട വിമതശല്യമൊഴിച്ചാൽ എൽഡിഎഫിൽ സ്ഥിതി ശാന്തമാണ്.
കഴിഞ്ഞ വർഷം കൈവിട്ട കോർപറേഷൻ ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ, എറണാകുളം തങ്ങളുടെ കോട്ടയെന്ന പെരുമയ്ക്കാണു പരിക്കേൽക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അടിവരയിട്ടു പഠിച്ചുകഴിഞ്ഞു. ഘടകകക്ഷികളുമായുള്ള അഭിപ്രായസമന്വയവും മികച്ച സ്ഥാനാർഥിപ്പട്ടികയും മുൻനിർത്തി യുഡിഎഫ് പ്രചാരണത്തിൽ മുന്നേറുന്നുണ്ട്.
കോൺഗ്രസിനു പതിവുപോലെ വിമതശല്യം കോർപറേഷനിലുമുണ്ട്. പത്തു ഡിവിഷനുകളിൽ വിമതന്മാർ പാർട്ടി സ്ഥാനാർഥികൾക്കു തലവേദനയാകുന്നു. ഭരണം കിട്ടിയാൽ മേയർ കസേര നോട്ടമിട്ട് മൂന്നിലധികം പേരുണ്ടെന്നതും ചർച്ചകളിലുണ്ട്. 76 ഡിവിഷനുകളുള്ള കൊച്ചി കോർപറേഷനിൽ 65ലും കോൺഗ്രസ് സ്ഥാനാർഥികളാണ്. മറ്റിടങ്ങളിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ.
പാളയത്തിലെ പട എൻഡിഎയിൽ ഏൽപിച്ച ക്ഷീണം മാറിയിട്ടില്ല. നിലവിൽ അഞ്ചു കൗൺസിലർമാരുള്ള എൻഡിഎയ്ക്ക് ഇക്കുറി നാലു സീറ്റുകളിൽ സ്ഥാനാർഥികളില്ല. ഭൂരിഭാഗം ഡിവിഷനുകളിലും മത്സരിക്കുന്ന ട്വന്റി 20യും മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
നിലവിൽ 74 ഡിവിഷനുകളിൽ 38 ഉം ഭരണകക്ഷിയായ എൽഡിഎഫിലാണ്. യുഡിഎഫിനു 31ഉം ബിജെപിക്ക് അഞ്ചും കൗൺസിലർമാർ. അടുത്ത കൊച്ചി മേയർ സ്ഥാനം വനിതയ്ക്കാണ്.
ജില്ലാ പഞ്ചായത്തിൽ നോട്ടമിട്ട്
യുഡിഎഫ് ഇതുവരെ കൈവിടാത്ത ജില്ലാ പഞ്ചായത്തിൽ ഇക്കുറിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള 27ൽ 17ഉം യുഡിഎഫ് അംഗങ്ങളാണ്. എൽഡിഎഫ്-ഒന്പത്, ട്വന്റി 20 - ഒന്ന് എന്നതാണു നിലവിലെ കക്ഷിനില.
നിലവിലെ ഭരണ സമിതിയുടെ മികച്ച പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതുസ്വഭാവവും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം, മികച്ച സ്ഥാനാർഥികളെ അവതരിപ്പിച്ചു ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. 28 ഡിവിഷനുകളിലേക്കാണ് ഇക്കുറി മത്സരം നടക്കുന്നത്.
നഗരസഭകൾ നിറം മാറുമോ?
ജില്ലയിലെ നഗരസഭകളിൽ കാലങ്ങളായി യുഡിഎഫ് മേധാവിത്വമാണ്. നിലവിൽ ആകെയുള്ള 13ൽ ഒന്പതിലും യുഡിഎഫാണ് ഭരിച്ചത്. ഇക്കുറി സ്ഥിതി മാറുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
ആലുവ, അങ്കമാലി, മരട്, പറവൂർ, പെരുന്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, കളമശേരി, കൂത്താട്ടുകുളം നഗരസഭകളാണ് നിലവിൽ യുഡിഎഫിനുള്ളത്. തൃപ്പൂണിത്തുറ, പിറവം, ഏലൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ഭരണം. അധ്യക്ഷപദവിയെച്ചൊല്ലി കലഹങ്ങൾ കണ്ട കൂത്താട്ടുകുളത്ത് ഒടുവിൽ യുഡിഎഫ് പിന്തുണച്ച കലാ രാജുവായിരുന്നു ചെയർപേഴ്സൺ.
പഞ്ചായത്തുകളിൽ പ്രവചനാതീതം
നിലവിൽ ആകെയുള്ള 82 ഗ്രാമപഞ്ചായത്തുകളിൽ 48ൽ യുഡിഎഫിനു ഭരണമുണ്ട്. 30ൽ എൽഡിഎഫാണ് ഭരിക്കുന്നത്. നാലിടത്ത് ട്വന്റി 20. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണു മേൽക്കൈ. 14ൽ ഏഴിലും എൽഡിഎഫിനാണു ഭരണം.ആറിടത്ത് യുഡിഎഫും ഒന്നിൽ (വടവുകോട്-പുത്തൻകുരിശ്) ട്വന്റി 20യുമാണ്.
പ്രാദേശികസാഹചര്യങ്ങൾ തന്നെയാകും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ജയപരാജയങ്ങൾ നിർണയിക്കുകയെന്നുറപ്പ്.
ട്വന്റി 20 ഫാക്ടർ
നിലവിൽ ഭരണമുള്ള കിഴക്കന്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിൽ ഈ തെരഞ്ഞെടുപ്പിലും ട്വന്റി 20 നിർണായകമാണ്. ഐക്കരനാടിൽ പ്രതിപക്ഷമില്ല. കിഴക്കന്പലത്ത് ഒരു യുഡിഎഫ് സ്വതന്ത്രൻ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
ഇക്കുറി തങ്ങളെ പരാജയപ്പെടുത്താൻ ഇടതു-വലതു മുന്നണികൾ പൊതുസ്ഥാനാർഥികളെയാണ് കിഴക്കന്പലത്തു മത്സരിപ്പിക്കുന്നതെന്നാണ് ട്വന്റി 20യുടെ ആക്ഷേപം. ആരോപണത്തിൽ വസ്തുതയെന്തെന്ന് ഇരുമുന്നണികളും വിശദീകരിച്ചിട്ടില്ലെങ്കിലും ട്വന്റി20യെ ഭരണത്തിൽനിന്നു പുറത്താക്കാൻ ഇരുപക്ഷങ്ങളും ബിജെപിയും നന്നായി വിയർപ്പൊഴുക്കുന്നുണ്ട്. ഇക്കുറി വിവിധ നഗരസഭകളിലും കൊച്ചി കോർപറേഷനിലും ട്വന്റി20 സമാഹരിക്കുന്ന വോട്ടുകളെത്ര എന്നത് കേരളവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ്.
എറണാകുളം ജില്ല ഒറ്റ നോട്ടത്തിൽ
ആകെ സ്ഥാനാർഥികൾ- 7366
പുരുഷന്മാർ- 3451
സ്ത്രീകൾ- 3915
സ്ഥാനാർഥികളിൽ സ്ത്രീപ്രാതിനിധ്യം - 53.12 ശതമാനം
പോളിംഗ് സ്റ്റേഷനുകൾ- 3021
ആകെ വോട്ടർമാർ- 26,67,746
സ്ത്രീകൾ- 13,88,544
പുരുഷന്മാർ- 12,79,170
ട്രാൻസ്ജെൻഡർ- 32
Tags : Ernakulam Kerala Local body election UDF LDF BJP NDA Congress CPM CPI Kerala Congress