കോഴിക്കോട്ടെ യുവാവിന്റെ തിരോധാനക്കേസില്‍ പോലീസ് കണ്ടെത്തലുകള്ക്കൊടുവില് ശാസ്ത്രീയ പരിശോധനാഫലവും കൂട്ടായി. ഒരിക്കലും തെളിയില്ലെന്നുകരുതിയ കേസാണ് ആറുവര്‍ഷങ്ങള്‍ക്കിപ്പുറം പോലീസ് തെളിയിച്ചിരിക്കുന്നത്.
കോഴിക്കോട് സരോവരം പാര്‍ക്കിനുസമീപത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നു സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ ആറുവര്‍ഷം മുമ്പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റേതാണെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതാണ് പോലീസിന് തുണയായത്.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കണ്ണൂര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ചുങ്കം വേലത്തിപടിക്കല്‍ വിജയന്റെ മകന് വിജിലി (29)ന്റേതാണെന്നാണ് വ്യക്തമായത്.
കഥ ഇങ്ങനെ...
2019 മാര്‍ച്ച് 24ന് രാവിലെ ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍ നിന്ന് പോകാന്‍ കാരണം. സാധരണ വീട്ടിൽ ധരിക്കുന്ന വേഷത്തിൽ ബൈക്കുമായി ഇറങ്ങിയ മകനോട് എവിടെ പോകുന്നു എന്ന അമ്മയുടെ ചോദ്യത്തിന് ഉടൻ വരാം എന്നായിരുന്നു മറുപടി.
സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജിൽ അവിടെവച്ച് അവർക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചു. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും പ്രതികള്‍ നൽകിയ മൊഴിയിലുണ്ട്.
അൽപസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞ് വീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോൾ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടതെന്നുമാണ് പ്രതികൾ പറഞ്ഞത്.
സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേർന്ന് തെളിവുകൾ നശിപ്പിക്കാനും മൃതദേഹം കുഴിച്ചു മൂടാനും പദ്ധതിയിട്ടു. സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളിൽ നിന്നും കല്ലുകള്‍ എടുത്ത് വിജിലിന്റെ ശരീരത്തില്‍ കെട്ടി, ചതുപ്പിലൂടെ വലിച്ചിഴച്ച വിജിലിന്റെ മൃതദേഹം ചവിട്ടിത്താഴ്ത്തുകയും ചെയ്തു.
മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു കല്ലുകള്‍ കെട്ടിയത്. പിന്നീട് വിജില്‍ നാടുവിട്ടെന്ന് വരുത്തിത്തീർക്കാൻ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
മകന്റെ ഫോൺ ഓഫായതോടെ ആശങ്ക; ഒടുവിൽ പരാതി
പകൽ പലതവണ അമ്മ വിളിച്ചപ്പോൾ ഉടൻ വരാമെന്നു പറഞ്ഞ മകന്റെ ഫോൺ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാര്‍ ആശങ്കയിലായി. എന്നാല്‍, മുന്‍പൊരിക്കല്‍ വീട്ടിൽ പറയാതെ മുംബൈയില്‍ പോയി മടങ്ങിവന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതിയത്.
മൂന്നുദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാൻ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാൽ, അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥർ പല തവണ മാറി.
ഓരോ മിസിംഗ് കേസും കൊലപാതകസാധ്യത മുന്‍ നിര്‍ത്തി അന്വേഷിക്കണമെന്ന നിർദേശം വന്നതോടെയാണ് വിജില്‍ തിരോധാന കേസിലെ അന്വേഷണം ദ്രുതഗതിയിലായത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു.

തുടർന്ന് വിജിലിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തി. വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷൻ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി.
തുടർന്ന് നിഖിലിനെയും ദീപേഷിനെയും വീണ്ടും ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു.വിജിലിനെ കുഴിച്ച് മൂടി എട്ടു മാസങ്ങള്‍ക്ക് ശേഷം അസ്ഥികൾ ശേഖരിച്ചു വരക്കൽ കടപ്പുറത്ത് വച്ച് ശേഷക്രിയ ചെയ്തിരുന്നതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
അന്വേഷണം പിറകോട്ട്...
വിജിലിനെ കാണാതായതിനെത്തുടര്‍ന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മുമ്പ് സുഹൃത്തുക്കള്‍ നല്കിയ മൊഴിയും പുതിയ പോലീസ് അന്വേഷണ സംഘത്തിന് നല്കിയ മൊഴികളും തമ്മില്‍ ചെറിയ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് വിജിലിന് എന്തുപറ്റിയെന്ന് സുഹൃത്തുക്കള്‍ തന്നെ വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ ചതുപ്പില്‍ നിന്ന് അസ്ഥികള്‍ എടുത്ത് കടലില്‍ ഒഴുക്കിയിരുന്നു.
പോലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിനൊടുവില്‍ സുഹൃത്ത് ദീപേഷാണ് വിജിലിന് എന്തുപറ്റിയതാണെന്ന് ഒടുവില്‍ വെളിപ്പെടുത്തിയത്. സുഹൃത്തുക്കള്‍ കാണിച്ച സ്ഥലത്തു നിന്നു 43 മീറ്റർ അകലെയാണ് അസ്ഥി കണ്ടെത്തിയത്.
രണ്ടു വെട്ടുകല്ലുകൾ പ്ലാസ്റ്റിക് കയർ കൊണ്ടു ഒന്നര അടിയോളം അകൽച്ചയിൽ കൂട്ടിക്കെട്ടിയ നിലയിലാണ്. ഈ കല്ലുകളുടെ അടിയിലും പരിസരത്തുംനിന്നാണ് അസ്ഥികൾ കണ്ടെത്തിയത്.
കൂടുതൽ പരിശോധനയിൽ മൃതദേഹത്തിനൊപ്പം സമീപത്തു വച്ച 10 വെട്ടുകല്ലുകളും കട്ടിയുള്ള തുണിയുടെ ബെൽറ്റ്, അടിവസ്ത്രത്തിന്റെതെന്നു കരുതുന്ന കമ്പനിയുടെ സ്റ്റിക്കർ ഉൾപ്പെട്ട ഭാഗം വസ്ത്രത്തിന്റെ ഭാഗങ്ങളും ഇടതു കാലിൽ ഉപയോഗിക്കുന്ന ഷൂസും കണ്ടെടുത്തിരുന്നു.
ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു മനുഷ്യന്റെ അസ്ഥികളെന്ന് ഉറപ്പുവരുത്തി. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ സ്ഥലത്തുവച്ചു ഇൻക്വസ്റ്റ് നടത്തുകയും ചെയ്തു.