കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.
മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്സുകളും 20 ഫോറുകളും വൈഭവിന്റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്റെയും നിഖിൽ നായക്കിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.
പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
Tags : syed mushtaq ali trophy t20 maharashtra beats bihar vaibhav suryavanshi