നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന വനിതാ ലോകകപ്പ് ഫൈനൽ മഴമൂലം വൈകുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടം ഉച്ചയ്ക്ക് 2.30-നായിരുന്നു തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ കനത്ത മഴമൂലം ടോസ് നടത്താൻ കഴിഞ്ഞില്ല. കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴമാറിയാലും ഓവർ വെട്ടിച്ചുരുക്കിയാകും ഫൈനൽ നടക്കുക എന്നാണ് സൂചന.
ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
Tags : ICC Women's World Cup final india south africa rain delay cricket