ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർത്ത് കേരളം. ലക്‌നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.
52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.
മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.
പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്ക്കെ സായ്‌രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.
നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
Tags : SMAT Kerala Mumbai Sanju Samson Cricket