സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 377 എന്ന നിലയിലാണ് ഓസീസ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ ഏഴ് റൺസ് മാത്രം പുറകിലാണ് ഓസ്ട്രേലിയ.
സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. സ്മിത്ത് 65 റൺസും ഗ്രീൻ എട്ട് റൺസും എടുത്തിട്ടുണ്ട്. രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ഇതിനിടയിൽ സ്മിത്ത് ടെസ്റ്റ് കരിയറിലെ 45-ാം അർധ സെഞ്ചുറി സ്വന്തമാക്കി. ചായയ്ക്ക് പിരിയുമ്പോൾ ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 15 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് സ്മിത്ത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസും നായകൻ ബെൻ സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : ashes test series cricket australia england travis head steven smith