ബുലാവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഡിഎൽഎസ് അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആയുഷ് മാത്രെ 53 റൺസാണ് എടുത്തത്. 27 പന്തിൽ രണ്ട് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്റെ ഇന്നിംഗ്സ്. വൈഭവ് സുര്യവൻഷി 40 റൺസാണ് സ്കോർ ചെയ്തത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തിരുന്നു.
ന്യൂസിലൻഡിന് വേണ്ടി മേസൺ ക്ലർക്ക്, ജസ്കരൺ സന്ധു, സെൽവിൻ സഞ്ജയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ഡിഎൽഎസ് അനുസരിച്ച് വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : india beats new zealand under 19 worldcup match