അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ മറികടന്നത്.
78 പന്തില്‍ 124 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. സ്കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.
ജാർഖണ്ഡിന് വേണ്ടി വികാശ് സിംഗും ശുഭം കുമാർ സിംഗും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്‍ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Tags : vijay hazare trophy cricket kerala jharkhand