ഡെറിസിന്റെ കൃഷിയിടത്തിൽ എന്തും വിളയും. പശു വളർത്തലിനൊപ്പം സമ്മിശ്രകൃഷി രീതിയുടെ പ്രചാരക കൂടിയാണ് അവർ. മാതാപിതാക്കൾ പകർന്നു നൽകിയ കൃഷി രീതിയോടെപ്പം 'കർഷകൻ’ മാസികയുടെ വായനയിൽനിന്നു കിട്ടിയ അറിവും കൃഷിയോടുള്ള താത്പര്യവുമാണ് കണ്ണൂർ ആലക്കോട് ബസ്സ്റ്റാൻഡിനു സമീപത്തെ അള്ളുംപുറത്ത് ഡെറിസ് ജോർജിന് സമ്മിശ്ര കൃഷിയിലേക്ക് തിരിയാൻ പ്രചോദനം ലഭിച്ചത്.
മൂന്നേക്കറോളം സ്ഥലമാണ് ഇവരുടെ സന്പുഷ്ട കൃഷിയിടം. പോസ്റ്റ്ഗ്രാജ്വേറ്റ് ബിരുദമുള്ള നാല്പത്തിയേഴുകാരിയായ ഡെറിസ് സമ്മിശ്ര കൃഷിയിൽനിന്നു മികച്ചവരുമാനമാണ് നേടുന്നത്. കൃഷിയിൽ മാതാപിതാക്കളോടൊപ്പം ചെറുപ്രായത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണു കൃഷിയിലേക്കു തിരിയാൻ സഹായകമായതെന്നു ഡെറിസ് പറയുന്നു.
2009ലാണ് സ്വന്തമായി പശുവളർത്തൽ ആരംഭിക്കുന്നത്. ആദ്യം ചെറിയ രീതിയിലാണ് പശുവളർത്തൽ തുടങ്ങിയത്. ഇപ്പോൾ പത്തു പശുക്കളാണുള്ളത്. ദിവസേന 100 ലിറ്ററിലധികം പാൽ സൊസൈറ്റിയിൽ വില്പന നടത്തുന്നുണ്ട്.
ഒരു വർഷം ലക്ഷങ്ങളുടെ വരുമാനമാണ് പശുവളർത്തലുമായി ബന്ധപ്പെട്ടു മാത്രം നേടുന്നത്. പശുക്കളുടെ പാലുത്പാദനം കുറയുന്പോൾ അവയെ കൊടുത്ത് പുതിയ പശുക്കളെ വാങ്ങുന്നതിനാൽ പാലുത്പാദനത്തിൽ ഒരു കാലത്തും കുറവു വരാറില്ല. ജേഴ്സി, എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കളെയാണ് കുടുതലായി വളർത്തുന്നത്.
ഈ ഇനത്തിൽപ്പെട്ട പശുക്കളുടെ പാലിനു കൊഴുപ്പും ഗുണമേ·യും കൂടുതലാണ്. ദീർഘകാലം കറവ എടുക്കാൻ കഴിയുന്നതുമാണ് ഇവയെ തെരഞ്ഞെടുക്കാൻ കാരണം. ചെലവു വർധിക്കുന്നതിനാൽ ആറുമാസത്തിലധികം ഒരു കിടാവിനെയും വളർത്താറില്ല.
നല്ല ഇനത്തിൽപ്പെട്ടവ ആയതിനാൽ അവയെ വാങ്ങിക്കാൻ മറ്റു ജില്ലകളിൽനിന്നുപോലും ആളുകൾ ഡെറിസിനെ തേടി എത്താറുണ്ട്. ചാണകം, കന്പോസ്റ്റ് വളമാക്കി നൽകുന്നതിനാൽ അതു വിറ്റും നല്ല വരുമാനം ലഭിക്കുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്താണ് ആവശ്യമായ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്.
കൂടാതെ ചോളം, കച്ചി എന്നിവയും പശുക്കൾക്ക് നല്കുന്നുണ്ട്. പശുക്കൾക്ക് കൂട് നിർമിക്കാനും ഉപകരണങ്ങൾ വാങ്ങാനുമായി മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും സബ്സിഡിയും ലഭിക്കുന്നുണ്ട്.
ഇഞ്ചി, കാച്ചിൽ, ചേന, ചേന്പ്, വാഴ, കപ്പ, പച്ചക്കറികൾ കുരുമുളക്, കമുക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മൂന്നു തരത്തിലുള്ള മഞ്ഞൾകൃഷിയും ഡെറിസിന്റെ കൃഷിയിടത്തിൽ ഉണ്ട്. കഴിഞ്ഞ രണ്ടു വർഷമായി മഴമൂലം കശുവണ്ടി ഉത്പാദനം കാര്യമായി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി, കശുമാവ് വെട്ടിയൊരുക്കി അതിൽ കാച്ചിൽ നട്ടുപിടിപ്പിച്ച് അതിലൂടെയും അവർക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്.
ജൈവരീതിയിൽ കൃഷി ചെയ്തതും വിഷരഹിതമായ ഉല്പന്നങ്ങൾ ലഭിക്കും എന്നതിനാൽ ഇവ വാങ്ങാൻ ആളുകൾ ഡെറിസിനെ തേടി വരാറുണ്ട്. കുടുംബശ്രീ, ടിഎസ്എസ്എസ് തുടങ്ങിയ യൂണിറ്റുകൾ മുഖേനയും ഉല്പന്നങ്ങൾ വില്പന നടത്തുന്നുണ്ട്. കൂണ് കൃഷിയും കോഴി വളർത്തലും ഡെറിസിനുണ്ട്.
ഭർത്താവ് ജോർജിന്റെ പിന്തുണയും സഹായവുമാണ് പശു വളർത്തലിനൊപ്പം സമ്മിശ്ര കൃഷി നടത്തുന്നതിനും ഡെറിസിന് സഹായകരമാകുന്നത്. കർഷക ദിനത്തോടനുബന്ധിച്ച് ഈ വർഷം 12ൽ അധികം അംഗീകാരങ്ങളാണ് ഡെറിസിന് ലഭിച്ചത്.
ആലക്കോട് പഞ്ചായത്തിന്റെ ക്ഷീരകർഷകയ്ക്കുള്ള നിരവധി അവാർഡുകൾ, ആലക്കോട് ടിഎസ്എസ്എസ്, ശ്രേയസ് ഗ്രൂപ്പുകൾ നല്കുന്ന അവാർഡുകൾ, ആലക്കോട് പള്ളി നൽകുന്ന അംഗീകാരം തുടങ്ങി വിവിധ സംഘടനകളുടെ അംഗീകാരങ്ങളും ഡെറിസിനെ തേടി നേരത്തെ എത്തിയിട്ടുണ്ട്.
കാട്ടുപന്നി അടക്കമുള്ള ക്ഷുദ്രജീവികൾ കൃഷിയെ നശിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ തരണം ചെയ്താണ് അവർ മുന്നോട്ടു പോകുന്നത്. അടുത്തകാലം വരെ മക്കൾ ജോലിയിൽ അമ്മയെ സഹായിച്ചിരുന്നു.
ഇപ്പോൾ മൂത്തമകൻ ഡിജോ കാനഡയിലാണ്. രണ്ടാമത്തെ മകൻ ഡിറ്റോ പട്ടാന്പി കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. കൃഷി വിജയകരമായതോടെ വരുംവർഷങ്ങളിൽ കൂടുതൽ കൃഷികൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡെറിസ്. അതിന് കൃഷിഭവന്റെയും ഗവേഷണകേന്ദ്രത്തിന്റെയും സഹായം തേടുന്നുണ്ട്.
ഡെറിസ്: 9446291755
Tags : Agriculture