ഉഷ്ണമേഖലകളിലെ തടാകങ്ങൾ, നദികൾ, ചൂടു നീരുറവകൾ, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയ ഊഷ്മളവും ആഴം കുറഞ്ഞതുമായ ശുദ്ധജലാശയങ്ങളിൽ ലോകമെന്പാടും വസിക്കുന്ന ഒരു അമീബയാണ് നെഗ്ലേരിയ ഫൗളേരി.
ഇതിനെ സാധാരണയായി ന്ധമസ്തിഷ്കം തിന്നുന്ന അമീബ’ എന്നാണ് വിളിക്കുന്നത്. ശുദ്ധജലത്തിൽ വസിക്കുന്നതും ചൂട് ഇഷ്ടപ്പെടുന്നതുമായ ഒരു ഏകകോശ ജീവിയാണ് നെഗ്ലേരിയ ഫൗലേരി. ഇത് അതിവേഗം 42 ഡിഗ്രി സെന്റിഗ്രേഡിൽ വളരുന്നു.
എന്നാൽ, അമീബയ്ക്ക് പുനരുത്പാദിപ്പിക്കുന്നതിന് ഏകദേശം 25 ഡിഗ്രി ചൂട് മതി. ഇവയ്ക്കു മണ്ണിലും ജീവിക്കാൻ സാധിക്കുന്നുണ്ട്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിനു നിലനിൽപ് ഇല്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.
ജീവിക്കാൻ ആതിഥേയരുടെ ആവശ്യമില്ലാത്തതിനാൽ ഇത് ഒരു സ്വതന്ത്ര ജീവിയായി കണക്കാക്കപ്പെടുന്നു. ഇവ മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ, മാരകവുമായ കേന്ദ്ര നാഡീവ്യൂഹ അണുബാധയാണ് പ്രൈമറി മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം) അഥവാ നെഗ്ലേരിയാസിസ്.
പകർച്ച
വെള്ളത്തിനടിയിലായി അഴുക്കിൽ കാണപ്പെടുന്ന അമീബ കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ, ഇതു തലച്ചോറിലേക്ക് സഞ്ചരിക്കുകയും വീക്കമുണ്ടാക്കുകയും മസ്തിഷ്കത്തിന്റെ നാശത്തിലേക്കു നയിക്കുകയും ചെയ്യുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോഴോ കളിക്കുമ്പോഴോ അശ്രദ്ധയാൽ രോഗം പകരാം. സ്വതന്ത്രമായി ജീവിക്കുന്ന യൂക്കറിയോട്ട് നെഗ്ലേരിയ ഫൗളേരി എന്ന അമീബ ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന നാഡി വഴിയാണു മൂക്കിൽനിന്ന് തലച്ചോറിലേക്കു പ്രവേശിക്കുക.
ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും. അവിടെ നാഡീകലകളെ ഭക്ഷിച്ചുകൊണ്ട് അത് വളരെയധികം വർധിക്കുന്നു. സാധാരണയായി അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 57 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.
തലച്ചോറിനെ ബാധിക്കുമെന്നതിനാൽ കഴുത്ത് ചലിപ്പിക്കുന്പോൾ മുറുക്കം അനുഭവപ്പെടും. അവിടെ മാരകമായ അണുബാധ ഉണ്ടാകുന്നു. പതിനായിരത്തിൽ ഒരാൾക്ക് പിടിപെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല.
അതേസമയം രോഗം ബാധിച്ചാൽ പിന്നീടു ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഈ രോഗം ഒരാളിൽനിന്നു വേറൊരാളിലേക്ക് പകരില്ല.
രണ്ട് തരം
നെഗ്ലേറിയ ഫൗളേറി മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം), അകാന്തമീബ സ്പീഷീസ് മൂലമുണ്ടാകുന്ന ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ) എന്നിങ്ങനെ രണ്ട് തരത്തിൽ ഈ രോഗം കാണപ്പെടുന്നു.
പ്രൈമറി അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസ് (പിഎഎം)
അമീബ മൂക്കിലൂടെ പ്രവേശിക്കുകയും ഘ്രാണ നാഡിയിലൂടെ തലച്ചോറിലേക്കു കുടിയേറുകയും വീക്കം, നെക്രോസിസ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. കുട്ടികളിലും മുതിർന്നവരിലും ഈ രോഗം കാണാമെങ്കിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതു കുട്ടികളുടെ കാര്യത്തിലാണ്.
മൂക്കിനും തലച്ചോറിനുമിടയിൽ വരുന്ന നേർത്ത ചെറുവിരൽ നഖത്തോളം വരുന്ന ഒരു ഭാഗം കുട്ടികളിൽ താരതമ്യേന ബലം പ്രാപിച്ചുവരാൻ സമയമെടുക്കുമെന്നതാണ് കാരണം.
ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ)
തലവേദന, മാനസിക നിലയിലെ മാറ്റങ്ങൾ, ശ്രദ്ധകൊടുക്കാൻ കഴിയാതെ വരുന്നവിധം നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ സാവധാനത്തിൽ രോഗം മൂർച്ഛിക്കുന്നു.
ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ) ചർമ്മം, ശ്വാസകോശം, മറ്റ് അവയവങ്ങൾ എന്നിവയെയും ബാധിച്ചേക്കാം.
പ്രാഥമിക അമീബിക് മെനിഞ്ജോ എൻസെഫലൈറ്റിസിനു (പിഎഎം) സമാനമാണ് ഈ രോഗാവസ്ഥയെങ്കിലും വിട്ടുമാറാത്ത വിധം രോഗം മൂർച്ഛിക്കുകയും ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ അതിവേഗം പുരോഗമിക്കുന്നു, സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടായി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മരണം സംഭവിക്കുന്നു.
നടക്കുന്പോൾ നിയന്ത്രണം നഷ്ടപ്പെടുക, ആഹാരത്തിനോടുള്ള വിമുഖത, കൈ കാലുകൾ കുഴയുക, ബോധക്ഷയം തുടങ്ങിയവയാണ് മൃഗങ്ങളിൽ കാണുന്ന പ്രധാന രോഗലക്ഷണങ്ങൾ.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. അതിനാൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങരുത്.
നീന്തൽക്കുളങ്ങളിൽ ശാസ്ത്രീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുകയും നന്നായി പരിപാലിക്കപ്പെടാത്ത പൂളുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യണം.
വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം. അതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
മൂക്കിൽ കൂടി മാത്രമേ അമീബ തലച്ചോറിൽ പ്രവേശിക്കുകയുള്ളൂ എന്നതിനാൽ ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുന്പോൾ "നോസ് ക്ലിപ്പുകൾ’ ഉപയോഗിക്കാം.
അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുന്പോൾ മൂക്ക് പൊത്തിപ്പിടിക്കണം. കുളിക്കുന്പോൾ വെള്ളം കുടിച്ചതുകൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ വേണം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്കു മുതിരാൻ.
അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും തലവെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും ഒഴിവാക്കണം.
ചികിത്സ
ഈ രോഗം പരിപൂർണമായി ഭേദമാക്കാനുള്ള ചികിത്സ നിലവിലില്ല. ആന്റിമൈക്രോബിയൽ ചികിത്സയിൽ ആന്റിഫംഗൽ മരുന്നുകളും മറ്റു അനുബന്ധ ചികിത്സകളും നൽകുന്നു. ഇത്തരം ചികിത്സയിൽപോലും മരണനിരക്ക് 97 ശതമാനത്തിൽ കൂടുതലാണ്.
രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്.
ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലർത്തണം.
മൃഗങ്ങളിൽ
അമീബിക് മസ്തിഷ്കജ്വരം മൃഗങ്ങൾക്കും ബാധിക്കുന്ന അസുഖമാണ്. മൃഗങ്ങളിൽ രോഗം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. മനുഷ്യരിൽ അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നതുപോലെയാണ് മൃഗങ്ങളിലും രോഗം പടരുന്നത്.
പ്രധാനമായും വെള്ളത്തിലൂടെയാണ് രോഗ ബാധയുണ്ടാകുന്നത്. പായൽ ഉള്ള ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ വളർത്തു മൃഗങ്ങളെ കുളിപ്പിക്കുകയോ നീന്താൻ വിടുകയോ ചെയ്യരുത്.
മൃഗങ്ങളുടെ മൂക്കുവഴി അമീബ തലച്ചോറിലേക്കു പ്രവേശിക്കും. വന്യമൃഗങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. നായകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ മനുഷ്യരിൽ
കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച, ഫോട്ടോഫോബിയ (പ്രകാശത്തോടുള്ള സംവേദനക്ഷമത), മാനസിക ആശയക്കുഴപ്പം, ചിലർക്കു ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുക, കഴുത്തിൽ ഞെരുക്കം അനുഭവപ്പെടുക എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്.
രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അസുഖം ദ്രുതഗതിയിൽ വ്യാപിക്കുന്നത് മാനസികാവസ്ഥയിൽ മാറ്റം വരുത്താം.
കോമ അവസ്ഥയിലേക്ക് വരെ പോകാം. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ, സാധാരണയായി 12 ദിവസത്തിനുള്ളിൽ മരണം വരെ സംഭവിക്കാം.
Tags : Agriculture