കൃഷി വിശ്വരാജിന് ജീവനാണ്, ജീവിതവും. പുലർച്ചെ അഞ്ചുമണിക്ക് ഉടുന്പന്നൂർ ഉപ്പുകുന്ന് കാവിൽമറവിൽ വിശ്വരാജിന്റെ ഒരു ദിവസം ആരംഭിക്കും. പച്ചക്കറി-പഴവർഗത്തോട്ടത്തിലും ജാതി മരങ്ങളുടെ ചുവട്ടിലും രാവിലെ ഒരുമണിക്കൂർ ചെലവഴിച്ചശേഷം വേണം ഇദ്ദേഹത്തിന് തന്റെ ഔദ്യോഗിക കുപ്പായത്തിലേക്കു കയറാൻ.
ധൃതിയിൽ വേഷം മാറി പ്രഭാതഭക്ഷണം കഴിച്ച് പൈനാവിലെ പിഡബ്ല്യുഡി ബിൽഡിംഗ് സെക്ഷനിൽ എത്തണം. ഇവിടെ സീനിയർ ക്ലാർക്കാണ് വിശ്വരാജ്. സർക്കാർ ജോലി ലഭിച്ചാൽ കൈയിൽ മണ്ണുപറ്റിക്കാതിരിക്കാൻ പാടുപെടുന്ന പുതുതലമുറയ്ക്ക് അദ്ഭുതമാണ് വിശ്വരാജ് എന്ന സമ്മിശ്രകർഷകൻ.
വീടിനോടു ചേർന്നുള്ള മൂന്നേക്കറിലും ഉപ്പുകുന്ന് വ്യൂ പോയിന്റിലെ അറുപത് സെന്റിലും ഇദ്ദേഹം സ്വന്തമായി കൃഷി ചെയ്യുന്നു. കാപ്പി, ജാതി, വാഴ, കുരുമുളക്, കൊക്കോ, തെങ്ങ്, പച്ചക്കറി, മാംഗോസ്റ്റിൻ, സപ്പോർട്ട, റംബൂട്ടാൻ, സ്ട്രോബറി, പേര, അബിയു എന്നിവയാണ് പ്രധാന കൃഷികൾ. കൃഷിപ്പണികൾക്ക് പരസഹായം ആശ്രയിക്കുന്നില്ല എന്നതാണ് വിശ്വരാജിന്റെ പ്രത്യേകത.
ഉപ്പുകുന്ന് ഉയർന്ന പ്രദേശമായതിനാൽ വൈകുന്നേരം കൃഷിപ്പണികൾ നടത്തുക പ്രയാസമാണ്. രാവിലെ വെളിച്ചം വീണുകഴിഞ്ഞാൽ പണികൾക്കായി ഇറങ്ങും. വൈകുന്നേരം മൂന്നു മണിയായാൽ പ്രദേശത്ത് കോടമഞ്ഞ് മൂടും. തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാൻ സാധിക്കാതെ വരും. ഇക്കാരണത്താൽ, രാവിലെ ഒരു മണിക്കൂറും അവധിദിവസങ്ങൾ പൂർണമായും കൃഷിക്കായി മാറ്റിവയ്ക്കും.
ചെറുകുന്നേൽ മൾട്ടിറൂട്ട്, പിണ്ണാക്കനാട് കിണറ്റുകര ജാതിത്തൈകളാണു നട്ടിരിക്കുന്നത്. ജാതിയിൽനിന്നും കാപ്പിച്ചെടിയിൽനിന്നും കുരുമുളകിൽനിന്നുമായി പ്രതിവർഷം രണ്ടരലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ട്.
മികച്ച വിളവു ലഭിച്ചാൽ നൂറ്റമ്പത് കാപ്പിയിൽനിന്ന് അഞ്ഞൂറു കിലോ ഉണക്കക്കാപ്പിക്കുരു കിട്ടുമെന്ന് വിശ്വരാജ് പറഞ്ഞു. നീലമുണ്ട, കരിമുണ്ട, പന്നിയൂർ, ചെപ്പുകുളം കുരുമുളകു ചെടികളാണ് കൃഷി ചെയ്തിരിക്കുന്നത്.
സിൽവർ ഓക്ക് താങ്ങുമരങ്ങളിലും മറ്റു വൃക്ഷങ്ങളിലുമാണ് കുരുമുളക് പടർത്തിയിരിക്കുന്നത്. കുരുമുളക്, കാപ്പിക്കുരു എന്നിവയുടെ വിളവെടുപ്പ് സമയത്തും വൃക്ഷങ്ങളിലെ ചവർ ഇറക്കുന്ന സമയത്തും പണിക്കാരുടെ സേവനം തേടും.
ബാക്കി സമയങ്ങളിൽ അമ്മ വിശ്വംഭരിയും ഭാര്യയും കൃഷിപ്പണികളിൽ സഹായിക്കും. വിശ്വരാജിന്റെ ഭാര്യ അനിതയും ഒരേ ഡിപ്പാർട്ട്മെന്റിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നയാളാണ്. ഉപ്പുകുന്ന് വ്യൂപോയിന്റിന് അടുത്തുള്ള സ്ഥലത്ത് കപ്പയാണ് കൃഷി ചെയ്തിരിക്കുന്നത്.
കാട്ടുപന്നിയുടെയും എലിയുടെയും ശല്യം കപ്പയ്ക്കുണ്ടെങ്കിലും എല്ലാത്തവണയും മികച്ച വിളവു ലഭിക്കാറുണ്ട്. വിശ്വരാജിന്റെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കു പൂർണപിന്തുണയുമായി മക്കളായ വൈഷ്ണവിയും വിശ്വനിയും കൂടെയുണ്ട്.
മൾട്ടിറൂട്ട് ജാതി
നാടൻ ജാതികളുടെ തായ്വേരിനു ബലം കുറവാണ്. വർഷകാലത്തു കാറ്റുപിടിക്കുന്പോൾ ജാതി നിലംപതിക്കാൻ സാധ്യതയുണ്ട്. ഇതിനുപരിഹാരമായി വികസിപ്പിച്ചെടുത്തവയാണ് മൾട്ടിറൂട്ട് ജാതികൾ.
തായ് വേരിനു ബലം കൂടുതൽ ഉള്ള കാട്ടുജാതിയും പക്കുവേരുകൾ ധാരമുള്ള നാടൻ ജാതിയും അപ്രോച്ച് ഗ്രാഫ്റ്റിംഗിലൂടെ ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് മൾട്ടി റൂട്ട് ഗ്രാഫ്റ്റിംഗ്.
ഒരു കാട്ടുജാതിച്ചെടിയിലേക്ക് ഒന്നിലധികം നാടൻ ജാതികൾ ഗ്രാഫ്റ്റ് ചെയ്യും. ഇതിനു ശേഷം ഈ ചെടിയിൽ അത്യുത്പാദനശേഷിയുള്ള ജാതി മുകുളങ്ങൾ ബഡ് ചെയ്യും.
വിശ്വരാജ്: 9496539550.
Tags : Agriculture