ജാഗ്വർ, ലാൻഡ് റോവർ, ബിഎംഡബ്ല്യു കമ്പനികളിലെ ആറക്ക മാസശന്പളമുള്ള ജോലി വേണ്ടന്നുവച്ചു മണ്ണിലേക്കിറങ്ങി പൊന്നുവിളയിക്കുകയാണ് കോട്ടയം മരങ്ങാട്ടുപള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം എന്ന യുവകർഷകൻ.
മാത്തുക്കുട്ടിയുടെ 18 ഏക്കറിൽ ഇല്ലാത്ത കൃഷികളില്ല. റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൃഷി ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല. ഓമനിക്കാൻ കുതിരയും കഴുതയും നായ്ക്കളുമുണ്ട്.
ഉപേക്ഷിച്ച ജോലിയിലെ ശന്പളത്തിന്റെ നാലിരട്ടിയോളം ആദായം ഇന്നു പ്രതിമാസം മാത്തുക്കുട്ടിക്കു ലഭിക്കുന്നു. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്. ഹോസ്റ്റലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളാണു മറ്റു വിപണന കേന്ദ്രങ്ങൾ.
സർദാർജിയിൽനിന്നു കിട്ടിയ അറിവ്
കാർഷിക കുടുംബത്തിൽ ജനിച്ച മാത്തുക്കുട്ടി സ്കൂൾ പഠനകാലത്തുതന്നെ മുയൽ വളർത്തലിലൂടെ വരുമാനം കണ്ടെത്തിയിരുന്നു. എംബിഎ ബിരുദം നേടി ജോലിക്കു ചേർന്നെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരന്പര്യം പിന്തുടർന്നുകൊണ്ടേയിരുന്നു.
കോർപറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നൽകിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സർദാർജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടുത്തെ കൃഷിയും കാർഷിക സംരംഭങ്ങളും കണ്ട് തീർച്ചയും മൂർച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു മാത്തുക്കുട്ടിയുടെ നാട്ടിലേക്കുള്ള മടക്കം.

ഇറച്ചിക്കോഴി വളർത്തൽ
500 കോഴികളുമായി റബർ തോട്ടത്തിലെ ഒരു ഷെഡിൽ കോഴി വളർത്തൽ തുടങ്ങി. ഇപ്പോൾ ഏഴായിരം കോഴികൾ വരെയുണ്ട്. ഇറച്ചിക്കോഴികളുടെ വിപണി നിയന്ത്രിക്കുന്ന തമിഴ്നാടൻലോബിയുടെ ഇടപെടൽ കാരണം ഇടയ്ക്കു നഷ്ടം സംഭവിച്ചപ്പോൾ പഠിച്ച ബിസിനസ് പാഠങ്ങൾ വാല്യു അഡീഷൻ ചിന്ത പകർന്നു.
കോഴികളെ ഇവിടെത്തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവർധിത രീതി. 80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു വിറ്റു നടന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലർ കോഴിയിറച്ചി വിൽക്കാൻ തുടങ്ങി. ലോലിപോപ്, ഡ്രംസ്റ്റിക് എന്നിങ്ങനെയായി ദിവസവും ശരാശരി മൂന്നു ടണ് മാംസമാണു ചിക്കൻ പ്രോസസിംഗ് യൂണിറ്റിൽനിന്നും കയറി പോകുന്നത്. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാർഗം.
പന്നി ഫാം
കോഴി സംസ്കരണത്തിലെ ശേഷിക്കുന്ന തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോൾ മാത്തുക്കുട്ടി പന്നി വളർത്തലിലേക്കു തിരിഞ്ഞത്. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ ഫാമിൽ ഇപ്പോൾ 400 പന്നികളുണ്ട്. ലാർജ് വൈറ്റ് യോർക്ക്ഷെയർ, ഡ്യുറോക്ക് ഇനത്തിൽപെട്ടതാണ് ഭൂരിഭാഗവും.
കോഴി ഇറച്ചിയുടെ വേസ്റ്റിൽ തൂക്കം മിനുക്കുന്ന പന്നി ജെനുസുകൾ ഹോട്ടൽ വേസ്റ്റും ആഹാര അവശിഷ്ടങ്ങളും കഴിച്ചു മേനിയിൽ പെട്ടെന്നു മാസം നിറച്ച് ഇറച്ചിക്കായി തയാറാകുന്നു. കോഴിയിറച്ചിക്കൊപ്പം നല്ലയിനം പന്നിയിറച്ചിയും വിപണിയിലെത്തിക്കുന്നു.
മീൻ വളർത്തൽ
പന്നിഫാമിലെ മാലിന്യം പരിഹരിക്കാനായിട്ടാണു പറന്പിലെ പാറക്കുളത്തിൽ മത്സ്യകൃഷി ആരംഭിച്ചത്. ഇന്നു പറമ്പിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കുളങ്ങളുണ്ട്. ഫിഷറീസ് ഡിപ്പാർട്ടുമെന്റിൽനിന്നും ലഭിച്ച ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ നീന്തിത്തുടിക്കുന്നത്.
അഞ്ചു കുളങ്ങളിലായി 25,000 മീനുകളുണ്ട്. കട്ല രോഹു, നട്ടർ, ജയന്റ് ഗൗരാമി ഉൾപ്പെടെയുള്ള മീനുകളാണുള്ളത്.

പശുവിൽനിന്ന് പോത്തിലേക്ക്
ചാണകം ലക്ഷ്യമിട്ടാണു പശുക്കളെ വാങ്ങാൻ തീരുമാനിച്ചത്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറന്പിലെ രണ്ടരയേക്കറിൽ പുൽകൃഷിയും തുടങ്ങി. പശുവിൻ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപ്പുല്ലിന് നല്ല വളമായി.
600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകൾക്കുള്ള തീറ്റയായി ദിവസവും വിൽക്കുന്നു. 45 ദിവസം കൂടുന്പോൾ ഒരേക്കറിൽനിന്നു 11 ടണ് പുല്ല് ലഭിക്കുന്നുണ്ട്. പശുവളർത്തൽ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി പോത്തുകൃഷിയിലേക്ക് തിരിഞ്ഞു.
ഹരിയാനയിൽനിന്നുള്ള മുറ ഇനത്തിൽ പെട്ട 25 പോത്തുകളാണ് കൂട്ടിൽ മെഴുമെഴാ മിനുങ്ങി നിൽക്കുന്നത്. മാംസ ഉത്പാദനവും വിപണനവുമാണ് ലക്ഷ്യം. പോത്തുകൾക്കു നല്ല മാംസം ലഭിക്കുവാൻ സമീകൃത ആഹാരമാണ് നൽകുന്നത്.
പരുത്തിക്കുരു, മുട്ട, കഞ്ഞിവെള്ളം, ലിവർടോണിക്, കാത്സ്യം, തവിട്, പൈനാപ്പിൾ തണ്ട് എന്നിവ കൃത്യമായ അളവിലും സമയത്തും നൽകുന്നു. ആട് ഫാമിൽ ഇപ്പോൾ 20 ആടുകളുണ്ട്. മലബാർ ഇനത്തിൽപെട്ട ആടുകളാണ് ഏറെയും. കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവുമാണ് ലക്ഷ്യം.
പച്ചക്കറികളും പഴങ്ങളും നെൽകൃഷിയും
വെണ്ട, വഴുതന, പയർ, പാവൽ, ചീര, മുളക് എന്നിവയാണ് പ്രധാന കൃഷി. പച്ചക്കറികൾക്കുപുറമേ പറന്പിൽ 100 ചുവട് ഫാഷൻ ഫ്രൂട്ടുമുണ്ട്. ഇവയുടെ വില്പനയുമുണ്ട്. 250 ചുവട് റെഡ്ലേഡി പപ്പായയും മറ്റൊരു ആദായമാണ്. പപ്പായ ഫ്രൂട്ട് സലാഡിനായിട്ടാണ് നൽകുന്നത്.
തെങ്ങുംതോട്ടത്തിൽ എന്ന വീട്ടുപേരിനെ അന്വർഥമാക്കും വിധം തെങ്ങുകൃഷിയുമുണ്ട്. കുഞ്ഞൻ തെങ്ങുകൾ മാത്രം നൂറോളം പറന്പിലുണ്ട്. കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ ചേനയും ചേന്പും കാച്ചിലും കപ്പയും ഇഞ്ചിയും മഞ്ഞളും വാഴയുമെല്ലാം നൂറുമേനി വിളവു നൽകുന്നു.
അലങ്കാരക്കോഴികളും പക്ഷികളുമുണ്ട്. പറന്പിനോടു ചേർന്നു തരിശായി കിടന്ന നെൽപാടവും മാത്തുക്കുട്ടി വെറുതേയിട്ടില്ല ഉമ വിത്തുപാകി പൊന്നു വിളയിച്ചു.
ഇവിടെ ഒന്നും പാഴല്ല
മാത്തുക്കുട്ടിയുടെ കൃഷിയിടത്തിൽ ഒന്നും പാഴല്ല. മാലിന്യസംസ്കരണത്തിനും പുനർ ഉപയോഗത്തിനും ശാസ്ത്രീയമായ മാർഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കൻ പ്രോസസിംഗ് യൂണിറ്റിൽനിന്നുള്ള ഖരമാലിന്യങ്ങൾ പുഴുങ്ങി വേവിച്ച് പന്നി, മീൻ, താറാവ് എന്നിവയ്ക്കു തീറ്റയ്ക്കുള്ള ഒരു ഭാഗമാക്കുന്നു.
ഇവിടുത്തെ ദ്രവമാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യസ് ഉണ്ടാക്കുന്നു. ബയോഗ്യാസിൽനിന്നു ശേഷിക്കുന്ന സ്ലറി നേരെ തീറ്റപ്പുല്ലു തോട്ടത്തിലേക്കും പച്ചക്കറി തോട്ടത്തിലേക്കുമാണു പോകുന്നത്. പന്നി ഫാമിലെ ഖരമാലിന്യങ്ങൾ നേരെ സംസ്കരിച്ച് കന്പോസ്റ്റാക്കി മാറ്റുകയാണ്.
ദ്രവമാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിലേക്കും. കൂടാതെ ഫാമുകളിൽനിന്നുള്ള മൃഗങ്ങളുടെ വേസ്റ്റും മാലിന്യവുമൊക്കെ നല്ല വളമാക്കി വിൽക്കുകയാണ്.

ന്യൂജെൻ കർഷകൻ
പുലർച്ചെ മൂന്നിന് മാത്തുക്കുട്ടിയും ഫാമും ഉണരും. ആദ്യം ഫുഡ് പ്രോസസിംഗ് യൂണിറ്റാണ് ജോലി. സംസ്കരിച്ച മാംസം ജില്ലയുടെ വിവിധ ഔട്ട്ലറ്റുകളിലേക്കും ഓർഡർ അനുസരിച്ചുള്ള സ്ഥലങ്ങളിലേക്കും അയയ്ക്കും.
നേരം പുലർന്നാൽ ഫാമിലെ ഓരോ സെക്ഷനിലും ജോലികൾ ആരംഭിക്കും. എല്ലായിടത്തും മാത്തുക്കുട്ടി ഓടിയെത്തും. ഉച്ചയക്ക് അൽപസമയം വിശ്രമം. അതു കഴിഞ്ഞാൽ സായാഹ്നം വരെ കൃഷിയിടത്തിൽ.

പിതാവ് ടോമിയും അമ്മ മോളിയും ഭാര്യ തെരേസ, മക്കളായ അലക്സാണ്ടർ, മരിയൻ എന്നിവരും മാത്തുക്കുട്ടിക്ക് താങ്ങും തണലുമായി ഏപ്പോഴുമുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കിൽ കർഷകർ സംരംഭകരായി മാറണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം.
വ്യത്യസ്തവും നൂതനവുമായ കൃഷിരീതിയിലൂടെയും മൃഗപരിപാലനത്തിലൂടെയും നൂറുമേനി വിജയം കൈവരിച്ചതിനു സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും മാത്തുക്കുട്ടിയെ തേടിയെത്തിയിട്ടുണ്ട്.
മാത്തുക്കുട്ടി ടോം: 9447776464
ചിത്രങ്ങൾ: അനൂപ് ടോം
Tags : Agriculture