കൊല്ലം കൊട്ടിയം ഹോളിക്രോസ് ആശുപത്രി കാന്പസിലെ കോണ്വന്റ് വക കൃഷിയിടവും പരിസരവും ഹരിതനിശബ്ദതയിൽ മുങ്ങിക്കിടക്കുകയാണ്. വിവിധതരത്തിലുള്ള വിളകൾ നിറഞ്ഞുനിൽക്കുന്ന കൃഷിയിടത്തിലെ പശുഫാം പോലും നിശബ്ദമാണ്.
സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ക്രോസിലെ സന്യസ്തർ ഈ കൃഷിഭൂമിയിൽ പൊന്നുവിളയിക്കുകയാണ്. ഫാമിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇടുക്കി സ്വദേശിയായ സിസ്റ്റർ മേരി സെബാസ്റ്റ്യനെ കൃഷിയെക്കുറിച്ചു പ്രത്യേകം പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ മേൽനോട്ടം വഹിച്ചിരുന്നു സിസ്റ്റർ പെട്രീന സാക്ഷ്യപ്പെടുത്തുന്നു.
സുപ്പീരിയർ സിസ്റ്റർ ത്രെസിൽഡയും മറ്റു സന്യസ്തരും നൽകുന്ന പിന്തുണയാണ് ഏദൻതോട്ടത്തിന്റെ സമൃദ്ധിക്കു പിന്നിലില്ലെന്നു സിസ്റ്റർ മേരി പറഞ്ഞു. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഫലവൃഷങ്ങളും പശുഫാമും ഒരിടത്തുതന്നെ കാണാൻ സാധിക്കുമെന്നതാണു പ്രത്യേകത. തെങ്ങും മാവും പ്ലാവും പപ്പായയും ഇടകലർന്നുനിൽക്കുന്നു.
പച്ചക്കറിത്തോട്ടത്തിൽ പയറും വെണ്ടയും വഴുതനയും തക്കാളിയും ചീരയും പാവയ്ക്കയും പടവലവും വളരുന്നു. വാഴത്തോട്ടത്തിൽ ഇടവിളയായി ചേന്പും ചേനയും കാച്ചിലും ചെറുകിഴങ്ങുവർഗങ്ങളും കൃഷി ചെയ്തിരിക്കുന്നു.

ഏത്തവാഴയും ഞാലിപ്പൂവനും പൂവനും റോബോസ്റ്റായും വിളവെടുക്കാൻ പ്രായത്തിൽ നിൽക്കുന്നു. വാഴകൾ ഓരോ മൂന്നോ നാലോ വർഷത്തിലൊരിക്കൽ പിഴുതുമാറ്റുകയും പുതിയവ വീണ്ടും നടുകയും ചെയ്യുന്നതാണ് രീതി.
സമയബന്ധിതമായ പരിപാലനം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, ആധുനിക തരത്തിലുള്ള ജലസേചനം എന്നിവയാണ് വിജയം നേടാൻ സഹായിക്കുന്നത്. തോട്ടത്തിലെ ജാതി മരങ്ങളും മികച്ച വിളവാണ് നൽകുന്നത്.
സമശീതോഷ്ണ കാലാവസ്ഥയും മണ്ണിലെ ഫലഭൂയിഷ്ഠിതയും ജലസേചനവുമാണ് മികച്ചവിളവിനു പിന്നിൽ. അയൽവാസികളായ സ്ത്രീകളാണ് ജാതിക്ക പൊട്ടിക്കാനും ശേഖരിക്കാനും സഹായിക്കുന്നത്.
മുപ്പതോളം പശുക്കൾ
ജേഴ്സി, എച്ച്എഫ് ഇനത്തിൽപ്പെട്ട മുപ്പതോളം പശുക്കൾകൊണ്ട് സന്പന്നമാണ് ഫാം. തൊഴിലാളികളുണ്ടെങ്കിലും സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ കണ്ണും കാതും എല്ലായിടത്തുമെത്തും. പശുക്കൾക്ക് ആവശ്യമായ തീറ്റയ്ക്കായി രണ്ടേക്കർ ഭൂമിയിൽ തീറ്റപ്പൂൽകൃഷി നടത്തി വരുന്നു.
തീറ്റയും കുടിയും പശുവിനു കുറയ്ക്കാറില്ല. കറവപ്പശുക്കളുടെ ആരോഗ്യകരമായ നിലനിൽപിന് ഓരോ പശുവിനും നിത്യേന ശരീര ഭാരത്തിന്റെ പത്തുശതമാനം വീതം പച്ചപ്പുല്ല് നൽകുന്നുണ്ട്. 120 ലിറ്റർ പാലാണ് ലഭിക്കുന്നത്. കറവയന്ത്രമുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല.
പശുക്കൾക്ക് ആരോഗ്യപ്രശ്നമൊന്നും ഉണ്ടാകാതെയിരിക്കാനാണിത്. മഠത്തിലേക്കും ഇവിടെയുള്ള മറ്റു സന്യസ്തസമൂഹങ്ങളുടെ കേന്ദ്രത്തിലേക്കുമാണ് പാൽ വിതരണം ചെയ്യുന്നത്. വിവിധ വിഭാഗത്തിലായി മഠത്തിൽ 135 സന്യസ്തരുണ്ട്.
ചിത്രങ്ങൾ: റോണ റിബൈറോ
Tags : Agriculture