എറണാകുളത്ത് ഫുട്വെയർ ഷോപ്പ് നടത്തിയിരുന്ന സൂരജ് ഭാര്യാപിതാവിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ചെമ്മീൻ കൃഷിയിലേക്കു കടന്നത്.
ഹൈടെക് രീതിയിൽ ഏഴുവർഷമായി വനാമി ചെമ്മീൻ കൃഷിചെയ്യുന്ന കൊടുങ്ങല്ലൂർ എറിയാട് നന്ദന അക്വാ ഫാം ഉടമ സൂരജ് ലക്ഷങ്ങളുടെ നേട്ടമാണുണ്ടാക്കുന്നത്.
ജീവിതത്തിൽ വഴിത്തിരിവായ വനാമി വിശേഷങ്ങളിലൂടെ...
മത്സ്യകൃഷിയിലെ വിജ്ഞാനകോശം
എറണാകുളം കാക്കനാട് പായിത്ര വീട്ടിൽ സുകുമാരന്റെയും വിജയമ്മയുടെയും രണ്ടാമത്തെ മകൻ സൂരജ് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽനിന്നു സിനിയെ വിവാഹം ചെയ്യുന്പോൾ സിനിയുടെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാര്യാപിതാവ് സുധാകരൻ ചെമ്മീൻ കൃഷിയിലെ വിജ്ഞാനകോശമായി മാറുന്ന കാഴ്ചയാണ് പിന്നീടയാൾ കണ്ടത്. നാരായണമംഗലം കണക്കൻകടവിൽ 17 ഏക്കർ പാടം വാങ്ങി അവിടെ മത്സ്യക്കൃഷി നടത്തിയാണ് സുധാകരൻ "തന്റേതായ മത്സ്യലോകം’ തീർത്തത്.
2003ൽ ഗൾഫ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അമ്മായച്ഛൻ വല്ലാർപാടം എംപിഇഡിഎയിലും കൊച്ചിയിലെ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നാഗപട്ടണത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാ കൾച്ചറിലുമെല്ലാം വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ശാസ്ത്രീയ കൃഷിരീതികൾ സ്വായത്തമാക്കി.
ശേഷമാണ് മീൻ പാടത്തേക്ക് ഇറങ്ങിയത്. ആ വർഷം ഗ്രീൻ മഡ് ക്രാബ് ആയിരുന്നു കൃഷി. ഇതിന് ഇന്ത്യയിലെ ഏറ്റവും നല്ല ഞണ്ടു കർഷകനുള്ള 2003ലെ കേന്ദ്രസർക്കാർ അവാർഡ് ലഭിച്ചു.
പിന്നെ വിവിധതരം മത്സ്യക്കൃഷികൾ പരീക്ഷിച്ചു. കരിമീൻ, തിലാപ്പിയ (പിലോപ്പി), കണന്പ്, തിരുത, പൂമീൻ. 2017ൽ ചെയ്ത കാരച്ചെമ്മീൻ കൃഷിക്ക് സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള അവാർഡ് ലഭിച്ചു.
2018ലെ പ്രളയത്തിനുശേഷമാണ് വനാമി ചെമ്മീൻ കൃഷിയിലേക്കു തിരിഞ്ഞത്. രണ്ടു പ്രകൃതിദത്ത കുളങ്ങളിലും ഒരു ബയോഫ്ളോക്ക് പോണ്ടിലും ആയിരുന്നു കൃഷി. നാലര ലക്ഷം കുഞ്ഞുങ്ങളെ ഇറക്കിയായിരുന്നു പരീക്ഷണം. ഇതു വൻവിജയമായി.
ബിരുദധാരിയായ മകൻ സനേഷും അച്ഛനൊപ്പം കൂടി; പാത പിന്തുടർന്നു. ഇന്ന് 76-ാം വയസിലും സുധാകരൻ വനാമി കൃഷിയിൽ വിജയയാത്ര തുടരുന്നു. ഒപ്പം കുറച്ച് കരിമീൻ, തിരുത, പൂമീൻ, ചെമ്പല്ലി എന്നിവയും.

റോൾമോഡലായ ഭാര്യാപിതാവ്
ഭാര്യാപിതാവിന്റെ അർപ്പണമനോഭാവവും സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും വിജയം കരഗതമാക്കാനുള്ള അഭിവാഞ്ഛയും സൂരജ് എന്ന ബിസിനസുകാരനെ വല്ലാതെ ആകർഷിച്ചു.
ഒരുവേള പോലും സുധാകരൻ പറയാതിരുന്നിട്ടുകൂടി അദ്ദേഹത്തിന്റെ പാത പിന്തുടരാൻ മരുമകൻ നിശ്ചയിച്ചുറപ്പിച്ചു. തൃശൂർ ജില്ലയിലെ ഭാര്യ വീടിനു നാലഞ്ചു കിലോമീറ്റർ അകലെയായി കോണത്തുകുന്നിൽ ഒരു വാടക വീട് എടുത്ത് താമസം അങ്ങോട്ടുമാറ്റി.
ആദ്യം അവിടെ കൃഷി ആരംഭിച്ചു. പിന്നീട് എറിയാട് കടലിനു സമീപം സ്ഥലമെടുത്ത് അവിടെ ഒരു സിന്തറ്റിക് ഹൈടെക് പോണ്ട് നിർമിച്ച് വനാമി ചെമ്മീൻ കൃഷി ആരംഭിച്ചു. കഴിഞ്ഞവർഷം പുതിയ രണ്ട് സിന്തറ്റിക് ഹൈടെക് പടുതാക്കുളങ്ങൾകൂടി നിർമിച്ച് കൃഷി വിപുലീകരിച്ചു.
ഇപ്പോൾ മൂന്നു കുളങ്ങളിലായി ആറുലക്ഷം കുഞ്ഞുങ്ങളെയാണ് ഇട്ടിരിക്കുന്നത്.
സിന്തറ്റിക് പോണ്ടും എയറേറ്ററും
25 സെന്റ് വീതം സ്ഥലത്ത് 40 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള മൂന്ന് ഹൈടെക് സിന്തറ്റിക് പടുതാക്കുളങ്ങളാണ് നന്ദന അക്വാഫാമിന്റെ കൃഷിയിടം. 500 ജിഎസ്എം കനമുള്ള എച്ച്ഡിപി ഷീറ്റ് ഉപയോഗിച്ചാണ് കുളങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
കടലിൽനിന്ന് വലിയ പൈപ്പ് ഉപയോഗിച്ച് നേരിട്ട് ഉപ്പുവെള്ളം സിന്തറ്റിക് കുളത്തിലേക്ക് (കൃത്രിമമായി നിർമിച്ച കുളം) അടിച്ചുകയറ്റുകയാണു ചെയ്യുന്നത്. മൂന്നു കുളങ്ങളിലും മൂന്നു വീതം വലിയ എയറേറ്റർ (ഓക്സിജന്റെ അളവ് സമൃദ്ധമായി ലഭിക്കുംവിധം വെള്ളത്തെ റൊട്ടേറ്റ് ചെയ്യിക്കുന്ന മെഷീൻ) സജ്ജമാക്കിയിട്ടുണ്ട്.
ഇവ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കും. തീറ്റ കൊടുക്കുന്ന സമയത്ത് 5-10 മിനിറ്റു മാത്രമാണ് ഇവ ഓഫ് ചെയ്യുക. അല്ലാത്ത മുഴുവൻ സമയവും ഈ മെഷീൻ പ്രവർത്തിക്കും. ഓക്സിജന്റെ അളവ് കുറഞ്ഞാൽ മീനുകൾ ചത്തുപോകാൻ ഇടയുണ്ട്.
ത്രീ ഫേസ് കണക്ഷൻ വൈദ്യുതിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കറന്റ് പോയാൽ ഉടൻ രണ്ടു വലിയ ജനറേറ്ററുകൾ ഓണാവും. രാത്രി തുടർച്ചയായി വെള്ളം റൊട്ടേറ്റ് ചെയ്യുന്ന എയറേറ്റർ പ്രവർത്തിക്കും.

വനാമിക്കുഞ്ഞുങ്ങളുടെ തീറ്റയും പരിചരണവും
പോണ്ടിച്ചേരിയിൽനിന്നു ലാബ് ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പുവരുത്തിയ കുഞ്ഞുങ്ങളെയാണ് കൊണ്ടുവരുന്നത്. 9 പിഎൽ വലിപ്പമുള്ള (വിരിഞ്ഞ് ഒൻപതു ദിവസം മാത്രം പ്രായമുള്ള തീരെ ചെറിയ കുഞ്ഞുങ്ങൾ) ഇവയ്ക്ക് ഒന്നിന് 35 പൈസയാണ് അവിടെ വില. ട്രാൻസ്പോർട്ടേഷനും മറ്റു ചെലവുകളുമായി ഇവിടെ സൈറ്റിൽ എത്തുന്പോൾ 40 പൈസ വില വരും.
ഇത്തരത്തിൽ ആറുലക്ഷം കുഞ്ഞുങ്ങളെ കൊണ്ടുവന്നാണ് മൂന്നു കുളങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്്. ഇവ 120-130 ദിവസം കൊണ്ടാണു വിളവെടുപ്പിനു പാകമാവുക. അപ്പോൾ 30-35 കൗണ്ട് ആയിട്ടുണ്ടാകും. 30-35 എണ്ണംകൊണ്ട് ഒരു കിലോ തൂക്കം വരുന്നതിനെയാണ് കൗണ്ട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിനു മൊത്തവിലയായി കിലോയ്ക്ക് 450-500 രൂപ ലഭിക്കും.
ഇപ്പോൾ 60 ദിവസം പ്രായമായ 8-10 ഗ്രാം തൂക്കമുള്ള കുഞ്ഞുങ്ങളാണു കുളത്തിലുള്ളത്. ഇതു തുടർന്നുള്ള 60-70 ദിവസംകൊണ്ട് 30 ഗ്രാം ആയി വളരും. ചെറുപ്പത്തിൽ തീറ്റയുടെ അളവ് കുറവായിരിക്കും. ക്രമേണ അതു വർധിച്ചുവരും. ദിവസവും നാലുനേരമാണ് തീറ്റ നൽകുന്നത്.
ഇപ്പോൾ ഒരു കുളത്തിൽ പ്രതിദിനം 85-90 കിലോ തീറ്റ (20-22 കിലോ തീറ്റവീതം ഒരുനേരം) നൽകുന്നുണ്ട്. ഇനിയുള്ള ദിനങ്ങളിൽ അതു വർധിച്ചു വരും. ഗ്രോവൽ കന്പനിയുടെ വനാമി പ്രോണ്ഫീഡ് ആണ് നൽകുന്നത്.
ഇതിന് കിലോയ്ക്ക് 90 രൂപ വില വരുന്നുണ്ട്. 8 മുതൽ 10 ടണ് ഫീഡാണ് 130 ദിവസത്തോളം നീണ്ട വിളവെടുപ്പുവരെയുള്ള കാലയളവിലേക്ക് ഒരു കുളത്തിലേക്കു വേണ്ടിവരുന്നത്. പരിചരണം ഏറ്റവും പ്രധാനമായ ഒന്നാണ്.
കൃത്യമായി വെള്ളം നിറയ്ക്കുക, എയറേറ്റർ പ്രവർത്തനം പരിശോധിക്കുക ചെയ്യുക, നാലുനേരം തീറ്റ കൊടുക്കുക, വേസ്റ്റ് ഡ്രൈനേജ് പ്രവർത്തനം പരിശോധിക്കുക, ഓരോ കുളത്തിലെയും കുഞ്ഞുങ്ങളെ വലയിൽ കോരി ഫംഗൽ ഇൻഫെക്ഷനോ മറ്റോ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയ സൂക്ഷ്മമായ ജോലികളെല്ലാം ചെയ്യുന്നത് നേപ്പാൾ സ്വദേശികളായ രണ്ട് തൊഴിലാളികളാണ്; ദീപേഷും സാഗറും.
ഇവർ പുഞ്ചിരിക്കുന്ന മുഖവുമായി മുഴുവൻ സമയവും ഇവിടെയുണ്ട്. ഭാര്യ സിനിയും മകൾ നന്ദനയും പൂർണപിന്തുണയുമായി കൂടെയുണ്ട്.
Tags : Agriculture Sooraj Fish Farm